യശഃശരീരനായ എന്‍. കൃഷ്ണപിള്ള (1916-88) പ്രഗത്ഭനായ അദ്ധ്യാപകനായിരുന്നു. അതുല്യനായ നാടകകൃത്തായിരുന്നു. സൂക്ഷ്മഗ്രാഹിയായ ഗവേഷകനായിരുന്നു, കുശാഗ്രബുദ്ധിയുള്ള വിമര്‍ശകനായിരുന്നു. സമദര്‍ശിയായ സാഹിത്യചരിത്രകാരനായിരുന്നു. ബാലസാഹിത്യകാരനും പ്രഭാഷകനും ആയിരുന്നു. സരസസംഭാഷണ ചതുരനും ആദര്‍ശധീരനും മനുഷ്യസ്നേഹിയുമായിരുന്നു. കേരളത്തിന്റെ സാംസ്കാരിക രംഗത്ത് അരനൂറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന ആചാര്യനായിരുന്നു. അര്‍ത്ഥപൂര്‍ണമായ ആ ജീവിതം വരുംതലമുറകള്‍ക്ക് മാതൃകയായിത്തീര്‍ന്നിരിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കിലെ മുത്താനദേശത്ത് ചെക്കാലവിളാകത്ത് വീട്ടില്‍ പാര്‍വതി അമ്മയുടെയും ആറ്റിങ്ങല്‍ കക്കാട്ടുമഠത്തില്‍ കേശവരുടെയും പുത്രനായി 1916 സപ്തംബര്‍ 22ന് ജനിച്ച കുഞ്ഞുകൃഷ്ണന്‍ കഠിനാധ്വാനത്തിലൂടെയാണ് സാംസ്കാരികാചാര്യനായ എന്‍. കൃഷ്ണപിള്ളയായിത്തീര്‍ന്നത്. ഉറച്ച ലക്ഷ്യബോധവും നിരന്തരവും നിസ്തന്ത്രവുമായ പരിശ്രമവും ആ ജീവിതവിജയത്തിന്റെ പിന്നിലുണ്ട്. ശ്രീനാരായണഗുരു സ്ഥാപിച്ച ശിവഗിരി മിഡില്‍സ്കൂളില്‍ നടരാജഗുരുവിന്റെയും ആര്. ശങ്കറിന്റെയും കീഴിലുള്ള വിദ്യാഭ്യാസമാണ് കൃഷ്ണപിള്ളയുടെ ലക്ഷ്യബോധം ഉറപ്പിച്ചത്. ഉത്തമവിദ്യാഭ്യാസത്തെയും ഉത്തമ ഗുരുശിഷ്യബന്ധത്തെയും കുറിച്ചുള്ള ബാലപാഠങ്ങള്‍ ഇക്കാലത്ത് കൃഷ്ണപിള്ളയ്ക്ക് ലഭിച്ചു. അധ്യാപകനാവുക എന്ന തീരുമാനവുമായിട്ടാണ് കൃഷ്ണപിള്ള ശിവഗിരി വിടുന്നത്. ശ്രീനാരായണ ഗുരുവില്‍നിന്ന് മധുരപലഹാരം വാങ്ങാനും നാട്ടുകാരുടെ വകയായുള്ള പണക്കിഴി ഗാന്ധിജിക്ക് നല്‍കാനും കഴിഞ്ഞതിന്റെ മധുര നസ്മരണകള് വ്യക്തിത്വരൂപീകരണത്തെ സ്വാധീനിച്ചു.
