”…കേരളം വളരുന്നു പശ്ചിമ ഘട്ടങ്ങളെ
കേറിയും കടന്നും ചെന്നന്യമാം, രാജ്യങ്ങളില്‍
അറബിക്കടലിനും തന്‍ തിരക്കൈ കൊണ്ടതിന്‍
അതിരിട്ടൊതുക്കുവാനായില്ലിന്നോളവും….”
മഹാകവി പാലാനാരായണന്‍ നായര്‍, കേരളം ഉണ്ടാകുന്നതിനും എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1948ല്‍ എഴുതിയ ‘കേരളം വളരുന്നു’ എന്ന കവിതയിലാണ് കേരളത്തിന്റെ പ്രശസ്തി അതിന്റെ അതിരുകളും കടന്ന് വളരുന്നതിനെ കുറിച്ച് സ്വപ്‌നം കണ്ടത്. നാട്ടു രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതുതായി ഉണ്ടാകാന്‍ പോകുന്ന നാടിന് കവിതയിലൂടെ അദ്ദേഹം കേരളം എന്ന പേരുനല്‍കി. ഉണ്ടാകാന്‍ പോകുന്ന നാടിന്റെ അതിരുകള്‍ പോലും കവി കവിതയിലൂടെ വരച്ചിട്ടു.
മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ വിഭിന്ന പ്രദേശങ്ങളായി നിന്നിരുന്ന മലയാളികളെ കേരളം എന്ന വികാരത്തിനു പിന്നില്‍ ഒരു വികാരമുള്ള ജനതയാക്കി മാറ്റിയ ചരിത്രപരമായ രാഷ്ടീയ മാറ്റമാണ് 1956 നവംബര്‍ ഒന്നിന് സംഭവിച്ചത്. അതുവരെയുണ്ടായിരുന്നത് നാട്ടു രാജാക്കന്മാരുടെയും നാടുവാഴികളുടെയും ഭരണമായിരുന്നു. രാജഭരണത്തില്‍നിന്ന് രാഷ്‌ട്രീയ ഭരണത്തിലേക്കു മാറിയപ്പോള്‍ ആദ്യഘട്ടത്തില്‍ കേരളത്തിലത് വലിയ മുന്നേറ്റത്തിനു വഴിവച്ചെങ്കിലും പിന്നീട് വളര്‍ച്ച പിന്നാക്കമായി. വിനോദ സഞ്ചാരമേഖലയില്‍ കേരളം മുന്നേറ്റമുണ്ടാക്കി. പൂരവും, തീരവും, തെയ്യവും, കോലവും, പുഴകളും, മലകളും, ഗ്രീഷ്മവും, ഹേമന്തവും, പൂക്കളും, കേരവും, ചെടികളും, തൊടികളും, നിറഞ്ഞു
നില്‍ക്കുന്ന കേരളം ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ഖ്യാതിയോടെ ലോകത്തിനുമുന്നില്‍ തലയുയര്‍ത്തി നിന്ന കാലമുണ്ടായിരുന്നു. കവി സ്വപ്‌നംകണ്ട കേരളത്തിന് പിന്നീട് എന്തുസംഭവിച്ചു എന്നത് ചരിത്രം. ഇന്ന് കേരളം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ പശ്ചിമഘട്ടവും അറബിക്കടലും കടന്ന് കേരളം എവിടേയ്‌ക്കാണ് വളര്‍ന്നതെന്ന വിലയിരുത്തലാണ് ഉണ്ടാകേണ്ടത്.
ദൈവത്തിന്റെ നാടായിരുന്ന കേരളം ചെകുത്താന്റെ നാടായി എന്ന് പറയുന്നത് ഒട്ടും അതിശയോക്തിയോടെയല്ല. ദൈവം കൈവിട്ട നാട്ടില്‍ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. വാളയാര്‍ ആവര്‍ത്തിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ ഇരയ്‌ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാരും പോലീസും വേട്ടക്കാര്‍ക്കൊപ്പമാകുന്നു. പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍തന്നെ മുന്നിട്ടിറങ്ങുന്ന ദാരുണമായ കാലത്തിലൂടെ കേരളം കടന്നു
പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ സാരിത്തുമ്പില്‍ തൂങ്ങിയാടുന്നത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കുട്ടികളെ പീഡിപ്പിച്ച 6,934 കേസുകളുണ്ടായതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 7,924 പ്രതികള്‍ ഉണ്ട്. 4,971 കേസുകളില്‍ മാത്രമാണ് കോടതിയില്‍ ചാര്‍ജ്ഷീറ്റ് നല്‍കിയത്. 90 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നത്.
