പള്ളുരുത്തി: ഇടക്കൊച്ചി കായലിനു കുറുകെ ബോട്ടുകള്‍ കെട്ടിയിടുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതമാകുന്നു. ഇടക്കൊച്ചി വലിയകുളം റോഡില്‍ അരിക്കനേഴത്ത് ഫിഷ് ലാന്റിങ് സെന്ററിനു വടക്കുഭാഗത്താണ് ബോട്ടുകള്‍ നിരയായി കെട്ടിയിട്ടിരിക്കുന്നത്. പത്ത് വര്‍ഷത്തിലധികമായി കിടക്കുന്ന ബോട്ടുകളും ഇക്കൂട്ടത്തിലുണ്ട്.
പ്രദേശത്തെ ഇരുന്നൂറോളം വരുന്ന ഊന്നിവല തൊഴിലാളികള്‍ക്കും കായലില്‍ മീന്‍പിടിത്തം നടത്തുന്ന വലക്കാര്‍ക്കുമാണ് കായലിനു കുറുകെ നിരയായി കെട്ടിയിട്ടിരുക്കുന്ന ബോട്ടുകള്‍ മൂലം തൊഴില്‍ ചെയ്യാനാവാത്ത അവസ്ഥയുണ്ടായിരിക്കുന്നത്. സ്വകാര്യ വ്യക്തി ദിവസ വാടക ഈടാക്കിയാണ് ഫിഷിങ് ബോട്ടുകള്‍ ഇവിടെ കെട്ടിയിട്ടരിക്കുന്നതെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഇത് മൂലം ഈ ഭാഗത്ത് ഒഴുക്ക് നിലച്ച് ഏക്കല്‍ കൂടുതലായി അടിയുന്നതിനാല്‍ വഞ്ചിയിറക്കാന്‍ പോലും പലപ്പോഴും സാധിക്കാറില്ലെന്ന് ഊന്നിവല മത്സ്യത്തൊഴിലാളിയായ വടക്കേ കണ്ടത്തി പറമ്പില്‍ ബാബു പറയുന്നു. ഊന്നിവലകള്‍ക്ക് സമീപമായതിനാല്‍ കരയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഊന്നിവലകളില്‍ മത്സ്യബന്ധനം നടത്താനാവുന്നില്ല. മത്സ്യബന്ധനത്തിനു ശേഷം എത്തുന്ന വള്ളങ്ങള്‍ വടം ഉപയോഗിച്ച് കെട്ടി വലിച്ചാണ് കരയിലേക്ക് അടുപ്പിക്കുന്നത്. വേലിയേറ്റ സമയത്ത് പോലും ഇവിടെ വെള്ളം കയറാത്ത അവസ്ഥയുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.
ഇതര സംസ്ഥാന തൊഴിലാളികളാണ് കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളില്‍ ഉള്ളത്. ഇവര്‍ ബോട്ടില്‍ നിന്ന് കായലിലേക്ക് വലിയ ചൂണ്ടയിടുന്നതും രാത്രികാലങ്ങളില്‍ വള്ളവുമായി പോകുന്ന പ്രദേശത്തെ തൊഴിലാളികളുടെ ദേഹത്ത് കുടുങ്ങുന്നതും നിത്യസംഭവമാണ്.
പ്രദേശത്തെ തൊഴിലാളികളും സംഘടനകളും സ്വകാര്യ വ്യക്തിയോട് ബോട്ടുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റിയിട്ടില്ല. ട്രോളിംങ് നിരോധനം കൂടി ആസന്നമായിരിക്കെ കൂടുതല്‍ ബോട്ടുകള്‍ എത്തിയാല്‍ പ്രദേശത്ത് മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ വലിയ ദുരിതം നേരിടേണ്ടി വരുമെന്ന് ഉറപ്പാണെന്ന് വേമ്പനാട് കായല്‍ സംരക്ഷണ സമിതി കണ്‍വീനര്‍ കെ.ആര്‍. ഉമേശന്‍ പറഞ്ഞു.
















