തൃശൂര്‍: ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് കൈയേറിയിട്ട് രണ്ട് വര്‍ഷം. ക്ഷേത്രവിമോചനത്തിന് വേണ്ടി പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമതി ആരംഭിച്ച നാമജപവും രണ്ട് വര്‍ഷം പൂര്‍ത്തിയായി. എല്ലാ ദിവസവും വൈകിട്ട് 7.30ന് മഞ്ജുളാലില്‍ നിന്ന് ആരംഭിക്കുന്ന നാമജപം ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ മുന്നില്‍ ദീപസ്തംഭത്തിനരികില്‍ സമാപിക്കും.
പ്രകൃതിക്ഷോഭമടക്കമുള്ള ശക്തമായ പ്രതികൂല സാഹചര്യങ്ങളിലും മുടങ്ങാതെ 738 ദിവസമായി പാര്‍ത്ഥസാരഥി വിമോചനസമിതിയുടെ നേതൃത്വത്തില്‍ നാമജപം നടക്കുന്നു.
നാമജപം നടത്തിയതിന് വിമോചനസമിതി ജോയിന്റ് ജനറല്‍ കണ്‍വീനറും ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ പി. സുധാകരന്‍, സമിതി മാതൃസമിതി സംസ്ഥാന ഉപാധ്യക്ഷ പുഷ്പ പ്രസാദ്, വിമോചന സമിതി കണ്‍വീനര്‍ വി. മുരളീധരന്‍ അടക്കം പതിനഞ്ചോളം പ്രവര്‍ത്തകര്‍ക്കെതിരെ നൂറിലധികം കേസുകളെടുത്തു. ഒരു ക്ഷേത്രം സര്‍ക്കാരില്‍ നിന്ന് രാഷ്‌ട്രീയ വിമുക്തമാക്കാന്‍ ദീര്‍ഘകാലമായി നടക്കുന്ന സമരം കേരളചരിത്രത്തില്‍ത്തന്നെ ആദ്യമാകാം. ഇന്നല്ലെങ്കില്‍ നാളെ ക്ഷേത്രം ഭക്തജനങ്ങള്‍ക്ക് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതി.
വൃശ്ചികം ഒന്നായ നവംബര്‍ 17ന് നാമജപത്തിന്റെ 741-ാം ദിവസം ഗുരുവായൂരില്‍ നാമജപ പ്രദക്ഷിണമുണ്ട്. സന്ന്യാസിവര്യന്മാര്‍, ഹിന്ദുസംഘടനാ നേതാക്കള്‍, ക്ഷേത്രഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന നാമജപയാത്ര വൈകിട്ട് അഞ്ചിന് മഞ്ജുളാലില്‍ നിന്ന് ആരംഭിക്കും. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
