എ.ആര്. രാജരാജവര്‍മയില്‍ തുടങ്ങുന്ന ഒരു മഹിതപാരമ്പര്യത്തിന്റെ കണ്ണി ഇവിടെ മുറിയുന്നെന്ന്, 1972ല്‍ എന്‍. കൃഷ്ണപിള്ള യൂണിവേഴ്സിറ്റി കോളേജിലെ മലയാളവിഭാഗം അധ്യക്ഷസ്ഥാനത്തുനിന്ന് വിരമിക്കുമ്പോള്‍ നല്കിയ യാത്രയയപ്പുസമ്മേളനത്തില്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പറയുകയുണ്ടായി. പഠിച്ച ശിവഗിരി കോളേജിലും പഠിപ്പിച്ച യൂണിവേഴ്സിറ്റി കോളേജിലും അധ്യാപകനാകാന്‍ എന്‍. കൃഷ്ണപിള്ളയ്ക്ക് സാധിച്ചു. 1944ല്‍ യൂണിവേഴ്സിറ്റി കോളേജില്‍ അധ്യാപകനായി വരുന്നതിന് മുന്‍പുതന്നെ കൃഷ്ണപിള്ള അറിയപ്പെടുന്ന നാടകകൃത്തും വിമര്ശകനുമായിക്കഴിഞ്ഞു. ആഗ്രഹിച്ചതുപോലെ യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വകുപ്പിന്റെ തലവനാകാനും സ്വതന്ത്രമായ ഒരു വ്യക്തിത്വം സ്ഥാപിക്കാനും കൃഷ്ണപിള്ളയ്ക്ക് സാധിച്ചു. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് പെന്ഷന് പറ്റിയശേഷം സര്‍വകലാശാല മലയാളം വകുപ്പില്‍ എമറിറ്റസ് പ്രൊഫസറായും വിദ്യാധിരാജാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസില്‍ അധ്യാപകനായും കൃഷ്ണപിള്ള തുടര്‍ന്നു. അരനൂറ്റാണ്ടിലേറെക്കാലം അധ്യാപകനായിരുന്നു അദ്ദേഹം.
അധ്യാപനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വരൂപീകരണത്തില്‍ ആഴത്തില്‍ ശ്രദ്ധിക്കുന്ന അധ്യാപകനായിരുന്നു എന്‍. കൃഷ്ണപിള്ള. ശിഷ്യസമ്പത്ത് ഏറ്റവും വലിയ ധന്യതയായി അദ്ദേഹം കരുതി. കൃഷ്ണപിള്ളയുടെ പല സാഹിത്യരചനയുടെയും വിളഭൂമി ക്ലാസുമുറികളാണ്, അദ്ദേഹം പറയുന്നു. ‘എന്റെ ഏറ്റവും ധന്യനിമിഷങ്ങളില്‍ പലതും ഞാന്‍ അനുഭവിച്ചിട്ടുള്ളത് ക്ലാസുമുറികളില്‍ എന്റെ ശിഷ്യരുമായി ഹൃദയസംവാദം ചെയ്യുമ്പോഴാണ്. കാലേക്കൂട്ടി പഠിക്കുകയും ചിന്തിക്കുകയും ചെയ്യല്‍ പൂര്‍വപീഠികയായി ഞാന്‍ കൈക്കൊണ്ടിരുന്നെങ്കിലും ക്ലാസുമുറികള്ക്കകത്തുവച്ച് പഠിപ്പിക്കേണ്ട വിഷയത്തിലൂടെ ഏകാഗ്രമായി കടന്നുപോകുമ്പോഴാണ് സാഹിതീയമായ പല നൂതനാശയങ്ങളും എന്റെയുള്ളില്‍ കിളിര്‍ത്തുപൊന്തിയിട്ടുള്ളത്.
യൂണിവേഴ്സിറ്റി കോളേജില്‍ 1944ല്‍ എത്തുന്നിതിനു മുന്‍പുതന്നെ നാടകകൃത്ത് എന്ന നിലയിലും ഗവേഷകന് എന്ന നിലയിലും പ്രബന്ധകാരന് എന്ന നിലയിലും എന്‍. കൃഷ്ണപിള്ള ഖ്യാതി സമ്പാദിച്ചുകഴിഞ്ഞിരുന്നു. മലയാള നാടകത്തിന് പുതിയ ദിശാബോധം നല്കിയ ‘ഭഗ്നഭവനം’ (1942) ആണ് എന്‍. കൃഷ്ണപിള്ളയുടെ വിഖ്യാതമായ ആദ്യ നാടകം. തമിഴ് സംഗീത നാടകങ്ങളും വിലകുറഞ്ഞ ഹാസ്യങ്ങള്‍ കൊണ്ടുനിറഞ്ഞ പ്രഹസനങ്ങളും അരങ്ങുവാണിരുന്ന തിരുവനന്തപുരം നാടകവേദിയെയും, അലസരായി പൊട്ടിച്ചിരിച്ച് ജീവിതത്തെ നിസ്സാരരായി കണ്ടിരുന്ന പ്രേക്ഷകവൃന്ദത്തെയും ഞെട്ടിച്ച നാടകമാണത്. ഇന്ദ്രിയങ്ങളും ബുദ്ധിയും ആത്മാവും വേദിയില്‍ ബന്ധിച്ചിരുന്ന് പിരിമുറുക്കത്തോടെ നാടകം കാണാനും കണ്ടുമടങ്ങിയാലും ബുദ്ധിയെ വേട്ടയാടുന്ന ജീവിതചിന്തകളില്‍ മുഴുകാനും ആസ്വാദക സമൂഹത്തെ പഠിപ്പിച്ച നാടകമാണ് ഭഗ്നഭവനം. തുടര്‍ന്നുവന്ന കന്യക, ബലാബലം, അനുരഞ്ജനം തുടങ്ങിയ നാടകങ്ങളെല്ലാം കുടുംബപശ്ചാത്തലത്തില്‍ ഗൗരവമേറിയ സാമൂഹിക പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു. എന്‍. കൃഷ്ണപിള്ളയുടെ സാഹിത്യസങ്കല്പ്പം അനാവരണം ചെയ്യുന്ന ദര്‍ശനം എന്ന നാടകത്തിന് സമാനമായി മലയാളത്തില്‍ മറ്റൊന്നില്ല. ചെങ്കോലും മരവുരിയും വിച്ഛിന്നാഭിഷേകകഥ പറഞ്ഞ് കുടുംബാന്തരീക്ഷത്തിലെ കലങ്ങിമറിയലുകള്‍ ചര്‍ച്ചചെയ്യുന്നു. വ്യക്തിയും വ്യക്തിയും തമ്മില്‍, വ്യക്തിയും സമൂഹവും തമ്മില്‍, സമൂഹവും സമൂഹവും തമ്മില്‍ ഉണ്ടാകുന്ന സംഘട്ടനങ്ങള്‍ക്ക് അറുതിവരണമെങ്കില്‍ വ്യക്തിക്കും സമൂഹത്തിനും സമാധാനം ലഭിക്കണമെങ്കില്‍ പരസ്പരം അറിയുകയും പലതും ത്യജിക്കുകയും വിട്ടുവീഴ്ചയോടുകൂടി പെരുമാറുകയും വേണമെന്ന് നാടകകൃത്ത് ഉദ്ബോധിപ്പിക്കുന്നു.
സൂക്ഷ്മഗ്രാഹിയായ വിമര്‍ശകനാണ് എന്‍. കൃഷ്ണപിള്ള. സാഹിത്യവിമര്‍ശനത്തിലെ പാശ്ചാത്യവും പൗരസ്ത്യവുമായ സിദ്ധാന്തങ്ങള്‍ ആഴത്തില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കൃഷ്ണപിള്ള ഒരു സിദ്ധാന്തത്തിന്റെയും വക്താവാകാതെ, അവയെ സമന്വയിപ്പിച്ചുകൊണ്ട് തനിമയാര്‍ന്ന ഒരു മാതൃക സൃഷ്ടിക്കുകയായിരുന്നു. അതിന് ഭാരതീയമായ ഒരു അടിത്തറയുണ്ട്. പ്രതിപാത്രം ഭാഷണഭേദം എന്ന വിഖ്യാതകൃതിയില്‍ സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ, ധര്‍മരാജാ, രാമരാജാ ബദൂര്‍ എന്നീ ചരിത്രാഖ്യായികകളിലെ കഥാപാത്രങ്ങളെ അവരുടെ ഭാഷണഭേദത്തെ ആസ്പദമാക്കി പഠിക്കുന്നു. ആ പഠനയാത്ര സിവിയുടെ അത്ഭുതപ്രതിഭയെ കണ്ടെത്തുന്നിടത്താണ് നില്‍ക്കുന്നത്. ശൈലീനിഷ്ഠമായ സാഹിത്യവിമര്‍ശനത്തിന് മലയാളത്തിലുണ്ടായ പ്രകാശഗോപുരമാണ് ‘പ്രതിപാത്രം ഭാഷണഭേദം’. എന്‍. കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങള്‍, അനുഭവങ്ങള്‍, അഭിമതങ്ങള്‍, എന്താണ് നാടകം തുടങ്ങി വിവിധ കൃതികള്‍ പഠിക്കേണ്ടിയിരിക്കുന്നു, അദ്ദേഹത്തിന്റെ വിമര്‍ശക പ്രതിഭ കണ്ടെത്താന്‍.
