കൊച്ചി: കേരളത്തിലെ ക്രൈസ്തവ സഭകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ കോടികളുടെ വിദേശപണം സ്വീകരിച്ച് കണക്കില്‍ വെട്ടിപ്പ് നടത്തിയെന്ന് പരാതി. എറണാകുളം-അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കൊച്ചി രൂപത, കാഞ്ഞിരപ്പള്ളി രൂപത, വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവ 2009-10 മുതല്‍ 2013-14 കാലയളവില്‍ സമര്‍പ്പിച്ച കണക്കുകള്‍ പരിശോധിച്ചപ്പോള്‍ കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഈ വിവരം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. വരവ് ചെലവു കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടതോടെ ആഭ്യന്തരവകുപ്പ് ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്.
വിദേശ സഹായം ലഭിക്കുന്ന സംഘങ്ങള്‍ സമര്‍പ്പിക്കുന്ന കണക്കുകളില്‍ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ കേന്ദ്രവിജ്ഞാപനം 2446 (ഇ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ക്രമക്കേട് കണ്ടെത്തിയാല്‍ സിബിഐ അന്വേഷണം നടത്താന്‍ സ്വമേധയാ കേന്ദ്രസര്‍ക്കാരിനു കഴിയും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോസഫ്, ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ ജോസഫ് വെളിവില്‍ എന്നിവരാണ് നിലവില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കൊച്ചി രൂപത, കാഞ്ഞിരപ്പള്ളി രൂപത, വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവ വിദേശത്തു നിന്നും ഫണ്ട് കൈപ്പറ്റുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ പരിശോധിക്കവേ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ കണക്കുകളില്‍ വന്‍ പൊരുത്തക്കേടുകളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരെ അങ്കമാലി സ്വദേശി ജേക്കബ് സന്തോഷ് വിവരാവകാശ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍, അതിരൂപതകള്‍ വ്യക്തികളുടെ സംഘങ്ങള്‍ ആണെന്നും അതിനാല്‍ വിവരങ്ങള്‍ നല്‍കാന്‍ അതിരൂപതാ അധ്യക്ഷന്റെ അനുവാദം വേണമെന്നാണ് സഭ മറുപടി നല്‍കിയത്. അല്‍മായരുടെ പേര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് കിട്ടുന്ന പണം കര്‍ദ്ദിനാളിന്റെ സ്വന്തം സ്വത്താകുന്നത് എങ്ങിനെയെന്ന് ആരാഞ്ഞ് കേന്ദ്ര വിവരാവകാശ കമ്മീഷന് വീണ്ടും പരാതി നല്‍കി. ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്കു കിട്ടിയ വിദേശ സഹായങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മത സ്ഥാപനങ്ങള്‍ക്ക് വിദേശത്തു നിന്ന് ലഭിക്കുന്ന സാമ്പത്തിക ഇടപാടുകളും ഇനി വിവരാവകാശ നിയമത്തില്‍ ഉള്‍പ്പെടുമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.
















