ഗുരുവായൂര്‍: മമ്മിയൂര്‍ ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ക്ഷേത്രക്കുളം ഭാഗീകമായി മണ്ണിട്ടു മൂടി രൂപമാറ്റം വരുത്തുവാന്‍ നീക്കം. ക്ഷേത്ര കമ്മിറ്റിയുടെ നടപടിക്കെതിരെ ഭക്തജനങ്ങള്‍ക്കിടയിലും പരിസരവാസികള്‍ക്കിടയിലും പ്രതിഷേധം ശക്തമായി.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഗുരുവായൂരിലെ പ്രമുഖ ഹോട്ടല്‍ വ്യവസായിയും സിപിഎമ്മുകാരനുമായ ജി.കെ പ്രകാശന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ച ഭരണ സമിതിയാണ് ക്ഷേത്രക്കുളത്തിന്റെ 60 സെന്റോളം വരുന്ന ഭാഗം നികത്തി ക്ഷേത്രത്തിനു സമീപമുള്ള ഓഡിറ്റോറിയത്തിന് വേണ്ടി പാര്‍ക്കിങ് സൗകര്യം നിര്‍മ്മിക്കുന്നത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന തണ്ണീര്‍ത്തട നിയമങ്ങളുടെ നഗ്‌നമായ ലംഘനവും പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നതുമാണിത്.
നിലവില്‍ 1.11 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രക്കുളം രൂപമാറ്റം വരുത്തി 40 സെന്റായി ചുരുക്കുവാനാണ് ഭരണസമിതിയുടെ നീക്കം. ഇത് മൂലം പരിസരത്തുള്ള വീടുകളിലെ കിണറുകളില്‍ ശുദ്ധജല ലഭ്യത കുറയും. സ്വാഭാവിക ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരില്‍ നിന്നോ, ഗുരുവായൂര്‍ നഗരസഭയില്‍ നിന്നോ അനുമതി ലഭിച്ചിട്ടില്ല. നവീകരണത്തിനായി അപേക്ഷ സമര്‍പ്പിക്കുക പോലും ചെയ്തിട്ടില്ലെന്നറിയുന്നു.
ക്ഷേത്രക്കുളം നികത്തുന്നതിനെതിരെ ഹിന്ദു ഐക്യവേദിയടക്കമുള്ള ഭക്തജന സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങളുടേയും പരാതികളുടേയും അടിസ്ഥാനത്തില്‍ ചാവക്കാട് തഹസില്‍ദാര്‍ നടത്തിയ പരിശോധനയില്‍ തണ്ണീര്‍ത്തട നിയമമനുസരിച്ച് ഇപ്പോള്‍ നടത്തുന്ന നിര്‍മ്മാണം നിയമ ലംഘനമാണെന്ന് ബോധ്യപ്പെടുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതെല്ലാം അവഗണിച്ചു രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു വരികയാണ്. ക്ഷേത്ര കമ്മിറ്റിയുടെ നിയമവിരുദ്ധവും ജനദ്രോഹകരവുമായ പ്രവര്‍ത്തനത്തിനെതിരെ നിയമ നടപടിയെടുക്കുമെന്നും ഇതിന്റെ ഭാഗമായി കോടതിയെ സമീപിക്കുമെന്നും പരിസ്ഥിതി – വിവരാവകാശ പ്രവര്‍ത്തകന്‍ കോലഴി സ്വദേശി സി.ആര്‍. സുകു അറിയിച്ചു.
















