നമ്മുടെ മനോഗൃഹത്തിലേക്ക് സാത്വികതയുടെ മന്നന് ആഗതമാവുകയാണ്. വിവേകത്തിന്റെ കീരിടവും സ്നേഹം നിറഞ്ഞ ഹൃദയവുമായി ഏതിനെയും സ്വീകരിക്കുന്ന, മുകളില്‍ ജ്ഞാനത്തിന്റെ പീതാംബരമണിഞ്ഞ, ദ്വന്ദ്വങ്ങളെ അതിജീവിക്കുന്ന ഓലക്കുടയുടെ തണലില്‍ ശ്രദ്ധയോടെ മെതിയടിയിന്മേല്‍… നമുക്ക് സ്വാഗതമോതാം ആനന്ദത്തിന്റെ ആര്‍പ്പുവിളികളോടെ. ഓണം ഒരു ചരിത്രഗാഥയല്ല. മണ്മറഞ്ഞ ഒരു രാജവംശത്തിന്റെ കഥയുമല്ല. അസ്തിത്വത്തിന്റെ സൗന്ദര്യം തേടുന്ന നിഷ്കളങ്കതയുടെ, ത്യാഗത്തിന്റെ ഗാഥയാണത്. ഇവിടെ ഇപ്പോള്‍ ഈ നിമിഷത്തിന്റെ അനശ്വരതയെ അനുഭവിച്ചറിയാന്‍ അത് നമ്മെ പഠിപ്പിക്കുന്നു.
ചിങ്ങം വിരിയുമ്പോള്‍ മാധ്യമങ്ങള്‍ ഘോഷിക്കും. ഇത് വസന്തമാണ്. ഓര്‍മകളുടെ വസന്തം. വിപണിയുടെ വസന്തം. ചത്തുമണ്ണടിഞ്ഞ നല്ല ചക്രവര്‍ത്തിക്ക് സഹതാപത്തിന്റെ ആയിരം അശ്രുപൂജകള്‍. ചരിത്രം മെനയുന്നവര്‍ പറഞ്ഞുനോക്കി. ഓണമോ…! അത് വെറുമൊരു കൊയ്ത്തുത്സവം മാത്രം. അല്ലെങ്കില്‍ അടിച്ചമര്‍ത്താന്‍ വെമ്പുന്ന ആര്യമനസ്സിന്റെ ക്രൂരതയുടെ ചരിത്രം. ഓണം ആഘോഷിക്കുകയോ? ആചരിക്കുകയാണ് വേണ്ടത് രക്തസാക്ഷി ദിനംപോലെയായി! ഓണം യഥാര്‍ത്ഥത്തില്‍ എന്താണ്? പഴമക്കാര്‍ നമുക്ക് തന്നുപോയ തത്വഭാരം പേറുന്ന നിധിയല്ലേ ഓണം. മലനാടിന്റെ തനത് ആത്മീയ സൗന്ദര്യമല്ലേ ഓണം. തത്വഭാരം ഉള്‍ക്കൊള്ളുന്ന ആ നിധി പേടകം ഒന്നു തുറന്നു നോക്കാം.
നമ്മുടെ ആത്മീയ സൗന്ദര്യത്തിന്റെ പ്രമാണ ശാസ്ത്രങ്ങളാണ് വേദങ്ങള്‍. വേദങ്ങള്‍ നാലാകുന്നു. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം. വേദതത്വങ്ങളെ സകലര്‍ക്കും മനസ്സിലാക്കുന്നതിനുവേണ്ടി അവയെ കഥാരൂപത്തിലാക്കുവാന് പൂര്‍വ്വികരായ ഋഷികള്‍ ശ്രമിച്ചു. അങ്ങനെ ഇതിഹാസങ്ങളും പുരാണങ്ങളും ഉണ്ടായി. കഥാരൂപത്തിലാവിഷ്കരിച്ച തത്വങ്ങളെ കൂടുതല്‍ ലളിതമാക്കാന്‍ അവയെ നാടകീയമായ രീതിയില്‍ അവതരിപ്പിക്കുവാന്‍ ഋഷികവികള്‍ ശ്രമിച്ചു. അതിന്റെ ഫലമായി നമ്മുടെ സമൂഹത്തില്‍ യജ്ഞങ്ങളും ക്ഷേത്രങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉത്സവങ്ങളും ഉടലെടുത്തു. കാലാന്തരത്തില്‍ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടേയും ഉത്സവാഘോഷങ്ങളുടെയും വേദതത്വങ്ങള്‍ നമ്മില്‍നിന്നും അന്യമായി. ആദ്ധ്യാത്മിക തത്വങ്ങള്‍ നഷ്ടമായതോടെ അവയുടെ പ്രാധാന്യം അസ്ഥാനത്തായി. അങ്ങനെ ക്ഷേത്രങ്ങള്‍ ഉപജീവനമാര്‍ഗ്ഗങ്ങളായി. ആചാരാനുഷ്ഠാനങ്ങള്‍ അന്ധവിശ്വാസങ്ങളായി. ഉത്സവങ്ങള്‍ നേരമ്പോക്കുകള്‍ക്കും മറ്റുമുള്ള സന്ദര്‍ഭങ്ങളായി. പുരുഷാര്‍ത്ഥങ്ങള്‍ ആഹാര വിഹാര നിദ്രാഭയമൈഥുനങ്ങളായി. ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓര്‍മ്മ വരുന്ന കഥാപാത്രങ്ങളാണ് അസുരരാജാവായ മഹാബലി, അസുരഗുരുവായ ശുക്രാചാര്യന്, മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് തുടങ്ങിയവര്‍. അസുരരാജാവായ മഹാബലി മഹാദാനശീലനായിരുന്നു. മൂന്നടി മണ്ണുമാത്രം യാചിച്ച് തന്റെ സമീപത്തെത്തിയ വാമനന് അദ്ദേഹം മൂന്നു ലോകവും സമര്‍പ്പിച്ചു. മഹാബലി എന്ന പദത്തിന് അര്‍ത്ഥം തന്നെ മഹത്തായ ബലി എന്നാണ്. തന്റേതായ സര്‍വവും എന്തിന് തന്നെത്തന്നെയും ഈശ്വരനില്‍ സമര്‍പ്പിക്കുകയായിരുന്നു മഹാബലി. ഇത്രത്തോളം മഹത്തായ ഒരു ത്യാഗം അഥവാ ബലി അല്ലെങ്കില്‍ യാഗം വേറെ ഇല്ല. അതുകൊണ്ട് മഹാബലി എന്ന നാമം അദ്ദേഹത്തിന് തികച്ചും അന്വര്‍ത്ഥം എന്നുപറയാം.
മണ്മറഞ്ഞ ആ ചക്രവര്‍ത്തിയുടെ ഓര്‍മയ്ക്കായാണ് നാം ഓണം ആഘോഷിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണ നക്ഷത്രത്തില്‍ അദ്ദേഹം നമ്മെ സന്ദര്‍ശിക്കുന്നു എന്നാണ് ഐതിഹ്യം. ഈ ഐതിഹ്യത്തിനു പുറകില്‍ ആദ്ധ്യാത്മികമായ അല്ലെങ്കില്‍ മനഃശാസ്ത്രപരമായ മഹാതത്വങ്ങള്‍ അടങ്ങിയിരിക്കുന്നു. ആദ്യമായി അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യരെക്കുറിച്ച് ചിന്തിക്കാം.
ശുക്രാചാര്യര്‍: പ്രതിരോധ
മനോവൃത്തികളിലെ കേന്ദ്രം
അസുരന്മാരുടെ ഗുരുവാണ് ശുക്രാചാര്യന്. അസുരരെന്നാല് ആനന്ദമാകുന്ന അമൃത് ഭക്ഷിക്കാത്തവര്‍ എന്നാണ് അര്‍ത്ഥം. ആത്മബോധത്തിന്റെ ആനന്ദം ഇവര്‍ക്ക് ലഭ്യമല്ല. തങ്ങളുടെ യഥാര്‍ത്ഥ അസ്തിത്വത്തിന്റെ സ്വരൂപം ആത്മാനന്ദമാണെങ്കിലും അതില്‍നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്നവരാണ് അസുരന്മാര്.
തങ്ങളുടെ ജീവിതത്തില്‍ ഇവര്‍ ആനന്ദത്തെത്തന്നെയാണ് പ്രാപിക്കാന്‍ ശ്രമിക്കുന്നതെങ്കിലും, ആത്മാനന്ദത്തിന്റെ യഥാര്‍ത്ഥ സ്രോതസ്സ് ഏതെന്നറിയായ്കയാല് ഇവരുടെ സുഖാന്വേഷണം അസ്ഥാനത്താണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ലഭിക്കുന്ന ആനന്ദം ക്ഷണികവുമാകുന്നു. ഇവര്‍ ആനന്ദത്തിനുവേണ്ടി ഇരുട്ടില്‍ത്തപ്പുന്നവരാണ്.
