മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകളുമായി യുവതി. തനിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകളാണ് യുവതി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. യുവതിയുടെ ബിസിനസ് മെയില്‍ ഐഡിയിലേക്ക് സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നാണ് ബിനോയ് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയത്.
2015 ഏപ്രില്‍ 21നാണ് ബിനോയ് വിസ അയച്ചിരിക്കുന്നത്. ദുബായ് സന്ദര്‍ശിക്കാന്‍ വിമാന ടിക്കറ്റുകളും ഇ-മെയില്‍ വഴി അയച്ച് നല്‍കിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണെന്ന വിവരം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി മറച്ചുവെച്ചു എന്നും യുവതി ആരോപിക്കുന്നു.
അതേസമയം ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി ഉടനുണ്ടാകും. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. ഇന്ന് കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ തന്നെ ബിനോയിയെ അറസ്റ്റ് ചെയ്യുമെന്നാണ് മുംബൈ പോലീസ് അറിയിച്ചിട്ടുണ്ട്. ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്.
കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പോലീസ് കേരളത്തിലെത്തിയപ്പോള്‍ ബിനോയ് ഒളിവില്‍ പോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡന്‍ഡോഷി സെഷന്‍സ് കോടതിയില്‍ ബിനോയ് ജാമ്യഹര്‍ജി നല്‍കിയത്.
















