ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രശസ്തമായ സര്‍വ്വകലാശാലയായ ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ കേട്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയത്. ഇന്ത്യയില്‍ ഒരിടത്തും കാണാത്ത നിയമാണ് സര്‍വ്വകലാശാലയിലേതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ആ നിയമങ്ങള്‍ സമരക്കാര്‍ തന്നെ വെളിപ്പെടുത്തിയപ്പോഴാണ് സോഷ്യല്‍ മീഡിയ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. രാത്രി പതിനൊന്നിന് ശേഷം ലൈബ്രറിയില്‍ ഇരിക്കാന്‍ പാടില്ല. ഹോസ്റ്റലില്‍ നിന്ന് രാത്രി പത്തിന് ശേഷം പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ ഹോസ്റ്റലിലും തിരിച്ച് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കും പോകാന്‍ അനുവദിക്കുന്നില്ല. മാന്യമായി വസ്ത്രം ധരിക്കണമെന്ന് അധികൃതര്‍ പറയുന്നു. മെസ് ബില്ല് കൂട്ടി. ഇതിനെതിരെയാണ് തങ്ങളുടെ സമരമെന്നാണ് ഒരു പെണ്‍കുട്ടി മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപമായി പ്രചരിക്കുന്നു.
എന്നാല്‍, സമരക്കാര്‍ജെഎന്‍യു സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നതിന്റെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളും ഞെട്ടിക്കുന്നതാണ്. അതു പ്രകാരം ഒരു കുട്ടി സര്‍വ്വകലാശാലയില്‍ നിന്നും പഠിക്കുന്നതിന് പ്രതിവര്‍ഷം 6.95 ലക്ഷമാണ് ചെലവഴിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ മറവില്‍ പണം തട്ടിപ്പ് തന്നെയാണോ നടത്തുന്നതെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. ജെഎന്‍യു തന്നെ പുറത്തുവിട്ട 600 പേജുള്ള വാര്‍ഷിക വരവ് ചെലവ് കണക്കുകളില്‍ തന്നെയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നത്. ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
8000ത്തോളം വിദ്യാര്‍ത്ഥികളാണ് ജെഎന്‍യുവില്‍ പഠിക്കുന്നത്. ഇതില്‍ 57 ശതമാനം വിദ്യാര്‍ത്ഥികളും സമൂഹ്യ ശാസ്ത്രം, ഭാഷാ വിഭാഗം തുടങ്ങിയ ആര്‍ട്സ് വിഷയങ്ങള്‍ പഠിക്കുന്നതിനായാണ്. അതായത് 4578 വിദ്യാര്‍ത്ഥികള്‍ ഈ വിഷയങ്ങളില്‍ പഠിക്കുന്നു. അന്താരാഷ്‌ട്ര വിഷയങ്ങളില്‍ 1210 വിദ്യാര്‍ത്ഥികളും(15 ശതമാനം) പഠനം നടത്തുന്നുണ്ട്.
എന്നാല്‍ രാജ്യത്തെ മറ്റ് സര്‍വ്വകലാശാലകളെ അപേക്ഷിച്ച് ഇവിടുത്തെ 55 ശതമാനം പേരും (4359) എംഫില്‍, പിഎച്ച്ഡി ഗവേഷണ വിദ്യാര്‍ത്ഥികളാണ്. മറ്റ് ക്യാമ്പസുകളെ അപേക്ഷിച്ച് ഇവിടെ ഡിഗ്രി, പിജി വിദ്യാര്‍ത്ഥികളെ തിരഞ്ഞാല്‍ വിരലില്‍ എണ്ണാവുന്നവരെ മാത്രമാണ് കണ്ടെത്താന്‍ സാധിക്കുക. എന്നാല്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ ഗവേഷണം നടത്തിയിട്ടും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഡോക്ടറേറ്റ് നേടുന്നത്. ഇത്രയും സാമ്പത്തിക ചെലവും, ലക്ഷങ്ങള്‍ മുടക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റും, സബ്സീഡിയും സഹായങ്ങളും നല്‍കിയിട്ടും പഠനം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം വിരളമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതും.
അതുകെണ്ടുതന്നെ ജെഎന്‍യു ക്യാമ്പസ് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. കൂടാതെ ഗവേഷണ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നതോടെ ഇവരുടെ മേലുള്ള സമ്മര്‍ദ്ദവും വര്‍ധിക്കും പഠനം പൂര്‍ത്തിയാക്കി തോഴില്‍ തേടാനും ഇവര്‍ക്ക് കാലതാമസം അനുഭവപ്പെടും. 8000 വിദ്യാര്‍ത്ഥികള്‍ക്കായി 556 കോടിയാണ് ജെഎന്‍യു ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നത്. അതായത് ഒരു വിദ്യാര്‍ത്ഥിക്ക് 6.95 ലക്ഷം വീതം. എന്നാല്‍ സര്‍വ്വകലാശാല കണക്കുകളില്‍ ഇത് 2.33 ലക്ഷം വീതം ചെലവഴിക്കുന്നുണ്ടെന്നാണ് അറിയിച്ചത്. ഇത് തെറ്റാണെന്ന് ജെഎന്‍യു വാര്‍ഷിക റിപ്പോര്‍ട്ട് തന്നെ സൂചിപ്പിക്കുന്നുണ്ട്.
മറ്റ് ചെലവുകളെല്ലാം അവഗണിച്ച് സര്‍ക്കാരില്‍ നിന്നുള്ള സബ്സീഡിയും ഗ്രാന്റും കണക്കുകൂട്ടിയാല്‍ തന്നെ ഒരു വര്‍ഷം 352 കോടിയാണ് 8000 വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നത്. പ്രതിവര്‍ഷം 4.4 ലക്ഷം രൂപ ജെഎന്‍യുവിലെ ഒരു വിദ്യാര്‍ത്ഥി സബ്സിഡിയായി കൈപ്പറ്റുന്നുണ്ടെന്ന് ഈ കണക്കുകളില്‍ നിന്നും അനായാസം കണ്ടെത്താന്‍ സാധിക്കും.
















