തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുമ്പു കാണാത്തത്ര എംഎല്‍എമാരുടെ ബാഹുല്യം. ഇക്കുറി ഇടതുവലതു മുന്നണികളില്‍ നിന്നും എട്ട് എംഎല്‍എമാരാണ് ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. ഒരു മണ്ഡലത്തില്‍ പോലും എംഎല്‍എമാര്‍ പരസ്പരം ഏറ്റുമുട്ടുന്നില്ലെന്നതും ശ്രദ്ധേയം. മത്സരിച്ച എംഎല്‍എമാര്‍ എല്ലാവരും ജയിക്കുകയാണെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത് വലിയൊരു തെരഞ്ഞെടുപ്പിനെയാണ് കേരളം കാത്തിരിക്കേണ്ടി വരുക. തെരഞ്ഞെടുപ്പിന് വേണ്ടി വരുന്ന ഭീമമായ ചെലവിന്റെ ഒരു പങ്ക് കേരളവും വഹിക്കേണ്ടി വരും. പ്രളയത്തിന് ശേഷം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് വീണ്ടും തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുക്കുന്ന തരത്തിലുള്ള ഇടതുവലതു മുന്നണികളുടെ സ്ഥാനാര്‍ത്ഥിത്വം.
അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ രണ്ട് എംഎല്‍എമാര്‍ മത്സരരംഗത്തുണ്ടാകും. ഏറ്റവും കൂടുതല്‍ എംഎല്‍എമാരെ മത്സര രംഗത്തിറക്കുന്നത് ഇടതുപക്ഷമാണ്. ഇതില്‍ 16 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സിപിഎം നാലു
പേരെയും നാലു മണ്ഡലത്തില്‍ മത്സരിക്കുന്ന സിപിഐ രണ്ടു മണ്ഡലങ്ങളിലുമാണ് എംഎല്‍എമാരെ മത്സരിക്കാനിറക്കിയത്.
പൊന്നാനിയില്‍ പി.വി. അന്‍വര്‍, ആലപ്പുഴയില്‍ എ.എം. ആരിഫ്, പത്തനംതിട്ടയില്‍ വീണ ജോര്‍ജ്, കോഴിക്കോട് എ. പ്രദീപ് കുമാര്‍ തുടങ്ങി നാല് എംഎല്‍എമാരാണ് സിപിഎമ്മില്‍ നിന്നും മത്സരിക്കുന്നത്. സിപിഐയില്‍ തിരുവനന്തപുരത്ത് സി. ദിവാകരനും, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും കൂടി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുമ്പോള്‍ ഇടതുപക്ഷത്തിന് ആറു എംഎല്‍എമാര്‍ മത്സരരംഗത്തുണ്ടാകും. കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ നിന്ന് എറണാകുളത്ത് ഹൈബി ഈഡനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ഇറങ്ങുന്നതോടെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ എട്ടിടത്ത് മത്സരിക്കുന്നത് സിറ്റിങ് എംഎല്‍എമാരാകും. ഇതില്‍ ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടൂര്‍ പ്രകാശാണെന്ന് ഏകദേശം തീരുമാനമായിട്ടുണ്ട്.
















