ന്യൂദല്‍ഹി: കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. നാലു ലക്ഷം കോടി രൂപയാണ് ഇതുവരെ തിരിച്ചു പിടിച്ചതെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,95,601 കോടി രൂപയായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ കര്‍ശന നിലപാടിന്റെ ഫലമായി ബാങ്കുകള്‍ കിട്ടാക്കടം പിരിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാട്ടിയതുകൊണ്ടു പിന്നീടു നില പെട്ടെന്നു മെച്ചപ്പെടാന്‍ തുടങ്ങി.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തിനിടയില്‍ത്തന്നെ 19,982 കോടി രൂപ വീണ്ടെടുക്കാന്‍ കഴിഞ്ഞു. തിരിച്ചുപിടിച്ച തുക ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനം 31,168 കോടിയിലെത്തിയതോടെ കിട്ടാക്കടം 8,64,433 കോടിയായി കുറഞ്ഞിട്ടുണ്ട്. നടപ്പു ത്രൈമാസത്തില്‍ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള തുക 70,000 കോടിയോളമാണ്. ലക്ഷ്യം നേടാനായാല്‍ ഈ സാമ്പത്തിക വര്‍ഷത്തെ നേട്ടം 1,00,000 കോടി രൂപ കടക്കും.
അതേസമയം, അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ഇനിമുതല്‍ ആദായനികുതി അടയ്ക്കേണ്ടതില്ല. കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വായ്പയയേയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭവന വായ്പയില്‍ 1.5 ലക്ഷം വരുമാനനികുതി കുറവും കൊണ്ടുവരും.
ഇടത്തരക്കാരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ് ആദാനികുതി പരിധി അഞ്ച് ലക്ഷമാക്കി കുറച്ചത്. കഴിഞ്ഞ ഇടക്കാല ബജറ്റില്‍ അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ആദായ നികുതിയില്‍ റിബേറ്റ് നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍ 2.5 ലക്ഷം രൂപ ആയിരുന്നു ആദായനികുതി പരിധി. ഇതില്‍ വ്യത്യാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത് അഞ്ച് ലക്ഷം വരെ ആക്കിയത് അപ്രതീക്ഷിതം ആയിരുന്നു.
അതേസമയം ഉയര്‍ന്ന വരുമാനക്കാര്‍ക്ക് നികുതി ഏര്‍പ്പെടുത്തി. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ വരുമാനക്കാര്‍ക്കു മൂന്നു ശതമാനം സര്‍ച്ചാര്‍ജ്. അഞ്ചു കോടിക്കു മുകളില്‍ ഏഴു ശതമാനം വര്‍ധന. ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു വര്‍ഷം ഒരു കോടി രൂപയിലധികം പണമായി പിന്‍വലിച്ചാല്‍ രണ്ട് ശതമാനം ടിഡിഎസ് ഈടാക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് അനുവദിക്കുന്നതിനും നിര്‍ദേശമുണ്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇന്‍കം ടാക്സ് പരിശോധന ഉണ്ടാവില്ലെന്നും ബജറ്റില്‍ പ്രഖ്യാപനം ഉണ്ട്. നികുതി സംബന്ധിച്ച ഇടപാടുകള്‍ എല്ലാം ഇലക്ട്രോണിക് രീതിയില്‍ ആക്കുകയും ചെയ്യും. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ഇനി വഴി ഒരുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: