ആലപ്പുഴ : 2001ലെ എ.കെ. ആന്റണി മന്ത്രിസഭയെ മറിച്ചിടാന്‍ കെ.ആര്‍.ഗൗരിയമ്മയ്‌ക്ക് ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തല്‍. ജെഎസ്എസിന് മന്ത്രിപദവും വന്‍തുകയും വാഗ്ദാനം ചെയ്തു. ജെഎസ്എസ്. ലയനസമ്മേളനത്തിനുശേഷം എ എന്‍ രാജന്‍ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അന്ന് ജെഎസ്എസിന് നാല് എംഎല്‍എമാരുണ്ടായിരുന്നു. ജെഎസ്എസ് പ്രസിഡന്റായിരുന്ന രാജന്‍ബാബുവിനാണ് മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയത്. കരുണാകരനുമായി ചേര്‍ന്ന് മന്ത്രിസഭ മറിച്ചിടാനുള്ള നീക്കത്തിന് ചുക്കാന്‍പിടിച്ചത് അന്ന് പ്രതിപക്ഷനേതാവായിരുന്ന വിഎസ് അച്യുതാനന്ദനായിരുന്നു. മൂല്യാധിഷ്ഠിതരാഷ്‌ട്രീയത്തില്‍ മുറുകെപ്പിടിച്ചുള്ള ഗൗരിയമ്മയുടെ നിലപാടുമൂലമാണ് അന്ന് ഒരു അട്ടിമറി ഒഴിവായതെന്ന് രാജന്‍ബാബു പറയുന്നു.
ജെഎസ്എസിന്റെ നാല്‍പ്പത് സീറ്റ് സ്ഥിരനിക്ഷേപമായി ഇടുന്നു. ആര്‍ക്കും ഉപയോഗിക്കാം എന്ന് വിഎസ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രതിപാദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് ഐ വിഭാഗത്തിലെ 21 പേര്‍ക്കൊപ്പം കേരള കോണ്‍ഗ്രസ് ബി, ടി.എം. ജേക്കബ്, ആര്‍എസ്പി ബാബു ദിവാകരന്‍ വിഭാഗം തുടങ്ങിയവരെല്ലാം ചേര്‍ന്ന് 67 എംഎല്‍എമാരെ സംഘടിപ്പിച്ചു.
ഇതിനൊപ്പം ജെഎസ്എസിന്റെ നാലുപേര്‍കൂടി ചേര്‍ന്നാല്‍ ബദല്‍ മന്ത്രിസഭയുണ്ടാക്കാം. ഇതിലേക്ക് ആദ്യം ആര്‍എസ്പി നേതാവാണ് ദൂതനായി വന്നത്. പിന്നീട് കരുണാകരന് സംസാരിക്കണമെന്ന് പറഞ്ഞ് ശോഭനാ ജോര്‍ജ് വിളിച്ചു. പത്മജയും കരുണാകരനും സംസാരിച്ചു. അവസാനം വി.എസ്. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലെത്തി ഗൗരിയമ്മയെ കണ്ടു. വിവരമറിഞ്ഞ് എ.കെ. ആന്റണി ഗൗരിയമ്മയെ വിളിച്ച് ഇതെന്താണ് ഗൗരിയമ്മേ എന്ന് ചോദിച്ചു. എന്നാല്‍ ഒന്നും സംഭവിക്കില്ല, ധൈര്യമായി ഇരുന്നുകൊള്ളൂ എന്നാണ് ഗൗരിയമ്മ മറുപടി നല്‍കിയത്.
എന്നാല്‍ ഈ അട്ടിമറിക്ക് ഗൗരിയമ്മ കൂട്ടുനില്‍ക്കില്ലെന്ന് മനസ്സിലായപ്പോള്‍ അവരെ ഒഴിവാക്കി പാര്‍ട്ടിയുടെ മറ്റ് മൂന്ന് എംഎല്‍എമാര്‍ക്കായി വലവീശി. മന്ത്രിപദവിയും വന്‍തുകയുമായിരുന്നു വാഗ്ദാനം. പക്ഷേ, ആരും അതില്‍ വീണില്ലെന്നും രാജന്‍ ബാബു കൂട്ടിച്ചേര്‍ത്തു.
















