വിവിധ ആവശ്യങ്ങള്‍ക്കായി മുമ്പിലെത്തുന്ന സാധാരണജനങ്ങളുടെ ആവശ്യങ്ങള്‍ പരമാവധി നിറവേറ്റാന്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ ആവുന്നത് ചെയ്യണം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകവഴി ഈ കാലഘട്ടത്തോടും സമൂഹത്തോടും ചെയ്യുന്ന പുണ്യമായിരിക്കും അത്. ഓരോ എഴുത്തുകാരനും അവന്റെ കാലഘട്ടത്തോടും മനുഷ്യരാശിയോടും സമൂഹത്തോടും പ്രതിബദ്ധതയും ഉത്തരവാദിത്തവും പുലര്‍ത്തണം.
– എം.ടി. വാസുദേവന്‍ നായര്‍
ഒരുകണക്കിന് ഉറൂബിന് സ്മാരകമില്ലാതിരുന്നത് നന്നായി. ഇപ്പോഴുള്ള പല സ്മാരകങ്ങളും ചില സ്ഥാനമോഹികളെ കുടിയിരുത്താനുള്ള ഇടമായി മാറിയിരിക്കയാണ്. ആശാന്‍ കവിതകളെക്കുറിച്ച് ഒന്നും അറിയാത്തവരാണ് ആശാന്‍സ്മാരകം ഭരിക്കുന്നത്. അതുപോലെ തന്നെയാണ് പല സ്മാരകങ്ങളുടെയും സ്ഥിതി. ഉറൂബിന്റെ പ്രതിമയൊന്നും എവിടെയും സ്ഥാപിക്കാതിരുന്നത് എത്രയോ നന്നായി. പാലക്കാട്ട് സ്ഥാപിച്ച ഒ.വി. വിജയന്റെ പ്രതിമയ്‌ക്ക് സംഭവിച്ച ദുര്യോഗമൊന്നും ഉറൂബിന് സംഭവിക്കില്ലല്ലോ.
– ടി.പി. രാജീവന്‍.
രസച്ചരട് പൊട്ടാതെ കഥ പറയുന്ന, മുഷിപ്പിക്കാത്ത, സിനികള്‍ക്കൊക്കെ എല്ലാകാലത്തും പ്രേക്ഷകപ്രീതി നേടാനാകും. പണ്ടുകണ്ട പല സിനിമകളിലെയും രംഗങ്ങളും സംഭാഷണങ്ങളും ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കാന്‍ കാരണം അവയിലെ നാടകീയത തന്നെയാണ്.
പുതിയകാലത്തെ സിനിമയിലെ രംഗങ്ങള്‍ എത്രത്തോളം മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടെന്ന് ചിന്തിക്കേണ്ട കാര്യമാണ്. മനസ്സില്‍ കൊളുത്തുന്ന ചില സന്ദര്‍ഭങ്ങള്‍ക്ക് പിറകില്‍ പലപ്പോഴും ഒരു നാടകീയത ഉണ്ടാകും. ചില കാലങ്ങൡ ചിലത് സംഭവിക്കും. എന്നാല്‍, ഈ കാലവും കടന്നുപോകും.
– നടന്‍ ദിലീപ്.
ആകാശത്തിനപ്പുറത്ത് സ്വര്‍ണസിംഹാസനത്തിലിരിക്കുന്ന വ്യക്തിയല്ല ഈശ്വരന്‍. ഈശ്വരന്‍ സര്‍വതിലും നിറഞ്ഞുനില്‍ക്കുന്ന ചൈതന്യമാണ്. സ്വന്തം വിരല്‍ കണ്ണില്‍ തട്ടിയാല്‍ നമ്മള്‍ ക്ഷമിച്ച് കണ്ണിനെ തലോടും. കാരണം വിരലും കണ്ണും നമ്മില്‍നിന്നു ഭിന്നമല്ല. അതുപോലെ സകലതിലും നിറഞ്ഞിരിക്കുന്നത് ഓരോ ഈശ്വരന്‍തന്നെ എന്ന ബോധത്തോടെ ഏറ്റവും ചെറിയ ജീവിയെപ്പോലും സ്‌നേഹിക്കുക എന്നതാണ് നമ്മുടെ ധര്‍മം. അതാണ് ഏറ്റവും വലിയ ഈശ്വരപൂജ.
– മാതാ അമൃതാനന്ദമയി.
