ലഖ്‌നൗ: അയോധ്യക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാമെന്നും രാമക്ഷേത്ര നിര്‍മാണത്തിന് ഭൂമി വിട്ടുകൊടുക്കാമെന്നും മുസ്ലിം സംഘടന. ഇന്ത്യന്‍ മുസ്ലിം ഫോര്‍ പീസ് എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. അയോധ്യ കേസ് വിചാരണ അവസാനിക്കാനിരിക്കേയാണ് മുസ്ലിം സമുദായം നിര്‍ണ്ണായക തീരുമാനം എടുത്തിരിക്കുന്നത്.
കേസില്‍ അനുകൂല വിധി വന്നാല്‍ പോലും സര്‍ക്കാരിന് ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും രാജ്യത്തെ സമാധാനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. യാഥാര്‍ത്ഥ്യമെന്തെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയാണ്. കോടതി അനുകൂല വിധി പറഞ്ഞാല്‍ പോലും ഭൂമി രാമക്ഷേത്രത്തിനായി വിട്ടുകൊടുക്കാനാണ് തീരുമാനം.
അതേസമയം ആരാധനാലയ നിയമം ശക്തമാക്കണമെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് തരണം- മുന്‍ അലിഗഢ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജനറല്‍ സമീര്‍ ഉദ്ദിന്‍ ഷാ മാധ്യമങ്ങളോട് പറഞ്ഞു.ഭൂമി വിട്ടുകൊടുക്കാന്‍ മുസ്ലിം സംഘടനകള്‍ തയ്യാറാണെന്ന് നേരത്തെയും അഭ്യൂഹമുണ്ടായിരുന്നെങ്കിലും നേതാക്കള്‍ നേരിട്ട് രംഗത്തെത്തുന്നത് ആദ്യമായാണ്.
സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡാണ് കേസിലെ പ്രധാന കക്ഷി. മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ആഗസ്റ്റില്‍ എല്ലാ ദിവസവും അയോധ്യക്കേസില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. നവംബറില്‍ വിധി വരുമെന്ന് സൂചനയുണ്ടെങ്കിലും സുപ്രീം കോടതി വ്യക്തത വരുത്തിയിട്ടില്ല.
ഒക്ടോബര്‍ 17ന് വാദം കേള്‍ക്കല്‍ അവസാനിപ്പിക്കുമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. 2010 അലഹാബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 14 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
