വിമര്‍ശനവും ഗവേണഷവും ചരിത്രവും സമ്യക്കായി കൂട്ടിയിണക്കി മലയാളത്തില്‍ വിരചിതമായ ആദ്യത്തെ സാഹിത്യചരിത്രമാണ്, എന്‍. കൃഷ്ണപിള്ളയുടെ കൈരളിയുടെ കഥ. സാഹിത്യപ്രവണതകള്‍ മുന്‍നിര്‍ത്തി ഗതിവിഗതികള്‍ സൂക്ഷ്മമായി അപഗ്രഥിച്ച് അതിന് നേതൃത്വം നല്കിയ മഹാരഥരെ കൃതികളുടെ വെളിച്ചത്തില്‍ പരിശോധിച്ച് നൈരന്തര്യം കാത്തുസൂക്ഷിച്ചുകൊണ്ട് ഒരു നോവല്‍പോലെ സുഗമമായി വായിച്ചുപോകാവുന്നതരത്തില് എഴുതിയിട്ടുള്ള കൈരളിയുടെ കഥ മലയാളത്തിലെ ഒരു അനന്വയമാണ്. പണ്ഡിതന്മാര്ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാരായ സാഹിത്യകുതുകികള്‍ക്കും എല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു മലയാളസാഹിത്യചരിത്രം കൈരളിയുടെ കഥയല്ലാതെ മറ്റൊന്നില്ല.
ഉത്തമബാലസാഹിത്യത്തെപ്പറ്റി വ്യക്തമായ ധാരണയുള്ള ബാലസാഹിത്യ രചയിതാവായിരുന്നു എന്‍. കൃഷ്ണപിള്ള. കൈരളിയുടെ കഥ ആദ്യം 1956ല്‍ ബാലസാഹിത്യകൃതിയായിട്ടാണ് പുറത്തുവന്നത്. പിന്നീട് പരിഷ്കരിക്കുകയായിരുന്നു. നമ്മുടെ ആഘോഷങ്ങള്‍, ബിന്ദുക്കള്‍, സീതാപരിത്യാഗം, ഇരുളും വെളിച്ചവും തുടങ്ങിയുള്ള ബാലസാഹിത്യകൃതികള്‍ എല്ലാംതന്നെ വിവിധതലങ്ങളിലുള്ള സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി അവരുടെ ബുദ്ധിശക്തിയുടെയും കാര്യഗ്രഹണശേഷിയുടെയും ചിന്താശക്തിയുടെയും നിലവാരം അനുസരിച്ച് രചിച്ചിട്ടുള്ളതാണ്.
പ്രഭാഷകന്‍ എന്നനിലയിലും വിഖ്യാതനായിരുന്നു എന്‍. കൃഷ്ണപിള്ള. ഒരു വാക്കും പാഴിലാകാത്ത ആ പ്രഭാഷണം പ്രൗഢഗംഭീരമായിരുന്നു. ഗ്രാമീണജീവിതത്തിന്റെ ഹൃദയനൈര്‍മല്യം കാത്തുസൂക്ഷിച്ച വ്യക്തിയാണ് എന്‍. കൃഷ്ണപിള്ള. ശരീരമാസകലം പങ്കെടുക്കുന്ന പൊട്ടിച്ചിരി പ്രസിദ്ധമായിരുന്നു. അന്യരുടെ ദുഃഖങ്ങളില്‍ പങ്കാളിയാകാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അറിവുപകരുന്നതില് ആത്മഹര്‍ഷം അനുഭവിച്ചിരുന്ന ഗുരുനാഥനാണ് അദ്ദേഹം. സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയോ ധനലാഭത്തിനുവേണ്ടിയോ പരക്കം പായാതെ, സ്വാഭാവികമായി വന്നുചേരുന്നതുകൊണ്ട് പൂര്‍ണസംതൃപ്തിയോടെ ജീവിച്ച കൃഷ്ണപിള്ളയുടെ ജീവിതം തികച്ചും വിജയകരമായിരുന്നു. അഴകത്തു സരസ്വതി കുഞ്ഞമ്മയാണ് ഭാര്യ. സാഹിതി, കല, ഹരി, മാധുരി, നന്ദിനി എന്നിങ്ങനെ അഞ്ച് മക്കള്‍. കുടുംബാംഗങ്ങളൊത്ത് സന്തോഷപ്രദമായ ജീവിതം നയിച്ചുവരവെ 1988 ജൂലായ് 10ന് എന്‍. കൃഷ്ണപിള്ള അന്തരിച്ചു. നട്ടുച്ചയ്ക്ക് ഒരു അസ്തമയംപോലെ.
എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി ശിഷ്യരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപംനല്കിയ പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന് 1989 ജൂലായ് 17ന് നിലവില്‍വന്നു.
(പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സെക്രട്ടറിയാണ് ലേഖകന്‍.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: