ചെങ്ങന്നൂര്‍: അരുംകൊലപാതകത്തിന്റെ ഞെട്ടലില്‍നിന്ന് വെണ്മണിഗ്രാമം ഇതുവരെ മുക്തമായിട്ടില്ല. പാറച്ചന്ത ജങ്ഷന് സമീപം ആഞ്ഞിലിമൂട്ടിലുള്ള വീടും പരിസര പ്രദേശവും മൂകതയിലാണ്. കുഞ്ഞുമോന്‍ അച്ചായനെന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന കെ.പി. ചെറിയാനും ഭാര്യ ലില്ലിയും ഏറെ നാളായി തനിച്ചായിരുന്നു താമസം. കൊല നടന്ന തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ചെറിയാന്‍ സുഹൃത്തിനെ അവസാനമായി ഫോണില്‍ വിളിച്ചിരുന്നു. ഇന്നലെ രാവിലെ 6.30ന് സുഹൃത്തുക്കളും ബന്ധുവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകം പുറത്തറിഞ്ഞത്.
തിങ്കളാഴ്ച ഉച്ചവരെ വാട്സ്ആപ്പിലും അദ്ദേഹം ഉണ്ടായിരുന്നതായി സുഹൃത്തുക്കളും പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ചെറിയാനും സൃഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന 15 അംഗസംഘം ആലപ്പുഴ കായലില്‍ ബോട്ടിങിന് പോകുവാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ വിവരങ്ങള്‍ അറിയുന്നതിനായി തിങ്കളാഴ്ച വൈകിട്ട് നാലുമുതല്‍ രാത്രി 9.30വരെ സൃഹൃത്തുക്കള്‍ ഇദ്ദേഹത്തെ ലാന്‍ഡ് ഫോണിലും മൊബൈലിലും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.
ഇന്നലെ രാവിലെ സുഹൃത്തുക്കളായ എം.എന്‍. ചാണ്ടി, കെ.എം. വര്‍ഗീസ്, പാപ്പച്ചന്‍ എന്നിവര്‍ എ.പി. ചെറിയാന്റെ വീട്ടിലെത്തി. മുന്‍ഭാഗത്ത് വൈകിട്ട് അഞ്ചോടെ കൊണ്ടുവന്നുവയ്‌ക്കുന്ന പാല്‍ എടുക്കാത്തത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. രോഗബാധയെ തുടര്‍ന്നു ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന ചെറിയാന്‍ ഇതില്‍നിന്നു മോചിത
നായശേഷം കാറിലാണ് സഞ്ചരിച്ചിരുന്നത്. ഇക്കാരണത്താല്‍ കാര്‍ പോര്‍ച്ചിന്റെ ഷട്ടര്‍ ഉയര്‍ത്തി നോക്കിയപ്പോള്‍ കാറ് അവിടെ ഉള്ളതായും കണ്ടു. ഇതേത്തുടര്‍ന്ന് വീടിന്റെ പിന്‍ഭാഗത്തെ എത്തിയപ്പോള്‍ കതകു ചാരിയ നിലയിലായിരുന്നു.
ചാണ്ടിയും വര്‍ഗീസും വീടിനുള്ളില്‍ കയറി നോക്കിയപ്പോഴാണ് ലില്ലി അടുക്കളയില്‍ രക്തത്തില്‍ കുളിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവരുടെ കിടപ്പുമുറിയില്‍ ഇവര്‍ കയറി നോക്കിയെങ്കിലും ചെറിയാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മുറിയിലെ അലമാരയില്‍നിന്നു വസ്ത്രം വാരിവലിച്ചിട്ടനിലയിലും വീടിന്റെ ഹാളില്‍ കസേര മറിഞ്ഞു കിടക്കുന്ന നിലയിലുമായിരുന്നു. ഇതേത്തുടര്‍ന്ന് വീടിനു പുറത്തിറങ്ങിയ ഇവര്‍ വെണ്മണി പോലീസില്‍ വിവരമറിയിച്ചു.
പോലീസ് എത്തി നടത്തിയ പരിശോധനയിലാണ്. വീടിനു പിന്‍ഭാഗത്തെ സ്‌റ്റോര്‍ റൂമില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. വലിയ കമ്പിപ്പാരകൊണ്ട് തലയ്‌ക്കടിയേറ്റാണ് ചെറിയാന്റെ മരണമെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്നു കമ്പിപ്പാര കണ്ടെത്തി. ലില്ലിയെ മണ്‍വെട്ടിക്ക് വെട്ടിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്.
മലര്‍ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ ഇവരുടെ മൃതശരീരത്തിനു സമീപം ഒടിഞ്ഞ നിലയില്‍ മണ്‍വെട്ടി കണ്ടെത്തി. ശക്തമായി മഴപെയ്ത തിങ്കളാഴ്ച വൈകിട്ടാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാരണത്താല്‍ സമീപവാസികള്‍ ഇവരുടെ അലമുറയോ മറ്റു ശബ്ദമോ പുറത്തു കേട്ടില്ല.
