പോക്‌സോ കേസുകള്‍ തെളിയിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥത ഇല്ലെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേസ് അന്വേഷിക്കുന്ന പോലിസിന്റെ ഭാഗത്തുനിന്നും ഗുരുതര കൃത്യവിലോ
പം ഉണ്ടാകുന്നു. ഈ കേസുകളുടെ പുരോഗതി നിരീക്ഷിക്കാന്‍
പോലും സര്‍ക്കാര്‍തലത്തില്‍ സംവിധാനം ഇല്ല. ഭൂരിഭാഗം പോക്‌സോ കേസുകളിലും ഇരയ്‌ക്ക് നീതി നിഷേധിക്കപ്പെടുന്നു. സംസ്ഥാനത്തെ വിവിധ കോടതികളില്‍ 7,668 പോക്‌സോ കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഈ കേസുകള്‍ വിചാരണ ചെയ്യുന്നതിനും സര്‍ക്കാര്‍ താല്‍പര്യം കാട്ടുന്നില്ല. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുഞ്ഞുങ്ങള്‍ക്കെതിരായ അക്രമം എത്രത്തോളം വര്‍ദ്ധിച്ചെന്ന് വ്യക്തമാക്കുന്നതാണീ കണക്കുകള്‍.
രാഷ്‌ട്രീയ കൊലപാതകങ്ങളുടെ നാടായിമാറി കേരളം. രാഷ്‌ട്രീയക്കാര്‍ തീറ്റിപ്പോറ്റുന്ന ക്വട്ടേഷന്‍ സംഘങ്ങളും ഗുണ്ടകളും അക്രമങ്ങളുമായി താണ്ഡവമാടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവര്‍ക്ക് കൂട്ടാകുന്നു. അവിടെയും പ്രതികള്‍ രക്ഷിക്കപ്പെടുകയും ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു.
ആരോഗ്യരംഗത്ത് കേരളാമോഡല്‍ വികസനമുണ്ടായെങ്കിലും ആ ഖ്യാതി നമുക്ക് നിലനിര്‍ത്താനായില്ല. ഏറ്റവുമധികം കൊട്ടിഘോഷിക്കപ്പെട്ട ഒന്നാണ് കേരളത്തിലെ ആരോഗ്യ പരിപാലനരീതി. പക്ഷേ, ചിക്കുന്‍ ഗുനിയ വന്നപ്പോഴാണ് ഈ പദ്ധതിയുടെ പൊള്ളത്തരങ്ങള്‍ പുറത്തുവന്നത്. മാരകരേഗങ്ങള്‍ ഓരോന്നായി നമ്മെ പിടികൂടിക്കൊണ്ടിരിക്കുന്നു. കുഷ്ഠരോഗവും നിപയും വരെ. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഉണ്ട് എന്നതുതന്നെ കേരളത്തിലെ നല്ലൊരു ശതമാനം ആളുകള്‍ രോഗികളാണ് എന്നതിന്റെ സൂചനയായാണ് കാണേണ്ടത്. കേരളത്തില്‍ ഇപ്പോള്‍ ലാഭകരമായ ‘വ്യവസായം’ ആശുപത്രിയും വിദ്യാഭ്യാസവുമാണ്. ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍, ഹൃദ്രോഗികള്‍, മാനസികരോഗികള്‍, ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ എല്ലാം കേരളത്തിലാണ്. ആത്മഹത്യാനിരക്കിലും കേരളം മുന്നേറ്റം നടത്തിക്കഴിഞ്ഞു.
ഭാഷയുടെ പേരിലാണ് സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്. കേരളം മലയാളത്തിന്റെ പേരിലും. ഭാഷ കേവലം ഒരു ഉപകരണമല്ല; സാംസ്‌കാരിക സൂചനയാണ്. മലയാളി ജീവിക്കുന്നതും ചിന്തിക്കുന്നതും സ്വപ്‌നം കാണുന്നതും സ്വന്തമായ സാംസ്‌കാരിക പരിസരങ്ങളില്‍ നിന്നുകൊണ്ടാണ്. ഈ സാംസ്‌കാരിക പരിസരം മലയാള ഭാഷയാണ്. ഭാഷയുടെ പേരിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മലയാളി മലയാളത്തില്‍നിന്നകന്നു പോകുകയാണെന്നത് പൊതുവികാരമാണ്. ഭാഷാപഠനം നിര്‍ബന്ധമാക്കണമെന്ന ആവശ്യം എല്ലാ കേരളപ്പിറവി ദിനത്തിലും ഉയരുന്നതും അതിനാലാണ്.
കാര്‍ഷിക രംഗത്തും കേരളത്തിനു മേല്‍ക്കൈ ഉണ്ടായിരുന്നു. എന്നാല്‍ ഓരോ ജന്മദിനവും കഴിയുമ്പോഴും കൃഷികുറഞ്ഞുവരുന്ന സംസ്ഥാനമായി കേരളം മാറി. കാര്‍ഷിക രംഗത്ത് നിരവധി നേട്ടങ്ങള്‍ നാം കൈവരിച്ചെങ്കിലും ഒരിക്കല്‍ പോലും കാര്‍ഷിക സ്വയം പര്യാപ്തത നേടാന്‍ കഴിഞ്ഞില്ല. മാറിമാറി ഭരിച്ച ഒരു ഭരണാധികാരിയും കൃഷി പരിപോഷിപ്പിക്കാനായി ഒന്നും ചെയ്തില്ല. അല്ലെങ്കില്‍ ചെയ്തതൊന്നും ഫലപ്രദമായില്ല. തമിഴ്‌നാടും ആന്ധ്രയും പഞ്ചാബും കനിഞ്ഞില്ലെങ്കില്‍ കേരളം പട്ടിണിയിലാവും. അരിയുടെയും പച്ചക്കറിയുടെയും കാര്യത്തില്‍ ഇതാണ് സ്ഥിതി. പച്ചക്കറി, മുട്ട,
പാല്‍ തുടങ്ങി പൂവിനുപോലും അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കേരളം ജീവിക്കുന്നത്.
