ഇന്ന് ലോക ആഗോള അഴിമതി വിരുദ്ധദിനം. ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങള്‍ തമ്മില്‍ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നതിന് ഉടമ്പടിയിലേര്‍പ്പെട്ടത് 2003 ഡിസംബര്‍ 9ന് ആണ്. പൊതു പ്രവര്‍ത്തകരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ തങ്ങളിലേല്‍പ്പിച്ച ജോലി സ്വന്തം ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണെങ്കില്‍ അവയെ അഴിമതിയെന്ന് ലളിതമായി നിര്‍വചിക്കാം. അഴിമതി തടയാനാവശ്യമായ നടപടികള്‍ എടുക്കുക, അഴിമതി തടയാന്‍ പല്ലും നഖവും ഉള്ള നിയമനിര്‍മാണങ്ങള്‍ നടത്തുക, ഇതിനായി അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണത്തിലേര്പ്പെടുക, അഴിമതിക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി അഴിമതി നടന്ന രാജ്യങ്ങളിലേക്ക് തിരിച്ചു കൊടുക്കുക, എന്നിവയായിരുന്നു ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകള്‍.
അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാന്‍ പ്രധാനമായും കൈക്കൂലി കൊടുക്കില്ല എന്ന മനസ്ഥിതി പൊതുജനങ്ങള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. ന്യായമായും ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ അല്‍പ്പം വൈകിയാലും ലഭിക്കും. അതിനുള്ള ക്ഷമയാണ് വേണ്ടത്. അഴിമതി പണം ധാരാളമായി ഉപയോഗിക്കുന്നത് ആഡംബര ജീവിതത്തിനും ഭാവിയില്‍ മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടിയാണ്. നോട്ട് നിരോധനം വന്നതോടെ പണം സൂക്ഷിച്ചു വെക്കുന്നവരുടെ എണ്ണം കുറഞ്ഞു. മാത്രമല്ല രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാട് കൂടിയതോടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന് കൃത്യമായ രേഖയായി. ഇതോടെ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ട അവസ്ഥയുമായി. അഴിമതിക്കും കൈകൂലിക്കും പ്രധാന കാരണം മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്ന കുറഞ്ഞ ശമ്പള നിരക്കായിരുന്നു. പക്ഷെ ഈ അടുത്ത കാലത്തുണ്ടായ ശമ്പള പരിഷ്കരണങ്ങള്‍ തികച്ചും മാന്യമാണ്. എന്നാലും ചിലരെങ്കിലും പണ്ടേയുള്ള ശീലം തുടര്‍ന്ന് പോകുന്നുവെന്ന് മാത്രം.
അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ എടുക്കുകയേ നിര്‍വാഹമുള്ളൂ. എയ്ഡഡ് വിദ്യാലയങ്ങളില്‍ അധ്യാപകരില്‍ ഭൂരിഭാഗവും ജോലിക്കെത്തുന്നത് വന്‍തുക കൈക്കൂലി കൊടുത്തിട്ടാണ്. നേരായ മാര്‍ഗങ്ങളിലൂടെ തൊഴില്‍ അവസരങ്ങള്‍ കുറയുമ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. കര്‍ശന ശിക്ഷയില്ലാത്ത നടപടികളാണ് മറ്റൊരു കാരണം. വളരെ വിരളമായി മാത്രമേ കൈക്കൂലിക്ക് വകുപ്പ്തല നടപടികള്‍ എടുക്കാറുള്ളു. നടപടി ഉണ്ടായാല്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയോ സ്ഥലം മാറ്റുകയോ ആണ് പതിവ്. പിന്നീട് ഇത്തരക്കാര്‍ യൂണിയന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പഴയപടിയില്‍ തിരിച്ചെത്തും. പിരിച്ചുവിടല്‍ അടക്കമുള്ള കര്‍ശന നടപടികളാണ് പരിഹാരം. രാഷ്ട്രീയക്കാരുടെ ഇടയിലെ അഴിമതിക്ക് പ്രധാന കാരണം എത്ര അഴിമതി നടത്തിയാലും പ്രശസ്തിക്ക് യാതൊരുവിധ മങ്ങലും ഏല്ക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നു. നവമാധ്യമങ്ങളുടെ ഇടപെടല്‍ ഇതിനൊരു ചെറിയ പരിഹാരമാണ്.
പൊതുജനങ്ങളുടെ ഒത്തൊരുമയില്ലായ്മ അഴിമതിക്ക് മറ്റൊരു കാരണമാണ്. അവനവന്റെ കാര്യങ്ങള്‍ നടക്കാന്‍ പൊതുജനങ്ങള്‍ ഒറ്റപ്പെട്ട തോതില്‍ കൈക്കൂലി കൊടുക്കുന്നു. ഇതിനുപകരം ഒരാളുടെ വിഷയത്തില്‍ മറ്റുള്ളവര്‍ ഇടപെടണം. രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണക്കൂടുതല്‍ രാജ്യത്ത് അഴിമതി വ്യാപിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഈര്‍ക്കിലി പാര്‍ട്ടികള്‍ പോലും അധികാരത്തിലെത്തുകയും യാതൊരുവിധ നയങ്ങളും ഇല്ലാത്ത ഇക്കൂട്ടര്‍ ജനാധിപത്യത്തിലെ അധികാരം ഉപയോഗിച്ച് അഴിമതികള്‍ ചെയ്യുകയും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഒത്താശ ചെയ്യുകയും പതിവാകുന്നു. കിട്ടിയ വോട്ട് നോക്കി രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം ചുരുക്കാവുന്നതാണ്. വികസ്വര രാജ്യങ്ങളില്‍ കൂടിക്കൊണ്ടിരിക്കുന്ന അഴിമതി അതാതു രാജ്യങ്ങളിലെ വികസനത്തിനും രാജ്യ സുരക്ഷക്കും ദോഷകരമാകുന്നുണ്ട്. മനുഷ്യ ജീവിതം തന്നെ ദുസ്സഹം ആകുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്രസഭയിലെ അംഗ രാജ്യങ്ങള്‍ ‘2030 സുസ്ഥിരവികസനം’ എന്ന അജണ്ട മുന്‍നിര്‍ത്തി ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒരു ലക്ഷ്യം അഴിമതി രഹിത ലോകം എന്നാണ്.
ആഗോള അഴിമതി വിരുദ്ധ ദിനമായ ഇന്ന് മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതു പ്രവര്‍ത്തകരും യാതൊരു വിധ അഴിമതിയും ചെയ്യില്ലെന്നും അഴിമതിക്ക് കൂട്ടുനില്‍ക്കില്ലെന്നും തീരുമാനിക്കണം. പൊതുജനങ്ങള്‍ കൈക്കൂലി കൊടുക്കാതെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കണം. എങ്കില്‍ മാത്രമേ 2030 ആകുമ്പോള്‍ ലോകത്ത് സുസ്ഥിര വികസനം ഉണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: