തിരുവനന്തപുരം: ശസ്ത്രക്രിയാ മേഖലയില്‍ സുവര്‍ണ ജൂബിലിയിലെത്തി നില്‍ക്കുന്ന പ്രശസ്ത സര്‍ജനും ലോര്‍ഡ്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപക ചെയര്‍മാനുമായ പത്മശ്രീ ഡോ. കെപി ഹരിദാസിന്റെ അഞ്ചുപതിറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ‘ സ്റ്റോറി ഓഫ് മൈ സ്‌കാല്‍പല്‍’ ഡോ. ശശി തരൂര്‍ പ്രകാശനം ചെയ്തു. ആദ്യ പ്രതി ഡോ.ജോര്‍ജ് ഓണക്കൂര്‍ ഏറ്റുവാങ്ങി.
സമൂഹത്തിന്റെ വെല്ലുവിളികളും വേദനകളും വഹിക്കുന്നവരാണ് ഡോക്ടര്‍മാരെന്ന് ശശി തരൂര്‍ പറഞ്ഞു. ശസ്ത്രക്രിയയില്‍ കത്തി എങ്ങനെ ഉപയോഗിച്ചു എന്നതാണ് ഡോക്ടര്‍ ഹരിദാസിനെ വേറിട്ടു നിര്‍ത്തുന്നത്. ഇന്ത്യയിലെ അപൂര്‍വ്വം സര്‍ജന്മാര്‍ മാത്രമെ പുസ്തകം എഴുതിയിട്ടുള്ളൂ. എല്ലാ മേഖലയിലെയും വ്യക്തികള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന തരത്തില്‍ ഈ ഉദ്യമത്തിനു മനസുവച്ച ഡോ. കെപി ഹരിദാസിനെ അദ്ദേഹം അഭിനന്ദിച്ചു.
വിദേശത്തു പരിശീലനം നേടി നാടിന് സേവനം നല്‍കാനുള്ള സന്നദ്ധതയാണ് ഡോ.കെപി ഹരിദാസിനെ വേറിട്ടു നിര്‍ത്തുന്നതെന്നും രോഗത്തിനു പുറമേ രോഗിയെ ദൈവമായി കണ്ടാണ് അദ്ദേഹം തന്റെആശുപത്രിക്ക് ലോര്‍ഡ്‌സ് എന്നു പേരിട്ടതെന്നും ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.
സര്‍ജന്‍ എന്ന നിലയിലെ അന്‍പതുവര്‍ഷക്കാലത്തെ തന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് ഈ പുസ്തകമെന്ന് ഡോ കെ.പി ഹരിദാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മനോഭാവം, സമര്‍പ്പണം, ആശയവിനിമയശേഷി, സഹാനുഭൂതി എന്നിവയാണ് ഒരു ഡോക്ടര്‍ക്ക് അനിവാര്യമായ ഗുണങ്ങള്‍. കലയുടേയും ശാസ്ത്രത്തിന്റേയും സമ്മേളനമാണ് ശസ്ത്രക്രിയ. തന്റെ ആശുപത്രിയിലെത്തുന്ന രോഗികളെ അതിഥികളായാണ് കാണുന്നത്. രോഗികളോട് അതീവ കാരുണ്യം കാണിക്കണം.
രാജ്യത്തെ മെഡിക്കല്‍ മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്കുള്ള തിരഞ്ഞെടുപ്പിന് പോരായ്‌മകളുണ്ട്. മാതാപിതാക്കളുടെ നിര്‍ബന്ധത്താലും മറ്റു കാരണങ്ങളാലുമല്ലാതെ 30 ശതമാനം പേര്‍ മാത്രമേ ഈ മേഖലയിലേക്ക് അതിയായ താല്‍പര്യത്തോടെ കടന്നുവരുന്നുള്ളൂ. ഇക്കാരണത്താല്‍ നൈപുണ്യമുള്ളവരുടെ അഭാവം ഈ മേഖലയിലുള്ളതായും അദ്ദേഹം വ്യക്തമാക്കി.
ഗതാഗത വകുപ്പ് സെക്രട്ടറി ഡോ.ജ്യോതിലാല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം മുന്‍ മേധാവി ഡോ. മധുമോഹന്‍, ദിവ്യപ്രഭ ഐ ഹോസ്പിറ്റല്‍ ഡയറകര്‍ ഡോ. ദേവിന്‍ പ്രഭാകര്‍, ലോര്‍ഡ്‌സ് ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരീഷ് ഹരിദാസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ബറിയാട്രിക് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ എന്ന നിലയിലേക്കുള്ള ഡോ. ഹരിദാസിന്റെ വളര്‍ച്ച വിവരിക്കുന്ന പുസ്തകം വിദേശത്തും സ്വദേശത്തുനിന്നുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ അനുഭസമ്പത്തിലൂടെ സ്വന്തം സ്ഥാപനം പടുത്തുയര്‍ത്തിയതിനെക്കുറിച്ചും പൊതുജനാരോഗ്യ മേഖലയിലെ തന്റെ കരുതലുകളെക്കുറിച്ചും പരാമര്‍ശിക്കുന്നു. പ്രതിസന്ധികളെ സമര്‍പ്പണ മനോഭാവത്തോടെ അതിജീവിക്കുന്ന ശസ്ത്രക്രിയാ വിദഗ്ധന്റെ ജീവിതവും രോഗികള്‍ ചികിത്സയിലൂടെ സുഖം പ്രാപിക്കുമ്പോള്‍ ലഭിക്കുന്ന ചാരിതാര്‍ത്ഥ്യവും അദ്ദേഹം വായനക്കാരുടെ മുന്നിലെത്തിക്കുന്നു.
അഹോരാത്രം അധ്വാനിക്കേണ്ടിവരുന്ന ശസ്ത്രക്രിയാ മേഖലയിലേക്ക് കടന്നുവരുന്നവരുടെ ഉത്തരവാദിത്തവും കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അമിതവണ്ണത്തെ അതിജീവിക്കുന്നതിനുള്ള മാര്‍ഗങ്ങളും വിശദമാക്കുന്ന പുസ്തകം, ഡോക്ടര്‍മാര്‍ ഭ്രൂണഹത്യ നടത്തി ജീവനെടുക്കാന്‍ വിധിക്കപ്പെട്ടവരാണോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യമായി കരള്‍ ട്യൂമര്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ ഡോ. ഹരിദാസിനെ 2014ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ ലോര്‍ഡ് സ്വരാജ് പോള്‍ ലൈഫ്‌െൈടം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. 2015 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.
















