തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ മഞ്ജുവര്യരുടെ പരാതിയെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍. ഫോസ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കാര്യം കഴിഞ്ഞു കഴിഞ്ഞാല്‍ ഉപകാരം ചെയ്തവരെ ചവിട്ടിമെതിച്ച് പോവുനന്താണ് സ്വഭാവമെന്നും മഞ്ജു വാര്യരെ അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.
മഞ്ജുവിനായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാന്‍ ഉറച്ചു നിന്നപ്പോള്‍ ഉണ്ടായ ശത്രുക്കള്‍, നഷ്ടപെട്ട ബന്ധങ്ങള്‍. തന്റെ ബുദ്ധിയിലും സ്‌നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങള്‍, എല്ലാം വെഗെ മറന്നെന്നും എഫ്ബി പോസ്റ്റിലൂടെ ആരോപിക്കുന്നുണ്ട്.
വീട്ടില്‍ നിന്നും വന്നപ്പോള്‍ ബാങ്കില്‍ 1500 രൂപ മാത്രേയുള്ള എന്ന് മഞ്ജു തന്നോട് ആശങ്കപ്പെട്ടിരുന്നു. ആ കയ്യില്‍ കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ പരസ്യത്തിനായി 25 ലക്ഷത്തിന്റെ ചെക്ക് വെച്ചു നല്‍കിയപ്പോള്‍ ഗുരുവായൂരപ്പന്‍ തന്റെ അരികിലേത്ത് അയച്ച ദൂതനാണെന്നാണ് മറുപടി പറഞ്ഞത്. ഇതെല്ലാം ഇത്രവേഗം മറന്നോ. എന്നും ചോദിക്കുന്നുണ്ട്. മഞ്ജുവിന്റെ അച്ഛന്‍ തന്നെ ഉപകാര സ്മരണ ഇല്ലാത്തതും, മറവിയും കൂടപ്പിറപ്പാണെന്നും മരിക്കുന്നതിനു മുമ്പ് തന്നോട് പറഞ്ഞിരുന്നു. ഇത് ശരിവെയ്‌ക്കുന്നതാണ് ഇപ്പോഴത്തെ നടപടിയെന്നും ശ്രീകുമാര്‍ മേനോന്‍ വൈകാരികമായി കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അപകടപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ചൂണ്ടിക്കാട്ടി മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയാലാണ് ശ്രീകുമാര്‍ മേനോന്‍ നടിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു…. നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?
നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേര്‍ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാല്‍ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. (ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ നമ്മള്‍ ഒരു നാള്‍ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് വന്ന നിന്റെ ഒരു ആത്മാര്‍ത്ഥസുഹൃത്തിന്റെ ഫോണ്‍കോള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു ഒരു ഉദാഹരണമായി.)
സ്‌നേഹപൂര്‍വവും നിര്‍ബന്ധപൂര്‍വവുമുള്ള സമ്മര്‍ദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ . ഞാന്‍ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാന്‍ ഉറച്ചു നിന്നപ്പോള്‍ ഉണ്ടായ ശത്രുക്കള്‍, നഷ്ടപെട്ട ബന്ധങ്ങള്‍. എന്റെ ബുദ്ധിയിലും സ്‌നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങള്‍, എല്ലാം നീ എത്ര വേഗമാണ് മറന്നത്.
വീട്ടില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ എന്റെ ബാങ്കില്‍ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ വരാന്തയില്‍ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാന്‍സായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോള്‍ ഗുരുവായൂരപ്പന്‍ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാര്‍ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു.
നിന്റെ അമ്മ ഇടക്ക് നിന്റെ മുന്‍പില്‍ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാര്‍ സഹായിക്കുവാന്‍ ഇല്ലായിരുന്നു എങ്കില്‍ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.
അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും ‘അപ്പോള്‍ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛന്‍ ആണ്. സ്വര്‍ഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോള്‍ ദുഖിക്കുന്നുണ്ടാവും.
എന്നാലും മഞ്ജു കഷ്ട്ടം
അതെ, മാത്യു സാമുവല്‍ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ്
കല്യാണ്‍ ജൂവല്ലേഴ്സ് തൃശൂര്‍ പോലീസില്‍ കൊടുത്ത പരാതിയിലും ഇപ്പോള്‍ നിങ്ങള്‍ തിരുവനന്തപുരത്ത് ഡിജിപിക്ക് കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമര്‍ശിച്ചതില്‍ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു
നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹത് വ്യക്തികള്‍, ഇപ്പോള്‍ പെട്ടന്ന് നിന്റെ മിത്രങ്ങളായതും എന്നാല്‍ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആകാം അല്ലേ
ഈ വാര്‍ത്ത വന്നതിന് ശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി.
ഞാന്‍ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യര്‍ എനിക്കെതിരെ നല്‍കിയ പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞിട്ടുള്ളത് മാധ്യമ വാര്‍ത്തകളില്‍ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന ‘എല്ലാ സത്യങ്ങളും’ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യും.
ഈ അവസരത്തില്‍ ഈ കുറിച്ചതിനപ്പുറം എനിക്കൊന്നും പറയാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: