കോഴിക്കോട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവം ആത്മഹത്യയാണെന്ന് പ്രമേയം പാസാക്കി സിപിഎം സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണു വിവാദ പരാമര്‍ശമുള്ളത്.
‘പാലക്കാട് ജില്ലയിലെ വാളയാര്‍ അട്ടപ്പള്ളത് എട്ടും പതിനൊന്നും വയസുള്ള ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് ‘ എന്ന് പ്രമേയത്തില്‍ പറയുന്നു. പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് പറയുന്ന പ്രമേയത്തില്‍ ആത്മഹത്യ പരാമര്‍ശം എന്തിന്റെ അടിസ്ഥാനത്തില്‍ ഉൾപ്പെടുത്തിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിലുടെ ഉയരുന്ന വിമര്‍ശനം.
ഇരുവരുടെയും മരണം കൊലപാതകമാണെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നതിനിടെയാണ് മുഖ്യ ഭരണകക്ഷിയായ സിപിഎമ്മിന്റെ ഭാഗമായ വനിതാ സംഘടന മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പ്രമേയം പാസാക്കിരിക്കുന്നത്. ഇതിന് പുറമേ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും മരണം എന്നു മാത്രം രേഖപ്പെടുത്തിയത്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഭരണകക്ഷിയുടെ ദുഷ്‌ചെയ്തികള്‍ ഒളിപ്പിക്കാനും പ്രതികളെ രക്ഷപെടുത്താനുമാണെന്നാണ് ആക്ഷേപം.

പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നു ജനാധിപത്യ മഹിളാ അസോസിയേഷന്‍ തീര്‍ച്ചപ്പെടുത്തിയത് എങ്ങനെയാണെന്നു ചോദിക്കുന്ന തരത്തില്‍ ഒട്ടേറെ പോസ്റ്റുകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വരുന്നത്. തൂങ്ങിയ നിലയില്‍ കാണപ്പെട്ട മൂത്തകുട്ടിയുടെ ശരീരത്തില്‍ പലയിടങ്ങളിലായി നഖപ്പാടുകളും മറ്റും കണ്ടിരുന്നു. മൂത്തകുട്ടിയുടെ മരണസമയത്ത് സംഭവസ്ഥലത്തു നിന്നും മുഖംമൂടിയ രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടതായി സഹോദരിയായ ഒമ്പത് വയസ്സുകാരി അന്നു തന്നെ ബന്ധുക്കളോടും പോലീസിനോടും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പോലീസ് അത് മൊഴിയായി രേഖപ്പെടുത്തിയില്ലെന്നത് കേസിനു മേലുള്ള പാര്‍ട്ടി സമ്മര്‍ധങ്ങളുടെ ഭാഗമാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു. ഈ സാഹചര്യത്തിലാണ് അസോസിയേഷന്റെ പ്രമേയവും സിപിഎമ്മിന്റെ വാര്‍ത്താക്കുറിപ്പും പുറത്തിറങ്ങിയത്. പ്രതികള്‍ക്ക് സിപിഎം പാര്‍ട്ടിയുമായുളള ബന്ധങ്ങള്‍ വാര്‍ത്ത മാധ്യമങ്ങള്‍ വ്യക്തമാക്കിയിട്ടും ഇത് നിഷേധിക്കുകയാണ് പാര്‍ട്ടി ചെയ്തത്തെന്നതും ശ്രദ്ധേയമായ ഒരു വിഷയമാണ്.
