ജീവിക്കാന്‍ അത്യാവശ്യമായ ഭക്ഷണം സ്വന്തമായി ഉല്പാദിപ്പിക്കാമെന്നിരിക്കെ, അതിനുള്ള മാര്‍ഗ്ഗങ്ങളെല്ലാം നശിപ്പിച്ച് ടൂറിസം വികസിപ്പിക്കാനും ഐടി വികസനത്തിനും പ്രാമുഖ്യം നല്‍കിയത് വലിയ ദുര്യോഗമായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൃഷിഭൂമി നികത്തി വന്‍ വ്യവസായങ്ങളും വിമാനത്താവളങ്ങളും ഉണ്ടാക്കുന്നതിന് പ്രാമുഖ്യം കൊടുത്തപ്പോള്‍ കര്‍ഷകനില്ലാതെയായി. സാധാരണക്കാരന് വരുമാനമില്ലാതെയായി. ആത്മഹത്യകള്‍ പെരുകി. അന്തരീക്ഷവും ഭക്ഷണവും മലിനപ്പെട്ടപ്പോള്‍ മലയാളി രോഗിയായി. അധ്വാനിക്കാത്ത ജനത, ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമയായി. കേരളം രോഗക്കിടക്കയില്‍ ഊര്‍ദ്ധശ്വാസം വലിക്കാന്‍ തുടങ്ങി. നാല്‍പതു വയസ്സുകഴിഞ്ഞാല്‍ രോഗത്തിനടിപ്പെടുകയും വാര്‍ദ്ധക്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന ഒരു സമൂഹം തിങ്ങിപ്പാര്‍ക്കുന്നയിടമായി കേരളം മാറി.
പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ നല്ലതൊന്നും ചിന്തിക്കാ
നും പറയാനുമില്ലേ എന്ന് ചോദിക്കരുത്. സത്യം അതുതന്നെയാണ്. കേരളം വളരുകയല്ല, തളരുകയാണ്! കേരളത്തില്‍ ഇന്ന്
പുരോഗതി എന്തെങ്കിലും കാണുന്നുണ്ടെങ്കില്‍ അതിന് തുടക്കം കുറിച്ചത് കേരള സംസ്ഥാനം എന്ന നിലയില്‍ രൂപീകൃതമായതിനു ശേഷമല്ല. അതിനു മുമ്പ് ആരംഭിച്ച പുരോഗതിയും വികസനവുമാണ് ഇന്നും നിലനില്‍ക്കുന്നത്. ജനാധിപത്യം വരുന്നതിനു മുന്നേ പണിതുയര്‍ത്തിയ പാലങ്ങളും അണക്കെട്ടുകളും ഒട്ടും കേടു
പാടില്ലാതെ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍, ജനകീയ സര്‍ക്കാരിന്റെ നിര്‍മ്മിതികള്‍ ഓരോന്നായി തകര്‍ന്നുവീഴുന്നു. സര്‍വ്വത്ര അഴിമതി!
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പ്രളയം വന്നപ്പോള്‍ സര്‍വ്വതും നഷ്ടപ്പെട്ട ജനതയാണ് മലയാളികളില്‍ വലിയൊരു വിഭാഗം. കേരളത്തെ പുനര്‍നിര്‍മ്മിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്. വന്‍തോതില്‍ പണം അതിനായി സ്വരുക്കൂട്ടുകയും ചെയ്തു. പക്ഷേ,
പുനര്‍നിര്‍മ്മാണം മാത്രം എങ്ങുമെത്തിയില്ല. പ്രളയത്തില്‍ പെട്ടവര്‍, കിടപ്പാടം നഷ്ടപ്പെട്ടവര്‍….എല്ലാവരും ദുരിതക്കയത്തില്‍ തന്നെ.
ഈ പിറന്നാളിന് മലയാളിക്ക് മധുരമില്ല. കയ്‌പ്പുനിറഞ്ഞ കാലത്ത് പിറന്നാള്‍ ആഘോഷിക്കാന്‍ താല്പര്യവുമില്ല. പതിനായിരങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ എങ്ങനെ പിറന്നാളാഘോഷിക്കും? മഹാകവിയുടെ സ്വപ്‌നം പോലെതന്നെ കേരളം വളരുകയാണ്. പക്ഷേ അത് മഹത്വത്തിന്റെ പേരിലല്ലെന്നു മാത്രം. തൂങ്ങിയാടുന്ന രണ്ട് കുഞ്ഞുടുപ്പുകളാണ് ഇന്ന് ലോകം മുഴുവന്‍ പ്രചരിക്കുന്ന കേരളത്തിന്റെ അടയാളം. നമുക്ക് തലതാഴ്‌ത്തി നില്‍ക്കാം.
















