തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് ആശുപത്രിയിലായ ശേഷവും മരണശേഷവും എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയായിരുന്നെന്ന് വെളിപ്പെടുത്തി ബന്ധു പ്രിയ വേണുഗോപാല്‍. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്‌കറുമായി നല്ല അടുപ്പമുണ്ടായിരുന്നെന്ന് തെളിവുകള്‍ പുറത്തു വരുന്നതിനിടെയാണ് അപകടത്തില്‍ ദുരൂഹത കൂട്ടുന്ന പല വെളിപ്പെടുത്തലുകളും പുറത്തു വരുന്നത്.
ഇതിനു മുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സമയത്ത് സ്ഥലത്തു നിന്ന് രണ്ട് പേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടെന്നും ഇത് പ്രകാശ് തമ്പിയോട് പറഞ്ഞപ്പോള്‍ അത് ശ്രദ്ധിക്കാത്ത മട്ടിലാണ് ഇയാള്‍ പെരുമാറിയതെന്നും ദൃക്‌സാക്ഷി കൂടിയായ കലാഭവന്‍ സോബി പറഞ്ഞിരുന്നു.
പ്രിയ വേണുഗോപാലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ…
അപകടമുണ്ടായ ശേഷം ഞാനും എന്റെ ഭര്‍ത്താവും അനന്തപുരി ആശുപത്രിയിലെത്തിയപ്പോള്‍ത്തന്നെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പ്രകാശ് തമ്പിയാണ്. ആദ്യത്തെ ദിവസം മുതല്‍ തമ്പി എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നത് ബാലഭാസ്‌കറിന്റെ അച്ഛനോടോ അമ്മാവനോടോ അല്ലെങ്കില്‍ ഞങ്ങളോടോ അല്ല. തമ്പി എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത് പൂന്തോട്ടത്തില്‍ ലത എന്ന് പറയുന്ന സ്ത്രീയോടാണ്. ഇത് ഞാന്‍ കണ്ട കാര്യമാണ്. പോലീസ് ആദ്യം മുതലേ ഈ കേസില്‍ വളരെ നിഷ്‌ക്രിയരായിരുന്നു. അതെന്തുകൊണ്ടാണെന്ന് അന്വേഷിക്കണം.
ഇടയ്‌ക്ക് രണ്ട് ചെറുപ്പക്കാര്‍ വളരെ കഷ്ടപ്പെട്ട്, അതില്‍ ഒരാളുടെ പേര് എനിക്കോര്‍മയുണ്ട്, നന്ദു എന്നാണെന്ന് തോന്നുന്നു. അവര് ഞങ്ങളെ തേടി വന്ന് സംസാരിച്ചതാണ്. കുഞ്ഞിനെ കൊണ്ടുപോയത്, അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതൊക്കെ അവരാണ്. ദൃക്ക്ഷികളായ അവരെ കേന്ദ്രീകരിച്ച് ഒരിക്കലും അന്വേഷണം മുന്നോട്ടുപോയിട്ടില്ല. അവര് വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്.
മുന്നിലിരുന്ന ഒരാള്‍ വളരെ ആരോഗ്യമുള്ള, സൈസുള്ള ഒരാളായിരുന്നു. അലറി വിളിച്ച് അയാള്‍ പറയുന്നുണ്ടായിരുന്നു, കാലനക്കാന്‍ പറ്റുന്നില്ല എന്നൊക്കെ. തീര്‍ച്ചയായും ബാലഭാസ്‌കര്‍ അപകട സമയത്ത് തന്നെ കഴുത്തിന് പരിക്കേറ്റ് തളര്‍ന്നു പോയ ഒരാളാണ്. ഇവരുടെ മൊഴി പ്രകാരം, പുറകില്‍ ഒരാള്‍ മരിച്ചു എന്ന നിലയില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു എന്ന് പറയുന്നുണ്ടായിരുന്നു. മുന്നിലും പുറകിലും ഇരുന്ന ആളുകളുടെ വേഷം ഇവര്‍ പറയുന്നുണ്ടായിരുന്നു. ഇതൊന്നും അന്വേഷണത്തിന്റെ പരിധിയില്‍ വന്നിട്ടില്ല.
ബാലഭാസ്‌കറിന്റെ മരണശേഷം വല്ലാത്ത നിയന്ത്രണങ്ങളാണ് ഞങ്ങള്‍ക്ക് ആശുപത്രിയിലുണ്ടായതിരുന്നത്. ലക്ഷ്മിയെ കാണാന്‍ അനുവാദമില്ല, ലക്ഷ്മിയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അനുവാദമില്ല. ഇതെല്ലാം നിയന്ത്രിച്ചിരുന്നത് തമ്പിയും വിഷ്ണുവും ഒക്കെയായിരുന്നു. ഈ ഒരു ഘട്ടത്തില്‍ പലതും പുറത്തു പറയേണ്ടി വരുന്നത് പോലും, ഇത്രയും ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് എന്നറിഞ്ഞതുകൊണ്ടാണ്.
സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണികളായ പ്രകാശ് തമ്പിയ്‌ക്കും വിഷ്ണുവിനും ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്നു. സ്റ്റേജ് പരിപാടികള്‍ ഏകോപിപ്പിച്ചിരുന്ന പ്രകാശും, സാമ്പത്തിക ഇടപാടുകളില്‍ വിഷ്ണുവിനും ബന്ധമുണ്ടായിരുന്നു. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവറായിരുന്ന അര്‍ജ്ജുനെ ബാലഭാസ്‌കറിന് പരിചയപ്പെടുത്തിയത് വിഷ്ണുവായിരുന്നുവെന്ന വിവരമാണ് പോലീസിന് കിട്ടുന്നത്. അര്‍ജ്ജുന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ വിഷ്ണുവിന്റെ വിലാസമാണ് നല്‍കിയിരുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത പ്രകാശ് തമ്പി ഇപ്പോള്‍ റിമാന്‍ഡിലാണ്, വിഷ്ണുവിനെ പിടികൂടിയിട്ടുമില്ല. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അച്ഛന്‍ നേരത്തെ ആരോപിച്ചിരുന്നു. കള്ളക്കടത്തില്‍ പ്രതികളായ പ്രകാശിന്റേയും വിഷ്ണുവിന്റേയും വിവരങ്ങള്‍ വാഹന അപകടം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഡിആര്‍ഐയില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. പ്രകാശിനെ കസ്റ്റഡിയില്‍ വാങ്ങി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനാണ് ഇപ്പോള്‍ ഒരുങ്ങുന്നത്.
















