ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകര്‍ക്കാനും ലഷ്‌കറിതായ്ബ, ജയ്‌ഷേ മുഹമ്മദ് ഉള്‍പ്പെടുന്ന ഭീകരവാദ സംഘടനകളുടെ സമ്പത്തികമായുള്ള നിലനില്‍പ്പിനുമായി വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ കടത്തുന്നു. ഇതിനായി പാക്കിസ്ഥാന്റെ നയതന്ത്ര മേഘലകള്‍ ദുരുപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. നേപ്പാളും, ബംഗ്ലാദേശുമുള്‍പ്പടെയുള്ള രാജ്യങ്ങളിലെ നയതന്ത്ര ചാനലുകള്‍ ഉപയോഗിച്ച് വ്യാജ നോട്ടുകള്‍ കടത്താനും വിതരണം ചെയ്യാന്നും പാക്കിസ്ഥാൻ ശ്രമിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നേപ്പാളും ബംഗ്ലാദേശും ഇത്തരം വ്യാജ നോട്ടുകളുടെ ഒരു ട്രാന്‍സിറ്റ് പോയിന്റാണ്. കഴിഞ്ഞ മാസം ധാക്കയിലെ പോലീസ് 4.95 ദശലക്ഷം വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പിടിച്ചെടുത്തു. പണ്ട് കണ്ടുവന്നിരുന്ന ഫോട്ടോകോപ്പി നോട്ടുകളില്‍ നിന്നും വ്യത്യസ്തമായി മികച്ച ദൃശ്യ നിലവാരമുള്ള വ്യാജ കറന്‍സി നോട്ടുകള്‍ സൃഷ്ടിക്കുന്നതില്‍ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) വിജയിച്ചു.
2019 മെയ് മാസത്തില്‍ 76.7 ദശലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി കൈവശം വച്ചതിന് ഡി-കമ്പനി അസോസിയേറ്റായ യൂനസ് അന്‍സാരിയെ മൂന്ന് പാക്കിസ്ഥാന്‍ പൗരന്മാരുമായി കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റുചെയ്തിരുന്നു. ഇത്തരതിലുള്ള നിരവധി സംഭവങ്ങള്‍ രാജ്യത്തിനകത്തും പുറത്തും രജിസ്റ്റര്‍ ചെയ്തതായി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും വ്യാജ കറന്‍സി വിതരണം തടയുന്നതിനുമായി നോട്ട് നിരോധനം നടത്തിയതിന്റെ മൂന്നാം വര്‍ഷമാണ് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ പ്രതിസന്ധി സൃഷ്ടിക്കാൻ പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്.
















