രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ കണക്കുകള്‍ക്കും, കണക്കുകൂട്ടലുകള്‍ക്കും അപ്പുറം, രസതന്ത്രത്തിനുള്ള പ്രാധാന്യം നിരവധി സഖ്യകക്ഷി സര്‍ക്കാരുകളുടെ ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളതാണ്.
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍, നിയമസഭയിലെ ഭൂരിപക്ഷം തെളിയിക്കാനുള്ള പരീക്ഷയില്‍ പരാജയപ്പെട്ടപ്പോള്‍ പലരും പഴിചാരുന്നത് ബിജെപിയെയാണ്. തങ്ങളുടെ നിയമസഭാ സാമാജികരെ ബിജെപി കുതിരക്കച്ചവടത്തിലൂടെ രാജിവയ്പ്പിച്ചു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പലതരം പ്രതിഷേധങ്ങളുയര്‍ത്തി സംശയത്തിന്റെ ഒരു പുകമറ സൃഷ്ടിക്കാനായി കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍, സ്വാഭാവികമായും ചിലരുടെയെങ്കിലും മനസ്സില്‍ അത്തരമൊരു സംശയം രൂപപ്പെടാന്‍ സാധ്യതയുണ്ട്.
യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിന് പ്രത്യേകിച്ചും കര്‍ണാടക കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന് കുമാരസ്വാമിസര്‍ക്കാര്‍ താഴെവീണതിലൂടെ ലഭിക്കുന്നത് ഇരട്ടിലാഭമാണ്. ഇത് മനസ്സിലാക്കണമെങ്കില്‍ കര്‍ണാടക രാഷ്ട്രീയത്തിലെ അതികായന്മാരായ കുമാരസ്വാമിയും സിദ്ധരാമയ്യയും തമ്മിലുള്ള രസതന്ത്രത്തെക്കുറിച്ച് അറിയണം. മൈസൂരിലെ കോടതിമുറിയില്‍നിന്നും കര്‍ണാടകത്തിന്റെ രാഷ്ട്രീയ ഗോഥയിലേക്കിറങ്ങിയ സിദ്ധരാമയ്യക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. നിയമസഭാ സാമാജികനും, മന്ത്രിയും, കര്‍ണാടകയുടെ ഉപമുഖ്യമന്ത്രിയും വരെയായി സിദ്ധരാമയ്യ. ഭാരതീയ ലോക്ദളില്‍ രാഷ്ട്രീയജീവിതം തുടങ്ങിയ സിദ്ധരാമയ്യ ഇതിനിടയ്ക്ക് ജനതാപാര്‍ട്ടിയിലും ജനതാദളിലും എത്തി. പിന്നീട് ജനതാദള്‍ ദേവഗൗഡ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു കര്‍ണാടകയുടെ മുഖ്യമന്ത്രി കസേര.
എന്നാല്‍ ഇക്കാലത്താണ് പുത്രമോഹത്താല്‍ വശംവതനായ ദേവഗൗഡ മകന് കുമാരസ്വാമിയെ കര്‍ണാടക രാഷ്ട്രീയത്തില്‍ അരിയിട്ട് വാഴിക്കുന്നതിനുവേണ്ടി സിദ്ധരാമയ്യയെ ജനതാദളില്‍നിന്ന് ചവിട്ടിപുറത്താക്കിയത്.
പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ഈ സംഭവത്തോടെ മുറിവേറ്റ സിദ്ധരാമയ്യ കുമാരസ്വാമിയുടെ ആജന്മശത്രുവായി മാറി. ഇരുവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളും, രാഷ്ട്രീയ കിടമത്സരങ്ങളുമെല്ലാം സമീപകാല കര്‍ണാടക രാഷ്ട്രീയത്തിലെ ചൂടുള്ള വാര്‍ത്തകളായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന വാച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളും അതുമായി ബന്ധപ്പെട്ട് കുമാരസ്വാമി നടത്തിയ അഴിമതി ആരോപണങ്ങളും. തിരിച്ച് കുമാരസ്വാമിക്കെതിരായി കോണ്‍ഗ്രസ് ഉന്നയിച്ച ദശകോടികള്‍ വിലമതിക്കുന്ന ഉപഹാരങ്ങള്‍ സ്വീകരിച്ചതുമായി ബന്ധപ്പെടുത്തിയ ആരോപണങ്ങളുമെല്ലാം ഇതിന് ഉദ്ദാഹരണമാണ്. പരസ്പരം പാരവയ്ക്കുന്നതിനും ചെളിവാരിയെറിയുന്നതിനും ലഭിക്കുന്ന ഒരവസരവും ഇരുവരും പാഴാക്കാറില്ല എന്നതാണ് സത്യം.