നമ്മുടെ മനസ്സിന്റെ ഘടന പൊതുവേ ആസുരമാണെന്നു പറയാം. ഈ ആസുരത ആത്മീയതയുടെ ശത്രുവാണ്. ആസുരമായ മനസ്സിന്റെ സഹജമായ ഒഴുക്ക് കീഴ്പ്പോട്ടാണ്. അത് നമ്മുടെ ജീവിതത്തെ സങ്കുചിതമായ തലത്തിലേക്ക് നയിക്കുന്നു. ദുഃഖങ്ങളുടെ പുറകെ പായുന്ന ഈ ആസുരതയെ നിയന്ത്രിക്കുന്നത് ലൗകികതയുടെ കാരകത്വം വഹിക്കുന്ന ശുക്രനാണ്. അഥവാ ശുക്രാചാര്യനാണ്. ‘ശുക്രന്’ എന്ന പദത്തിനര്ത്ഥംതന്നെ ദുഃഖങ്ങളുടെ പുറകെ പായുന്നവന് എന്നാണ്. ശുക്രന് യഥാര്‍ത്ഥത്തില്‍ അകത്താണ്. പുറത്തല്ല. വേദങ്ങളിലും വേദാംഗങ്ങളിലും പരാമര്‍ശിക്കുന്ന ‘ശുക്രന്’ ജീവനുള്ള കഥാപാത്രമാണ്, ജഡവസ്തുവല്ല. കാലാന്തരത്തില്‍ ശുക്രനെ ബാഹ്യമായ ജഡവസ്തുവായി ധരിച്ചുവശായതിന്റെ കാരണം വേദത്തില്‍നിന്നും നമ്മള് അകന്നുപോയതാണ്. അകത്തുള്ള ശുക്രന്റെ സ്ഥൂലമായ പ്രതിഫലനം മാത്രമാണ് ബാഹ്യശുക്രന്.
ഓണത്തിലൂടെ ഋഷികള്‍ നമ്മോട് പറയുന്നത് ലൗകികതയുടെ ശുക്രനെ അതിജീവിക്കാനാണ്. ശുക്രന്റെ ആസുരതയെ ജയിക്കുവാനാണ്. സമകാലീന ഓണാഘോഷം ശുക്രനെ അതിജീവിക്കുകയല്ല, പകരം ശുക്രന് അതീജീവിക്കുകയെന്ന തലത്തില്‍ എത്തിനില്‍ക്കുന്നു. ലൗകികതയെ ജയിക്കുന്നതിനു പകരം ലൗകികത ജയിച്ചുവാഴുന്ന തരത്തില്‍ തത്വബോധം നഷ്ടപ്പെടുമ്പോള്‍ മലയാണ്മയുടെ തനതു ആത്മീയസൗന്ദര്യം അന്യംനില്ക്കുന്നു.
ആത്മീയതയും ഭൗതികതയും വിഭജിച്ചു കാണുന്ന അനാരോഗ്യകരമായ പ്രവണത നമ്മുടെ പഴമക്കാരുടേതല്ല. ലൗകികകാരകനായ ശുക്രന് ഉച്ചസ്ഥനാകുന്നത് ആത്മീയകാരകനായ ഗുരുവിന്റെ ക്ഷേത്രത്തിലാണെന്നാണ് ഋഷിമാരുടെ കണ്ടെത്തല്‍. അതായത് ലൗകികത പൂര്‍ണ്ണമാകണമെങ്കില്‍ ആത്മീയതയുടെ അടിത്തറ ആവശ്യമാണെന്നര്‍ത്ഥം. ആത്മീയതയുടെ അടിസ്ഥാനാമില്ലാത്ത ലൗകികത നാശോന്മുഖമാകുന്നു. വേദാംഗജ്യോതിഷ ശാസ്ത്രത്തില്‍ ഗുരുവിന്റെ ശത്രുവായി ശുക്രനെ കണക്കാക്കുന്നെങ്കിലും ശുക്രന് പൂര്‍ണ്ണ ബലാവാനാകുന്നത് ഗുരുവിന്റെ രാശിയായ മീനത്തിലാണെന്നത് ശ്രദ്ധേയമാണ്.
(‘ഓണത്തിന്റെ ദാര്‍ശനിക സൗന്ദര്യം’ എന്ന കൃതിയുടെ രചയിതാവാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: