തിരുവനന്തപുരം: കത്തിക്കുത്തിനു ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തുന്ന അരാജകത്വത്തിന്റേയും ഗൂണ്ടായിസത്തിന്റേയും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികളുടെ രാഷ്‌ട്രീയ പശ്ചാത്തലം അന്വേഷിക്കുകയാണ് ആദ്യ പരിപാടി. ഇതിനായി വിദ്യാര്‍ഥികളുടെ മേല്‍വിലാസം അടക്കം എസ്എഫ്‌ഐ നേതാക്കള്‍ക്ക് നല്‍കുന്നത് ഇടുതപക്ഷ സംഘടനയില്‍ പെട്ട കോളേജ് ജീവനക്കാരാണ്. സഖാക്കളുടെ അന്വേഷണത്തില്‍ സിപിഎം രാഷ്‌ട്രീയമല്ലാത്ത കുടുംബങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികളുടെ പട്ടിക തയാറാക്കി യൂണിറ്റ് കമ്മിറ്റിക്കു നല്‍കും. വ്യത്യസ്ത രാഷ്‌ട്രീയ കാഴ്ചപ്പാടുള്ള വിദ്യാര്‍ഥികളെ എസ്എഫ്‌ഐയുടെ പാര്‍ട്ടി കമ്മിറ്റിക്കും സമരത്തിനും ആദ്യം തന്നെ വിളിക്കും. ഇവര്‍ എതിര്‍ത്താല്‍ ഭീഷണിയാണ് ആദ്യം. അതിലും വിദ്യാര്‍ഥി വീണില്ലെങ്കില്‍ എസ്എഫ്‌ഐയിലെ വനിതാ സഖാക്കളെ കൊണ്ടു തല്ലേണ്ട വിദ്യാര്‍ഥിക്കെതിരേ അധ്യാപകര്‍ക്കു പരാതി കൊടുപ്പിക്കും. ഇതിനായി പ്രത്യേകം സഖാക്കളായ പെണ്‍കുട്ടികള്‍ തന്നെ ക്യാംപസിലുണ്ട്. കോളേജിനുള്ളില്‍ വച്ചു മോശമായി പെരുമാറി എന്നാകും മിക്ക പരാതികളും. ഇടതുപക്ഷ സംഘടനയില്‍പ്പെട്ട അധ്യാപികയുടെ നേതൃത്വത്തിലാണ് പരാതി എഴുതി വാങ്ങുന്നതെന്നാണു കോളേജിലെ വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കുന്നത്. ഇതിനു ശേഷം എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയോടു മോശമായി പെരുമാറിയെന്ന കാരണം പറഞ്ഞു ക്രൂരമായി മര്‍ദിക്കും. മര്‍ദനമേറ്റ വിദ്യാര്‍ഥി ചികിത്സയ്‌ക്കു ശേഷം പരാതിയുമായി പൊലീസിനെ സമീപിക്കും മുന്‍പ് കോളേജില്‍ പെണ്‍കുട്ടി നല്‍കിയ പരാതി പൊലീസിനു ലഭിച്ചിട്ടുണ്ടാകും. പിന്നീട്, ഒത്തുതീര്‍പ്പ് ചര്‍ച്ചയാണ്. ഒടുവില്‍ എസ്എഫ്‌ഐയുടെ തീട്ടൂരം അനുസരിച്ച് പഠിക്കാമെന്ന വാക്കില്‍ വിദ്യാര്‍ഥി വീണ്ടും കോളേജിലേക്ക്. എന്നാല്‍, ഇതിനു വഴങ്ങാത്ത നൂറു കണക്കിന് കുട്ടികളാണ് കോളേജ് മാറിപ്പോയിട്ടുള്ളത്.
എസ്എഫ്ഐക്കാര്‍ തമ്മില്‍ പ്രശ്നം ഉണ്ടായാല്‍ പ്രിന്‍സിപ്പലും അദ്ധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്‌ക്കു പോകുന്നതും പതിവാണ്. അധ്യാപകര്‍ക്കൊപ്പം അനധ്യാപകരും ഈ സംഘത്തിലുണ്ട്. മുന്‍ പ്രിന്‍സിപ്പല്‍ മോളി മെഴ്‌സിലിനെ എസ്എഫ്ഐക്കാര്‍ മണിക്കൂറുകളോളും തടഞ്ഞുവച്ചിരുന്നു. ഈ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച പ്രിന്‍സിപ്പല്‍ അതിനുള്ള ഉത്തരവ് ടൈപ്പ് ചെയ്യാന്‍ ജീവനക്കാരെ ഏല്‍പ്പിച്ചില്ല. വിവരം ചോരുമെന്ന് ഭയന്ന് അവര്‍ പുറത്തെ ഡിടിപി സെന്ററില്‍ പോയി ഉത്തരവ് ടെപ്പ് ചെയ്തു എത്തിക്കുകയായിരുന്നത്രെ.
അതേസമയം, യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ ചന്ദ്രനെ കുത്തിയ സംഭവത്തെക്കുറിച്ചു സംസാരിക്കവെ, അവിടുത്തെ തന്നെ ഒരു ഇടതുപക്ഷ സഹയാത്രികനായ അധ്യാപകന്‍ പറഞ്ഞ കാര്യവും പുറത്തുവന്നിട്ടുണ്ട്. യൂണിയന്‍ ഓഫിസില്‍ കൊണ്ടുപോയി കൈകാര്യം ചെയ്താല്‍ പോരായിരുന്നോ, കുത്തിയതു കൊണ്ടല്ലേ ഇത്രയും ബഹളം ഉണ്ടായതെന്നും അടി കൊടുക്കുന്നത് ഇവിടെ സ്ഥിരം കാര്യമല്ലേ എന്നുമാണ് സഹപ്രവര്‍ത്തകനോട് ഈ അധ്യാപകന്‍ പറഞ്ഞത്. കോളേജില്‍ ഗുണ്ടായിസം കാണിക്കുന്ന എസ്എഫ്‌ഐ നേതാക്കള്‍ക്ക് കുടപിടിക്കുന്നത് ഇത്തരത്തിലുള്ള അധ്യാപകരാണെന്ന് അവിടുത്തെ വിദ്യാര്‍ഥികള്‍ തന്നെ സമ്മതിക്കുന്നുണ്ട്.
