എന്നെ അമ്മയായിട്ടല്ലാതെ മറ്റ് വേഷങ്ങളില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് തീരെ ഇഷ്ടമില്ലായിരുന്നു. നെഗറ്റീവ് വേഷങ്ങളില്‍ അഭിനയിക്കരുതെന്ന് പറഞ്ഞു പലരും ഫോണില്‍ വിളിക്കാറുണ്ട്. പിന്നെ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയുകയുമില്ല. എല്ലാവരെയും സ്‌നേഹിക്കാനേ അറിയൂ. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഏതോ സംവിധായകന്‍ വിളിച്ച് ഒരു വില്ലത്തിയുടെ വേഷമുണ്ടെന്ന് പറഞ്ഞു. ആദ്യം പ്രേക്ഷകര്‍ നിന്നെ അടിക്കും. അതിനുശേഷമേ എന്നെ അടിക്കൂവെന്ന് ഞാന്‍ പറഞ്ഞു.
– കവിയൂര്‍ പൊന്നമ്മ.
പാട്ട്, ഡാന്‍സ്, കഥാപ്രസംഗം തുടങ്ങി എന്തും കൈനീട്ടി സ്വീകരിക്കാന്‍ ഒരുങ്ങിയാണ് ടിക്‌ടോക്കിന്റെ നില്‍പ്പ്. വീട്ടുകാര്‍, കൂട്ടുകാര്‍ എന്നിങ്ങനെ രണ്ട് മെയിന്‍ വിഭാഗങ്ങളാണ് ടിക്‌ടോക്കിന്. കുടുംബാംഗങ്ങളുടെ കലാപ്രകടനമാണ് ‘വീട്ടുകാര്‍’ കാറ്റഗറിയില്‍. അമ്മ, മകള്‍, അച്ഛന്‍, മകന്‍, മുത്തശ്ശി, ചെറുമകന്‍ തുടങ്ങി പ്രായത്തിന്റെ അതിരുകളെ കല ഭേദിക്കുന്ന കാഴ്ചയാണ് നമ്മളിവിടെ കാണുന്നത്. ആശുപത്രിയില്‍ ലേബര്‍ വാര്‍ഡിനുമുന്നില്‍ ആകാംക്ഷയോടെ ‘കുഞ്ഞ് ആണോ പെണ്ണോ’ എന്ന് ചോദ്യമുയരുന്നത്, ആണ്‍കുഞ്ഞാണെങ്കില്‍ മൂന്നുമാസം കഴിയുമ്പോള്‍ ഇന്ന ടിക്‌ടോക്കിലും പെണ്‍കുഞ്ഞാണെങ്കില്‍ ഇന്ന ടിക്‌ടോക്കിലും പങ്കെടുപ്പിക്കാമെന്ന് മനസ്സില്‍ കണ്ടാണ്.
– കൃഷ്ണ പൂജപ്പുര.
സ്യൂട്ട് ആവശ്യപ്പെടുന്ന ചിട്ടകളുണ്ട്. ധരിക്കുന്നയാള്‍ അത് അനുസരിക്കണം. ചിരി പരിമിതപ്പെടുത്തി, വടിവൊപ്പിച്ചു നില്‍ക്കാതെ തരമില്ല. ചുമരില്‍ചാരി നില്‍ക്കാനോ ബെഞ്ചില്‍ ഇരിക്കാനോ പറ്റില്ലല്ലോ. മിക്കപ്പോഴും ശരീരനിയന്ത്രണ വസ്ത്രവും ധരിച്ചുനടക്കുകയായിരുന്നു ഞാന്‍. ഡോ. ബിജു, നിര്‍മ്മാതാവ് ബേബി മാത്യു സോമതീരം, നടന്‍ പ്രകാശ് ബാരെ എന്നിവര്‍ക്കൊപ്പം കോട്ടുമിട്ട് നിന്നപ്പോള്‍ ഞാന്‍ ആളുമോശമല്ലല്ലോയെന്ന് തോന്നി.
– ഇന്ദ്രന്‍സ്.
ഗീത എന്ന കഥാപാത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് സജീവ് പാഴൂരും സംവിധായകന്‍ പ്രിജിതും വളരെ കൃത്യമായി പറഞ്ഞുതന്നിരുന്നു. പിന്നെ വീടുപണിയുന്ന ആളുകളും അവരുടെ ജിവിതവും നമുക്ക് അപരിചിതമല്ലല്ലോ. ഇതിനേക്കാളൊക്കെ പ്രധാനം സിനിമ ഷൂട്ട് ചെയ്ത ലൊക്കേഷനായിരുന്നു. മാഹിക്കും തലശ്ശേരിക്കും ഇടയില്‍ ഒരു ഗ്രാമത്തിലായിരുന്നു ഷൂട്ടിങ്. ചെങ്കല്ലുകെട്ടിയ-സിമന്റ് തേക്കാത്ത ഒരു വീട്. ആ വീട്ടില്‍ ഒരുമണിക്കൂര്‍ ചെലവഴിച്ചപ്പോള്‍തന്നെ ഞാന്‍ ഗീതയായി.
– സംവൃത സുനില്‍
















