ആലപ്പുഴ: താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി നുണപ്രചാരണം നടത്തുകയെന്നത് മന്ത്രി തോമസ് ഐസക്കിന്റെ പതിവ് രീതിയായി മാറുന്നു. പിണറായി സര്‍ക്കാരില്‍ അപവാദപ്രചരണത്തിനും, കള്ളം പറയുന്നതിനും എപ്പോഴും മുന്നിലാണ് താനെന്ന് സംസ്ഥാനം പ്രളയക്കെടുതിയില്‍ അകപ്പെട്ട് നട്ടം തിരിയുമ്പോഴും ഐസക്ക് തെളിയിക്കുകയാണെന്നാണ് ആക്ഷേപം.
സിപിഎമ്മിന്റെ സൈബര്‍ ചാവേറുകള്‍ക്ക് നുണകള്‍ പ്രചരിപ്പിക്കാന്‍ ആയുധം എത്തിച്ചു കൊടുക്കുന്നത് പതിവായി ഐസക്കാണെന്നാണ് വിമര്‍ശനം. സമൂഹമാധ്യമങ്ങളില്‍ ഐസക്ക് തുടക്കമിടും, ചാവേറുകള്‍ പ്രചരിപ്പിച്ച് സമൂഹത്തെ വിഭജിക്കും, ഇതാണ് തുടരുന്നത്. ഇതില്‍ അവസാനത്തേതാണ് ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കേണ്ടെന്ന് സംഘപരിവാര്‍ പ്രചരണം നടത്തുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റും, അതിന്റെ ചുവട് പിടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖവും. ദുരിതബാധിതരും, പൊതുസമൂഹവും അത് തള്ളിക്കളഞ്ഞെങ്കിലും, സൈബര്‍ സഖാക്കളും, മതതീവ്രവാദികളും അത് ആഘോഷമാക്കുകയാണ്.
മുന്‍ കാലങ്ങളിലും ഐസക്കിന്റെ രീതിയിതാണ്. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ ധനകാര്യ ഉപദേഷ്ടാവിനെ നിയമിച്ചതോടെ സര്‍ക്കാരിലും, പാര്‍ട്ടിയിലും ഒതുക്കപ്പെട്ട ഐസക്ക് മാധ്യമശ്രദ്ധ നേടാനും അണികളെ ഉറപ്പിക്കാനും ഇത്തരത്തില്‍ നിരവധി പ്രചരണങ്ങളാണ് നടത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഐസക് കൊല്ലത്ത് തങ്കശ്ശേരിയില്‍ ഹോട്ടലില്‍ ക്യാമ്പ് ചെയ്ത് യത്തീംഖാനകളിലും ജമാ അത്തുകളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും അപവാദപ്രചരണത്തിന് നേതൃത്വം നല്‍കിയിരുന്നു.
ജനം ഐസക്കിന്റെ കാപട്യം തിരിച്ചറിഞ്ഞു എന്നത് വ്യക്തമാക്കുന്നതായിരുന്നു കൊല്ലത്ത് സിപിഎമ്മിന് ലഭിച്ച കനത്ത തിരിച്ചടി. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഐസക്കിന്റെ നിയോജകമണ്ഡലത്തിലടക്കം സിപിഎം പിന്നില്‍ പോയിരുന്നു. ആയുര്‍വേദ ചികിത്സയുടെ പേരില്‍ തോര്‍ത്തിന് വരെ പണം എഴുതിയെടുത്തതായും ഐസക്കിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ സാമ്പത്തികരംഗം തകര്‍ന്നടിഞ്ഞതിന്റെ പ്രധാന ഉത്തരവാദിയായ തോമസ് ഐസക്ക് സമൂഹത്തില്‍ നഞ്ചു കലക്കി തന്റെ വീഴ്ചകള്‍ മറയ്‌ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
















