വിശപ്പ് അകറ്റാന്‍ അക്ഷരങ്ങള്‍ക്ക് കഴിയുമെന്ന് മലയാളികളെ ഉദ്ബോധിപ്പിച്ച ഭാക്ഷാപണ്ഡിതനായിരുന്നു പ്രൊഫസര്‍ പി.എന്‍. പണിക്കര്‍. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് 24 കൊല്ലം കഴിഞ്ഞു. കഴിഞ്ഞ 23 കൊല്ലമായി ആ ചരമദിനം നമ്മള് വായനാദിനമായി കൊണ്ടാടുകയാണ്. വായന പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ ഭാഷയും പരിപോഷിപ്പിക്കപ്പെടും. എഴുത്തുകാരന്റെ കര്‍ത്തവ്യമാണ് ഇതിവൃത്തത്തെ അവാച്യസുന്ദരമാക്കുക, അത് അനുവാചക വൃന്ദങ്ങളെ ജിജ്ഞാസുക്കളാക്കുക എന്നത്. ഉള്ളടക്കത്തിന്റെ മികവും പുസ്തകത്തിന്റെ മര്‍മ്മവും അതുതന്നെയാണ്. ഭിക്ഷാംദേഹികളായി നിരവധി വായനക്കാര്‍ ഗ്രന്ഥശാലകളില്‍നിന്ന് ഗ്രന്ഥശാലകള്‍തേടി നടന്നത് പുതുതലമുറയ്ക്ക് പാഠമാകേണ്ടതാണ്.
വായനാ ലോകീ എന്ന സമുദ്രത്തില്‍ നമ്മുടെ ചുറ്റും നടന്നതും നടക്കുന്നതുമായ എല്ലാ സംഭവങ്ങളും പുസ്തകരൂപത്തില്‍ ലഭ്യമാണ്. ചിലപ്പോള്‍ കഥാകരന് അനുഭവിച്ചതാകാം. ചിലപ്പോള്‍ അന്യന്റെ ദുഃഖം സ്വയം ഏറ്റെടുത്തതാകാം, ആഖ്യാനങ്ങള്‍ ആവാം. അക്ഷരങ്ങള്‍ കൊണ്ട് മാസ്മരികഭാവങ്ങള്‍ വായനക്കാരനെ മറ്റൊരുലോകത്ത് എത്തിച്ചതാണ് എഴുത്തും വായനയും. ഒരു എഴുത്തുകാരന്റെ നോവല്‍ ഒന്നു പരിചയപ്പെടുത്തുകയാണ്. ‘ഉണ്ണികുട്ടന് ബാല്യംമുതല്‍ യവ്വനംവരെ പട്ടിണിയും പരിവെട്ടവുമായിരുന്നു. ഒറ്റമുറി വീട്ടില്‍ അവന് വിശന്നുതളര്‍ന്നു നരകയാതന അനുഭവിച്ചുകഴിയുന്ന കഥ. അമ്മ അടുത്തവീടുകളില്‍നിന്ന് കൊണ്ടുവന്ന് നല്കുന്ന അല്പഭക്ഷണം മാത്രം. നാണക്കേടും മാനക്കേടും വിശപ്പിന് അറിയില്ലാത്തതുകൊണ്ട് തൊട്ടടുത്ത വീട്ടുകാര്‍ ചായ ഉണ്ടാക്കിയശേഷം കളയുന്ന ചണ്ടി ശേഖരിച്ച് അമ്മ വീട്ടില്‍ വന്ന് തിളച്ചവെള്ളത്തില്‍ ഇട്ട് കുടിക്കുന്ന കയ്പന്‍ കട്ടന്‍ ചായ അതാണ് ജീവിതം. എട്ടാംതരം പഠനം നിര്‍ത്തി, പതിനഞ്ച് വയസ്സായപ്പോള്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. പട്ടാളത്തില്‍ ആളെയെടുക്കുന്നു. കൈയില്‍ ചില്ലികാശില്ല. അവന് വീടുവിട്ടിറങ്ങി കള്ളവണ്ടികയറി. ജബല്‍പൂരിലേക്ക്… ഈ ഹൃദയഭേദകമായ രംഗം ചന്ദനാരുടെ അനുഭവങ്ങളെന്ന നോവലിലെ ഇതിവൃത്തമാണ്. ഇത് സ്വന്തം അനുഭവങ്ങളാണെന്ന് അദ്ദേഹം പി.കെ. ഗോപാലനെന്ന പേരുള്ള ചന്ദനാര്‍ എന്ന തുലികാനാമത്തില്‍ അറിയപ്പെടുന്ന മാന്യദേഹം സൂചിപ്പിച്ചിട്ടുള്ളതാണ്. അദ്ദേഹം പട്ടാളത്തില്‍നിന്നു വിരമിച്ചശേഷം ഏലൂര്‍ എഫ്എസിടിയില്‍ പിആര്‍ഒ ആയി ജോലിനോക്കി. വിആര്‍എസ്സ് എടുത്ത് അവിടുന്നും പോയി. പിന്നിട് ആദ്ദേഹം പാലക്കാട്ട് ഒരു ലോഡ്ജില്‍ വെച്ച് മരണപ്പെട്ടു.
മറ്റൊന്നാണ് എത്രവായിച്ചാലും മതിവരാത്ത എംകെകെ നായര്‍ രചിച്ച, ആരോടും പരിഭവമില്ലാതെ… എന്ന ആത്മകഥാ കൃതി. ചന്ദനാര്‍ക്ക് ദുഖവും വിഷാദവുമായിരുന്നെങ്കില്‍ എംകെകെ നായര്‍ ആരാടും പരിഭവിക്കാതെ വെച്ചടിവെച്ചടി കയറാനുള്ള നിശ്ചയദാര്‍ഡ്യമായിരുന്നു തന്റെ ജീവിതമെന്ന് രചനാവൈഭവത്തിലൂടെ അദ്ദേഹം തുറന്നുകാട്ടി. കാലഘട്ടത്തിന്റെ നേതൃത്ത്വവൈഭവം മനസ്സിലാക്കാന്‍ അതുമതി. ദേശീയപാത സ്ഥലം ഏറ്റടുപ്പ് സമരം കേരളത്തില്‍ നടക്കുകയാണെല്ലോ. ഇന്നത്തെ ഭരണകൂടം ഇത് വായിക്കണം. കൊല്ലം തേവള്ളി ദേശീയപാത തന്റെ തറവാടായ തോപ്പില്‍ തറവാടിന്റെ മേലേകുടിയാണ് പോകുന്നത്. അങ്ങനെ വീടില്ലാതായ അദ്ദേഹം തിരുവനന്തപുരത്തുള്ള അമ്മാവന്റെയും ബന്ധുസഹായത്താലും പഠിച്ചുവളര്‍ന്ന കഥ. ജോലി ലഭിച്ചതും. തനിക്ക് അധികാരം ലഭിച്ചപ്പോള്‍ നടപ്പാക്കിയ രീതിയും പഠനവിഷയമാകേണ്ടതാണ്. ഏലൂരില്‍ ഫാക്ട് വികസനത്തിന് സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നതിനാല്‍, കളമശ്ശേരിയില്‍ ആളൊഴിഞ്ഞ ഏക്കറുകണക്കിന് സ്ഥലം ഫാക്ട് കണ്ടെത്തി. ഏലൂരില്‍ വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാനെന്നു മാത്രമല്ല തനതായ സാംസ്കാരിക പൈതൃകം നാടുപേക്ഷിച്ചു പോകാതിരിക്കുവാനുമായിരുന്നു അത്. അദ്ദേഹത്തിന് സംഭവിച്ചത് മറ്റാര്‍ക്കും വരാന്‍ പാടില്ലെന്ന തത്ത്വത്തില്‍ ഉറച്ചുനിന്നുകൊണ്ട്. പക്ഷേ ഏലൂര്‍കാര്‍ ഏലൂരില്‍തന്നെ മറ്റിടങ്ങളില്‍ സ്ഥലം കണ്ടെത്തി. പിന്നീട് ഈ സ്ഥലം ഗ്ലാസ്കമ്പിനിക്ക് നല്കി. അതാണ് ഗ്ലാസ് കോളനിയെന്ന പ്രദേശം. തന്റെ ഔദ്യോഗികകാലത്ത് വി.പി. മേനോന്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയ വര്‍ക്ക് മനുഷ്യരുമായ ഇടപെടല്‍ അതിന്റെ അവാച്യമായ അനുഭൂതി വായിച്ചുതന്നെ അറിയണം. ചുരുക്കി പറഞ്ഞാല്‍ കഥ, നോവല്‍ ആത്മകഥ വിവര്‍ത്തനങ്ങള്‍, കവിതകള്‍, വ്യാഖ്യാനങ്ങള്‍ വിലപ്പെട്ടതെല്ലാം ലഭിക്കുന്ന ഇടമാണ് ഗ്രന്ഥശാലകള്‍. 1909 ല്‍ നീലംപേരൂരില്‍ ഭൂജാതനായ പി.എന്‍. പണിക്കര്‍ 1926ല്‍ തന്റെ നാട്ടില്‍ സനാതനധര്‍മ്മ വായനശാല ആരംഭിച്ച് തുടക്കം കുറിച്ചു. 1945ല്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം രൂപീകരിച്ചു. വായിക്കുക, വളരുക എന്നതായിരുന്നു മുദ്രാവാക്യം. യുനസ്കോ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. 1995 ജൂണ്‍ 19ന് 86-ാമത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ കാരണത്താല്‍ ചരമമടഞ്ഞു. ആ ദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 2004ല്‍ ഭാരതസര്‍ക്കാര്‍ അദ്ദേഹത്തിന്റെ ചിത്രമടങ്ങിയ 5 രൂപ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: