ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ പി എ രമേഷ് കുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബെംഗളൂരു നഗരത്തിനടുത്തുള്ള ജ്ഞാന ഭാരതി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു തോട്ടത്തിലാണ് രമേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ആര്‍.എല്‍. ജാലപ്പയും പരമേശ്വരയും സമുക്തമായി നടത്തുന്ന മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ സീറ്റ് പ്രവേശന നടപടികളില്‍ വന്‍ ക്രമക്കേട് നടന്നെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഇവരുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വ്യാപക പരിശോധനകള്‍ നടന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് രമേഷ് കുമാറിനെയും ചോദ്യം ചെയ്‌തെന്നാണ് വിവരം. ഇന്നലെ രാത്രി വരെ രമേഷ് കുമാറിനെ റെയ്ഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. പക്ഷെ ഇത് വരെ രമേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തുകയോ ഇയാളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. റെയ്ഡില്‍ മെഡിക്കല്‍ സീറ്റ് കച്ചവടത്തിലൂടെ 100 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം സംബന്ധിച്ചത്തിന്റെ തെളിവുകള്‍ ലഭിച്ചതായും 8.82 കോടി രൂപയുടെ അനധികൃത ആസ്തി പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു. ഇതിനിടയിലാണ് രമേഷ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രമേഷ് കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
രമേഷിന്റെ മരണം ആദായ നികുതി വകുപ്പിനു മേലെ കെട്ടിവക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇത്തരം ഒരു സാഹചര്യത്തില്‍ പരമേശ്വരയുടെ പി എയുടെ മരണം കൂടുതല്‍ സംശയങ്ങള്‍ സാധ്യത ശൃഷ്ടിക്കുകയാണ്.കോണ്‍ഗ്രസ് നേതാവ് ആര്‍.എല്‍. ജാലപ്പ പരമേശ്വരയുമായി ചേര്‍ന്നു നടത്തുന്ന മെഡിക്കല്‍ കോളേജുകളിലെ 185 മെഡിക്കല്‍ സീറ്റുകള്‍ അനധികൃതമായി അനുവദിച്ചതിലൂടെ 100 കോടി രൂപ നേടിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സീറ്റിന് 65 ലക്ഷം രൂപവരെയാണ് ഈടാക്കിയത്. വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ ഡോണെഷന്‍ തുക ബിനാമികളെ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളിലായി നിക്ഷേപിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എട്ടു ജീവനക്കാരുടെ അക്കൗണ്ടില്‍ 4.6 കോടി രൂപയുടെ സ്ഥിരനിക്ഷേപവും കണ്ടെത്തി.
തുടര്‍ന്ന് നടന്ന റെയ്ഡില്‍ മെഡിക്കല്‍ കോളേജ് പ്രധാന ട്രസ്റ്റിയുടെ വീട്ടില്‍ നിന്ന് 86 ലക്ഷം രൂപ പിടികൂടി. മെഡിക്കല്‍ സീറ്റിനായി വാങ്ങുന്ന ഡോണെഷണപകള്‍ നിക്ഷേപിക്കാനാണ് ജീവനക്കാരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതെന്നും നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കില്‍ നിന്നു വായ്‌പയെടുക്കാറാണ് പതിവെന്നും അന്വേക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് സ്ഥലം വാങ്ങുകയും ഹോട്ടലുകള്‍ നിര്‍മിക്കുകയും ചെയ്ത തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
മെഡിക്കല്‍ കോളേജുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഇടനിലക്കാരെ ചോദ്യം ചെയ്‌ത്തപ്പോഴാണ് മെഡിക്കല്‍ സീറ്റുകള്‍ ഉയര്‍ന്ന തുകയ്‌ക്ക് വിറ്റ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. വിദ്യാര്‍ഥികളെ കോളേജിലേക്ക് എത്തിച്ചിരുന്ന ഇടനിലക്കാര്‍ക്ക് ലക്ഷങ്ങളാണ് ലഭിച്ചത്. നഗരത്തിലെ ഇടനിലക്കാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം പിടികൂടിയതായും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.
മെഡിക്കല്‍ കോളേജുകളില്‍ നടന്ന പരിശോധനയില്‍, ചട്ടവിരുദ്ധമായ പ്രവേശനം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു. നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയവര്‍ക്കായുള്ള സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റുകള്‍ യോഗ്യത കുറഞ്ഞവര്‍ക്ക് മറിച്ചുകൊടുതായും സംശയം നിലനില്‍ക്കുന്നതിനാല്‍ ഇതിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്നൂറോളം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ബെംഗളൂരു, തുമകൂരു, നെലമംഗല, കോലാര്‍, ചിക്കബെല്ലാപുര തുടങ്ങി മുപ്പതിടങ്ങളിലായാണ് റെയ്ഡ് നടത്തിയത്.
