ഈ സാഹചര്യത്തിലാണ് 2018ല്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നത്. ബിജെപി 105 സീറ്റുകളോടെ സഭയില്‍ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ ഏതുവിധേനയും ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്തുനിര്‍ത്തണമെന്ന് രാഹുല്‍ഗാന്ധി നേതൃത്വംനല്കുന്ന കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം തീരുമാനമെടുത്തപ്പോള്‍ ജനവിധി എതിരായിരുന്നിട്ടും 79 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 37 സീറ്റ് മാത്രമുണ്ടായിരുന്ന ജെഡിഎസ്സിന് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തു. അങ്ങനെ വീണ്ടുമൊരിക്കല്‍ക്കൂടി കുമാരസ്വാമി കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയായി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ താല്പര്യവും രാഷ്ട്രീയസാഹചര്യങ്ങളും പരിഗണിച്ച് സിദ്ധരാമയ്യ തല്‍ക്കാലത്തേക്ക് സംയമനം പാലിച്ചു.
എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുശേഷം ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പലപ്പോഴും മറനീക്കി പുറത്തുവന്നിരുന്നു. കൂടാതെ കോണ്‍ഗ്രസും ജെഡിഎസ്സും തമ്മില്‍ അധികാരവും പദവികളും പങ്കിടുന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളും പരസ്പര ആരോപണങ്ങളുമെല്ലാം നിത്യസംഭവങ്ങളായിമാറി. ബിഎംടിസി അടക്കമുള്ള ബോര്‍ഡുകളുടെ ഭരണവുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ഇതിലൊന്ന്. കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഈ വിഷയത്തില്‍ കുമാരസ്വാമിയുമായി കൊമ്പുകോര്‍ത്തിരുന്നു. ഇതോടൊപ്പം അധികാരക്കൊതി മൂത്ത മറ്റ് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍കൂടിയായപ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമായി. ഈ സാഹചര്യം മുതലെടുത്ത് കുമാരസ്വാമിയെ അധികാരത്തില്‍നിന്ന് ഏതുവിധേനയും പുറത്താക്കാന്‍ സിദ്ധരാമയ്യ ആഗ്രഹിച്ചിരിന്നു എന്നുവേണം കരുതാന്‍.
കാരണം രാജിവച്ച കോണ്‍ഗ്രസ് സാമാജികരില്‍ ഭൂരിപക്ഷവും സിദ്ധരാമയ്യയുടെ അടുത്ത അനുയായികളായിരുന്നു എന്ന സത്യം മനസ്സിലാക്കുമ്പോള്‍ മാത്രമെ കര്‍ണാടക രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളുടെ ചിത്രം പൂര്‍ത്തിയാകൂ.
സിദ്ധരാമയ്യ നേതൃത്വംനല്കുന്ന കോണ്‍ഗ്രസ് വിഭാഗം തങ്ങളുടെ തന്ത്രങ്ങളിലൂടെ രണ്ട് നേട്ടമാണുണ്ടാക്കിയത്. ഒന്ന് കുമാരസ്വാമിയെ അധികാരത്തില്‍നിന്ന് പുറത്താക്കി, രണ്ട് അതിന്റെ പഴി ബിജെപിക്കുമേല്‍ ചാര്‍ത്തികൊടുത്തുകൊണ്ട് ബിജെപിയെ ദേശീയ തലത്തില്‍തന്നെ അപകീര്‍ത്തിപ്പെടുത്തി. ഒരുവെടിക്ക് രണ്ടുപക്ഷി എന്ന പ്രയോഗം അന്വര്‍ത്ഥമാകുന്നത് ഇവിടെയാണ്.
കര്‍ണാടകയില്‍ നിയമസഭാ സാമാജികര്‍ രാജിവച്ചതും അതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും കോണ്‍ഗ്രസ്, ജെഡിഎസ്, സ്പീക്കര്‍ എന്നിവരുടെ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുണ്ടായ ഭരണഘടനാപ്രതിസന്ധിയും അവസാനം കുമാരസ്വാമിസര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതുമെല്ലാം ഈ സാഹചര്യത്തിലാണ് വിലയിരുത്തേണ്ടത്.
എന്നാല്‍ ജനാധിപത്യത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും പേരുപറഞ്ഞ് ബിജെപിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാരും അവരുടെ ആജ്ഞാനുവര്‍ത്തികളും സൗകര്യപൂര്‍വം മറന്നുപോകുന്ന ഒന്നാണ് ഇതേ കര്‍ണാടകത്തില്‍ അവര്‍ നടത്തിയ ഒരു ജനാധിപത്യകശാപ്പിന്റെ കഥ. എസ്.ആര്. ബൊമ്മെ എന്ന ജനതാദള്‍ മുഖ്യമന്ത്രിയെ കുതിരക്കച്ചവടവും, വ്യാജരേഖകളും ഉപയോഗിച്ച് അവിഹിതമായി ഭരണഘടനയുടെ 356-ാം അനുഛേദം ഉപയോഗിച്ച് പിരിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായ സുപ്രീംകോടതിവിധി കോണ്‍ഗ്രസിന്റെ ജനാധിപത്യ വിരുദ്ധതക്കും ഭരണഘടനയുടെ ദുരുപയോഗത്തിനും എതിരായ എല്ലാക്കാലത്തേക്കുമുള്ള സാക്ഷിപത്രമാണ്.
ചരിത്രം മറക്കുന്നവരെ ആ ചരിത്രം ചിലപ്പോള്‍ തിരിഞ്ഞുകൊത്തും. അതൊരോര്‍മ്മപ്പെടുത്തലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: