പരമോന്നത നീതിപീഠത്തിന്റെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അയോധ്യാ കേസുകളിലെ ഏകകണ്ഠമായ വിധി ചരിത്ര പ്രധാനവും ഐതിഹാസികവുമാണ്.
അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ഫുള്‍ ബെഞ്ച് ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടെയും രണ്ട് പ്രധാന വ്യവഹാരങ്ങള്‍ കാലഹരണ നിയമ തടസ്സമുണ്ടെന്ന് കണ്ട് തള്ളിയശേഷമാണ് 2:1 എന്ന അനുപാതത്തില്‍ ഭൂമി ഭാഗിക്കാന്‍ വിധിച്ചത്. ആ വിധി നിലനിര്‍ത്തിയിരുന്നെങ്കില്‍ അത് ശാശ്വതമായ തര്‍ക്കങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വഴിതുറന്നേനെ. ഉള്ളില്‍ നമാസ് നടത്തിയ സ്ഥലം പുറത്ത് ഹിന്ദുക്കള്‍ ആരാധിച്ച സ്ഥലം എന്നിങ്ങനെ ഹൈക്കോടതി തരംതിരിച്ചിട്ടുണ്ടെങ്കിലും ഇത് ഇപ്പോള്‍ കെട്ടിടം പൊളിച്ചുകളഞ്ഞ സ്ഥലം മൊത്തമായി കാണണമെന്ന് സുപ്രീംകോടതി വിധിച്ചു. 1856ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇരുമ്പു വേലിയും ചുമരും കെട്ടി വേര്‍തിരിച്ചെങ്കിലും മൊത്തം വസ്തുവും ഒന്നായി കാണണമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. കേസുകളില്‍ ആവശ്യപ്പെടാത്ത കാര്യങ്ങളാണ് ഹൈക്കോടതി അനുവദിച്ചിരുന്നതെന്ന് സു
പ്രീംകോടതി കണ്ടെത്തി. നേരത്തെ ചൂണ്ടിക്കാട്ടിയ കാലഹരണതടസ്സംകൊണ്ട് തള്ളിയ വ്യവഹാരങ്ങളില്‍ വിധി നല്‍കിയത് തെറ്റാണെന്ന് സുപ്രീംകോടതി കണ്ടെത്തി. തര്‍ക്കകെട്ടിടത്തിന്റെ കൈവശാവകാശം സുന്നികള്‍ തെളിയിച്ചില്ല. എന്നാല്‍ ചുറ്റുവസ്തുവിന്റെ കൈവശാവകാശം ഹിന്ദുക്കള്‍ തെളിയിച്ചു എന്നതിനാല്‍ ഒട്ടുവസ്തുവിന്റെ കൈവശാവകാശക്കാര്യത്തില്‍ ഹിന്ദുക്കളുടെ അവകാശവാദം ശരിയാകാനാണിടയെന്ന് സുപ്രീംകോടതി കണ്ടെത്തി.
വ്യവഹാരത്തിന്റെ ചരിത്രം മനസ്സിലാക്കിയാല്‍ തീര്‍പ്പിലെ തെറ്റും ശരിയും മനസ്സിലാകും. വ്യവഹാരം ആരംഭിക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. 1855ല്‍ മഹന്ദ് രഘുബര്‍ദാസ് തന്റെകുടുംബത്തിന് ലഭിക്കേണ്ട ക്ഷേത്രം എന്ന നിലയില്‍ മസ്ജിദിനെതിരെ സിവില്‍ വ്യവഹാരം ഫയല്‍ ചെയ്തു. ഫൈസാബാദ് സബ് കോടതി, ജില്ലാ കോടതി, ജുഡീഷ്യല്‍ കമ്മീഷണര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന് ഇവര്‍ തീര്‍പ്പുകല്‍പ്പിച്ചപ്പോള്‍ നമാസ് ഹാളിനു പുറത്തുള്ള രാംഛബൂത്ര ക്ഷേത്രം നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ ആരാധന നടത്തുന്ന സ്ഥലമാണെന്ന് വിധിച്ചെങ്കിലും ക്ഷേത്രം വിട്ടുകൊടുത്താല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന കാരണം പറഞ്ഞ് അന്ന് അന്യായം തള്ളുകയാണുണ്ടായത്.
1959-ല്‍ നിര്‍മോഹി അഘാഡ അന്യായം ഫയല്‍ ചെയ്തു. തര്‍ക്ക കെട്ടിടം ഹിന്ദുക്ഷേത്രമാണ്; തങ്ങളാണ് അതിന്റെ നടത്തിപ്പുകാര്‍ എന്നവര്‍ അവകാശപ്പെട്ടു. 1949 മുതല്‍ തങ്ങളാണ് പൂജ നടത്തുന്നത് എന്നതിനാല്‍ ക്ഷേത്രം വിട്ടുകിട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 1961-ല്‍ ഉത്തര്‍പ്രദേശ് സെന്‍ട്രല്‍ സുന്നി വഖഫ് ബോര്‍ഡ് കെട്ടിടത്തിന്റെ ഉടമാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് സിവില്‍ വ്യവഹാരം ഫയല്‍ ചെയ്തു.
1856-57 കാലത്തെ തര്‍ക്ക കെട്ടിടത്തിനായുള്ള ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് നമാസ് നടക്കാതിരുന്ന കെട്ടിടം ബ്രിട്ടീഷ് സര്‍ക്കാര്‍ കൈവശപ്പെടുത്തി മസ്ജിദിനു വിട്ടുകൊടുക്കാന്‍ ഇടയാക്കിയത്. 1877-ല്‍ ബ്രിട്ടീഷുകാര്‍ ചുമര്കെട്ടി വേര്‍തിരിച്ച് നമാസ് ഹാളിനു പുറത്ത് പൂജ ചെയ്യാന്‍ ഹിന്ദുക്കളെ അനുവദിച്ചു. അന്നു മുതലാണ് സ്ഥിരമായി പൂജകള്‍ നടന്നുവരുന്നത്.
ഇപ്പോഴുണ്ടായ വിധിയില്‍ അഞ്ചാം സൂട്ട് ഹിന്ദുക്കള്‍ക്ക് അനുകൂലമായി വിധിക്കാനുണ്ടായ പ്രധാനകാരണം അനേകം സുപ്രീംകോടതി വിധികളിലൂടെ ഇന്ത്യയില്‍ നിയമമായി മാറിയ ഹിന്ദു ദേവത ഒരു നിയമപ്രകാരമുള്ള വ്യക്തിത്വമാണ് എന്ന നിയമതത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അതാണ് രാം വിരാജ്മാന് എന്ന രാംലല്ല നിയമപ്രകാരമുള്ള വ്യക്തിയാണ്. അതിനാലാണ് നൂറ്റാണ്ടുകള്‍ മുന്‍പ് മുതല്‍ തര്‍ക്ക ഭൂമി അഞ്ചാം വ്യവഹാരത്തിലെ ഒന്നാം കക്ഷിയായ ദേവന്റെ ഉടമസ്ഥതയിലാണെന്ന് പ്രഖ്യാപിക്കാന്‍ ഇടയായത്.
സുന്നി വഖഫ് ബോര്‍ഡിന്റെ കേസില്‍ 1949 ഡിസംബര്‍ 22, 23 തീയതികളില്‍ 60 ഹിന്ദുക്കള്‍ പള്ളിയില്‍ കയറി ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ 1949 ഡിസംബര്‍ 23ന് ക്രിമിനല്‍ കേസ് എഫ്ഐആര്‍ അഡീഷണല്‍ സിറ്റി മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ നടപടി നിയമം 145 വകുപ്പ് പ്രകാരം നടപടിയെടുത്തു. ഈ കേസുകളിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ വിധി ചരിത്രപരമാണ്, ഐതിഹാസികമായ ഈ വിധി തര്‍ക്കസ്ഥലം മൂന്നായി ഭാഗിക്കാനുള്ള ഹൈക്കോടതിയുടെ തെറ്റായവിധി തിരുത്തുന്നതാണ്.
ബ്രിട്ടീഷ് ഭരണത്തിന് മുന്‍പും ഭാരതവര്‍ഷം ഒരു രാഷ്ട്രമായിരുന്നു. പള്ളി പണിതെന്ന് പറയപ്പെടുന്ന കാലത്ത് ബാബര്‍ സമ്രാട്ടായിരുന്നില്ല വെറും ഒരു കൊള്ളക്കാരനായിരുന്നു. കൊള്ളക്കിടയില്‍ പള്ളി പണിതിട്ടുണ്ടെങ്കില്‍ അത് വസ്തുവിന്റെ ഉടമസ്ഥത ആകില്ല. തരിശുഭൂമിയില്‍ പള്ളി പണിതെന്ന് സുന്നി വഖഫ് ബോര്‍ഡ് വാദിച്ചിരിക്കുന്നു. ബാബര്‍ ആരില്‍നിന്ന് വാങ്ങിയ ഭൂമിയാണെന്ന് പറയുന്നില്ല. ബാബറിന് മുന്‍പുള്ള ഇന്ത്യയിലും കയ്യേറ്റത്തെ നിയമപരമായ ഉടമസ്ഥതയായി കണ്ടിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഇന്ത്യയിലെ ഉന്നത ന്യായപീഠങ്ങളിലെ ചില ന്യായാധിപന്മാര് പ്രദര്‍ശിപ്പിക്കുന്ന അബദ്ധം നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അവരെ സംബന്ധിച്ച് ഭരണഘടനാ നിര്‍മാണത്തോടൊപ്പം മാത്രമാണ് ഇന്ത്യ നിലവില്‍ വന്നത്.
അലഹബാദ് ഹൈക്കോടതി ഫുള്‍ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് എം.യു. ഖാന് തന്റെ പ്രത്യേക വിധിന്യായത്തില്‍ മസ്ജിദിന് അനുകൂലമായി പല പരാമര്‍ശങ്ങളും നടത്തിയെങ്കിലും, ഒരിടത്ത് സുന്നി വഖഫ് ബോര്‍ഡിന്റെ സ്ഥലമുടമസ്ഥതയെ സംബന്ധിക്കുന്ന അവകാശവാദം പരാമര്‍ശിക്കുമ്പോള്‍ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്. ബാബറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നോ പള്ളി പണിതത്? അങ്ങനെയെങ്കില്‍ വഖഫ് ബോര്‍ഡിന്റെ അവകാശവാദം ന്യായീകരിക്കാമായിരുന്നു എന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യക്കാര്‍ എന്ന നിലയ്ക്ക് ചിന്തിക്കുമ്പോള്‍ കൊള്ളയടിക്കാനായി ഈ രാജ്യം അക്രമിച്ച ഒരു പടത്തലവനായ ബാബര്‍ ഫൈസാബാദില്‍ പള്ളി പണിതെങ്കില്‍ അന്ന് അദ്ദേഹം രാജ്യം ഭരിക്കുന്ന രാജാവായിരുന്നില്ല. ഒരു കയ്യേറ്റക്കാരന് മാത്രമായിരുന്നു. ഈ സാഹചര്യത്തില്‍ കെട്ടിടം എങ്ങനെ ബാബറിന്റെ മതക്കാര്‍ക്ക് അവകാശപ്പെട്ടതാകും. ഈ ചോദ്യം ന്യായാധിപന്മാര് ഉയര്‍ത്തിയതായി കാണുന്നില്ല. ഇന്ത്യാ ചരിത്രം ഭരണഘടന മുതല്‍ തുടങ്ങുന്നു എന്ന സമീപനത്തോട് രാജ്യ സ്നേഹികള്‍ക്ക് യോജിക്കാന്‍ കഴിയുന്നതല്ല.
ഭരണഘടനാ ബെഞ്ച്, അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിഭിന്നമായി നിയമപ്രകാരം ഒരു പള്ളി കെട്ടിടം എങ്ങനെ പണിതുയര്‍ത്താം എന്ന് പരിശോധിച്ചു. കയ്യേറ്റഭൂമിയില്‍ പള്ളി പണിയുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. മാത്രമല്ല വിഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലോ സമീപത്തോ നിസ്കരിക്കാന്‍ പാടില്ലെന്നുമുണ്ട്. അലഹബാദ് ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം തര്‍ക്ക കെട്ടിടത്തില്‍ നൂറുകണക്കിന് വിഗ്രഹങ്ങളും ഹിന്ദുദേവതകളുടെ കൊത്തുപണികളുമുണ്ട്. ഈ റിപ്പോര്‍ട്ട് പൂര്‍ണമായും സുപ്രീംകോടതി വിധിയില്‍ ഉദ്ധരിച്ച് ചേര്‍ത്തിട്ടുണ്ട്.
ഭരണഘടനാ ബെഞ്ചിന്റെ വിധിയിലെ ഒരു സുപ്രധാന ഘടകം ‘വിശ്വാസത്തിന്’ നല്കിയ പ്രാധാന്യമാണ്. കോട്ട് രാമചന്ദ്ര എന്ന രാംകോട്ട് ഗ്രാമത്തിലാണ് ഇക്ഷ്വാകു വംശത്തില്‍ ദശരഥപുത്രനായി ശ്രീരാമചന്ദ്ര ഭഗവാന് ജനിച്ചുവീണതെന്ന് നൂറ്റാണ്ടുകളായി ഭാരതവര്‍ഷത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്നുവെന്നത് ഒരു സുപ്രധാന വസ്തുതയായി വിധിന്യായം ചൂണ്ടിക്കാട്ടുന്നു. ഭക്തജനങ്ങളുടെ ദീര്‍ഘനാളത്തെ വിശ്വാസത്തെ തള്ളിക്കളയാന്‍
പാടില്ല എന്ന വിധി. ഭരണഘടനയുടെ 141-ാം അനുച്ഛേദ പ്രകാരം രാജ്യത്തെ നിയമമായി മാറി. ഈ വസ്തുത വിധി പ്രസ്താവിക്കാന്‍ ബാക്കി നില്ക്കുന്ന ക്ഷേത്രസംബന്ധമായ വ്യവഹാരങ്ങളില്‍ പ്രതിഫലിക്കുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.
രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ പുരോഗതിയില്‍ പ്രധാന സമുദായങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ആരാധനാ തര്‍ക്കങ്ങള്‍ തടസ്സമാകരുതെന്ന രാഷ്ട്രതാല്‍പ്പര്യപ്രകാരമുള്ള ചിന്തയാണ് ഈ വിധിയിലേക്ക് നയിച്ചത്. ഒരു സമവായ വിധി എന്ന നിലയിലല്ല വസ്തുതകള്‍, തെളിവുകള്‍, നിയമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിശദമായ വാദം കേള്‍ക്കലുകള്‍ക്കൊടുവിലാണ് 1045 പേജുകളുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. തര്‍ക്കത്തില്‍ കക്ഷികളായവരും അല്ലാത്തവരും ഈ വിധിയെ രാഷ്ട്രപുരോഗതിക്ക് ഊര്‍ജ്ജം പകരുന്നതായി കണ്ട് മുന്നോട്ടുപോകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: