കോയമ്പത്തൂര്‍: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേറാക്രമണങ്ങളുടെ സൂത്രധാരനും ചാവേറുമായിരുന്ന ഐഎസ് ഭീകരന്‍ സഹ്‌റാന്‍ ഹാഷിമിന് ഇന്ത്യയിലെ മൂന്നിലേറെ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് സൂചന. എന്‍ഐഎഅന്വേഷിക്കുന്ന, കുറഞ്ഞത് മൂന്നു കേസുകളുമായെങ്കിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കോയമ്പത്തൂരിലെ പ്രമുഖ ഹിന്ദു നേതാക്കളെ വധിക്കാന്‍ ഇസ്ലാമിക ഭീകരര്‍ പദ്ധതിയിട്ടത് കണ്ടെത്തുകയും 2018 ഒക്‌ടോബറില്‍ കേസ് എടുക്കുകയും ചെയതിരുന്നു. ഈ സംഭവവുമായി സഹ്‌റാന് ബന്ധമുണ്ടെന്നാണ് സൂചന. ആദ്യമായി സഹ്റാന്റെ പേര് ഈ കേസുമായി ബന്ധപ്പെട്ടാണ് പുറത്തുവരുന്നത്. കോമ്പത്തൂരിലെ ഐഎസ് മൊഡ്യൂള്‍ രൂപീകരണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നതാണ് മറ്റൊന്ന്.
കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളില്‍ നിന്നും അറസ്റ്റിലായവരുടെ മൊഴികളില്‍ നിന്നുമാണ് എന്‍ഐഎക്ക് ഈ സൂചന ലഭിച്ചത്. സഹ്‌റാന്‍ ഹാഷിമുമായി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഐഎസ് ഭീകരര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും ഇയാള്‍ക്ക് ഇന്ത്യയില്‍ നടന്ന ചില സംഭവങ്ങളില്‍ പങ്കുണ്ടെന്ന സൂചന അന്വേഷണ ഏജന്‍സികളെ ഞെട്ടിച്ചിട്ടുണ്ട്. ഐഎസിന്റെ കോയമ്പത്തൂര്‍, കേരള മൊഡ്യൂളുകള്‍ ചേര്‍ന്നാണ് രണ്ടു സംസ്ഥാനങ്ങളിലും വലിയ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നത്. കോയമ്പത്തൂര്‍ മൊഡ്യൂളില്‍ കേരള മൊഡ്യൂളില്‍ ഉള്ളതിനേക്കള്‍ അംഗങ്ങളുണ്ട്. പക്ഷേ പ്രവര്‍ത്തനം ഒരേ ശൈലിയിലാണ്.
ബുധനാഴ്ചത്തെ റെയ്ഡില്‍ എന്‍ഐഎ മുഹമ്മദ് അസറുദ്ദീന്‍ എന്നയാളെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ കഴിഞ്ഞ മാസം പാലക്കാട്ടെ കൊല്ലങ്കോട്ടു നിന്ന് പിടിയിലായ ഐഎസ് ഭീകരന്‍ റിയാസ് അബൂബക്കറുടെ സുഹൃത്താണ്. കേരളത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട കേരളത്തിലെ ഐഎസ് മൊഡ്യൂളിലെ പ്രധാനിയാണ് റിയാസ്. രണ്ടു മൊഡ്യൂളുകളിലെയും മുഴുവന്‍ പേരെയും പിടിക്കും വരെ അന്വേഷണം തുടരാനാണ് എന്‍ഐഎയുടെ തീരുമാനം. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്ന് പിടിച്ചവരെ ചോദ്യം ചെയ്തുവരികയാണ്.
ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന അസറുദ്ദീന്‍ നേരത്തെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ജോലികളാണ് ചെയ്തിരുന്നത്. ഇയാള്‍ മാസങ്ങളായി എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു.
















