ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച നമ്മുടെ സൈനിക സഹോദരര്‍ക്കുള്ള ആദരാഞ്ജലിയായി അയല്‍രാജ്യത്തിന്റെ അതിര്‍ത്തികടന്ന് ഭീകരവാദത്തിന് അര്‍ഹിക്കുന്ന മറുപടി നല്കിയ ഭാരതത്തിന്റെ സൈന്യം തങ്ങളുടെ പോരാട്ടവീര്യത്തെ ഒരിക്കല്‍കൂടി ലോകത്തിനു മുന്പില് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. സൈനികശക്തിയെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഭാരതസംസ്കൃതിയുടെ ഉറവിടമായ വേദങ്ങള്‍ക്ക് എന്തെല്ലാം നിര്‍ദേശങ്ങളാണ് നല്‍കാനുള്ളതെന്ന് ചിന്തിക്കേണ്ടതാണ്. ഒരു ഋഗ്വേദ മന്ത്രം കാണൂ:
ഓം ത്വയാ മന്യോ സരഥമാരുജന്തോ
ഹര്ഷമാണാസോ ധൃഷിതാ മരുത്വഃ.
തിഗ്മേഷവ ആയുധാ സംശിശാനാ
അഭി പ്രയന്തു നരോ അഗ്നിരൂപാഃ.
(ഋഗ്വേദം 10.84.1)
പദം പിരിച്ചുള്ള അര്‍ഥം:
(മന്യോ=) ഹേ മന്യൂ, (മരുത്വഃ=) സൈനികശക്തിയാല്‍ യുക്തനായ (ത്വയാ സരഥം=) നിന്നോടൊന്നിച്ച് ശരീരരഥത്തിലിരുന്ന് (ആരുജന്തഃ= ) സഞ്ചരിക്കുന്നവരായ/ ശത്രുനാശകരായ (ഹര്ഷമാണാസഃ=) ആനന്ദചിത്തരായ (ധൃഷിതാഃ=) ധൈര്യശാലികളും പരാക്രമശാലികളുമായ (തിഗ്മേഷവഃ= ) തീക്ഷ്ണമായ ബാണങ്ങളോടുകൂടിയ (ആയുധാ സംശിശാനാഃ=) ആയുധങ്ങളെ തേജോയുക്തരാക്കുന്ന (അഗ്നിരൂപാഃ=) സ്വയം അഗ്നിരൂപികളായ (നരഃ=) ഈ മനുഷ്യര്‍, യോദ്ധാക്കള്‍ (അഭിപ്രയന്തു=) കുതിച്ചുമുന്നേറിടട്ടെ.
വേദങ്ങളില്‍ സൈനികരെ ദേവതകളായാണ് കണ്ടിരിക്കുന്നത്. ‘മരുത്തുക്കള്’ എന്നാണ് ഈ ദേവതകളുടെ പേര്. ആരുടെ അഭാവത്തില്‍ ആളുകള്‍ മരിച്ചുപോകുമോ അവരാണ് മരുത്തുക്കള് എന്ന് മരുത് ശബ്ദത്തിന്റെ അര്‍ഥം പറയാം. അതിനാല്‍ ശരീരത്തിലെ പ്രാണനുകളെയും മരുത്തുക്കള് എന്നു വിളിക്കുന്നു. ജീവശരീരത്തിലെ പ്രാണനുകളെപ്പോലെയാണ് രാഷ്ട്രശരീരത്തില്‍ സൈനികര്‍. രാഷ്ട്രത്തിലെ ജനങ്ങള്‍ സുരക്ഷിതരായി ജീവിക്കാന്‍ കാരണം ഈ ദേവതകള്‍ രാഷ്ട്രത്തെ കാത്തുരക്ഷിക്കുന്നതിനാലാണ്. സൈനികരില്ലെങ്കില്പിന്നെ നമ്മളില്ല.
അങ്ങനെയുള്ള ഉത്തമ സൈനികരുടേതായ ചില ഗുണങ്ങളെക്കുറിച്ച് ഈ ഋഗ്വേദമന്ത്രത്തില്നിന്നും നമുക്ക് മനസ്സിലാക്കാം. അവര്‍ ധൈര്യശാലികളും പരാക്രമശാലികളുമായിരിക്കും എന്നതാണ് ഒരു കാര്യം. സര്വജനങ്ങളിലുംവെച്ച് ശൂരനായുള്ളവനാണ് സേനാനി എന്ന് ഋഗ്വേദത്തില്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. (ഋ. 7.30.2). ശൗര്യത്തെപ്പോലെ തന്നെ ധൈര്യവും ഒരു യോദ്ധാവിനുണ്ടായിരിക്കും. യോദ്ധാക്കളില്‍ ഒരാളില്‍ ധൈര്യക്കുറവുണ്ടെങ്കില്പോലും അതുകൊണ്ടുള്ള ദോഷം മറ്റുള്ളവരെയും – ഒരുപക്ഷേ സൈന്യത്തെ മൊത്തമായും ബാധിച്ചേക്കും. അതുകൊണ്ട് ശൗര്യം അഥവാ പരാക്രമവീര്യം അതേപോലെ ധൈര്യം എന്നിവ യോദ്ധാക്കളുടെ അടിസ്ഥാന ഗുണങ്ങളാണ്.
അടുത്തത് പ്രസന്ന ചിത്തതയാണ്. പ്രസന്നമായ ചിത്തത്തില്‍നിന്നേ ഉത്സാഹം ജനിക്കൂ. ഉത്സാഹിയായ ഒരുവന് ഏത് ദുര്‍ഘട സാഹചര്യത്തെയും നേരിടാന്‍ സാധിക്കുന്നു. അവന് മറ്റുള്ളവരിലും ഉത്സാഹത്തെ ചൊരിയുന്നു. പരാക്രമത്തോടൊപ്പം സാഹചര്യങ്ങളോടുള്ള ബുദ്ധിപരമായ സമീപനവും അത്യാവശ്യംതന്നെ. പ്രസന്നമായ മനസ്സില്‍നിന്നേ അത്തരം സമീപനങ്ങളുണ്ടാകൂ.
തീക്ഷ്ണമായ ആയുധങ്ങളുള്ളവരായിരിക്കണം എന്ന് മന്ത്രം അടുത്തതായി പറയുന്നു. അത്യാധുനികമായ യുദ്ധോപകരണങ്ങള്‍ സൈനികര്‍ക്ക് ഉണ്ടാകണം. അത് ലഭ്യമാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ആയുധങ്ങളുണ്ടായാല്‍ മാത്രം പോരാ, അത് ഫലപ്രദമായി ഉപയോഗിക്കാന്‍ അറിയുന്നവനായിരിക്കണം യോദ്ധാവ്. ആയുധങ്ങളെ തേജോയുക്തമാക്കുക എന്ന് മന്ത്രത്തില്‍ പറഞ്ഞത് ഇതാണ്. നിരന്തരമായ പരിശീലനത്തിലൂടെയാണ് ആയുധവിദ്യ കരഗതമാകുന്നത്. അങ്ങനെയുള്ള യോദ്ധാവ് തന്നിലെ അഗ്നിയെ ആയുധത്തില്‍ പകര്‍ന്നു നല്കുന്നു. അഗ്നിരൂപികള് എന്നാണ് യോദ്ധാക്കളെ വിശേഷിപ്പിച്ചിരിക്കുന്നത്. ശത്രുക്കളെ ദഹിപ്പിച്ചില്ലാതാക്കാനുള്ള തേജസ്സിനോടുകൂടിയ അഗ്നികളാണ് യോദ്ധാക്കള്‍.
മന്യുവാകുന്ന ഇന്ധനം കൂടിയുണ്ടെങ്കില്‍ ആ അഗ്നി ശത്രുവിനുമേല്‍ ആളിപ്പടര്‍ന്നു പന്തലിക്കും. ശത്രു പാളയത്തെ ഒന്നടങ്കം ദഹിപ്പിച്ചില്ലാതാക്കും. എന്താണ് മന്യു? ധര്‍മത്തിനായുള്ള ക്രോധമാണ് മന്യു. ധര്‍മം തന്റെ പക്ഷത്താണെന്നുള്ള ഉത്തമ ബോധ്യത്തില്‍ നിന്നാണ് മന്യു ജനിക്കുന്നത്. ‘യതോ ധര്മസ്തതോ ജയ:’ എന്ന മഹഭാരതത്തിലെ പ്രശസ്തമായ വാക്യം ഓര്‍ക്കുക. ‘എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ട്.’ ഈ ബോധ്യം, അതില്‍നിന്നുണ്ടാകുന്ന ക്രോധം അര്ജുനന്മാരാകുന്ന യോദ്ധാക്കളുടെ ശരീരരഥത്തിലിരുന്ന് ശ്രീകൃഷ്ണനെപ്പോലെ അവരെ മുന്നോട്ടുനയിക്കുന്നു.
സൈനികര്‍ സ്വന്തം ജീവന് പണയംവെച്ച് നമുക്ക് വേണ്ടി പോരാടുമ്പോള്‍ പകരമായി നാം ചെയ്യേണ്ടതെന്താണ്? സൈനികരെ ആദരിക്കുക, അവരുടെ ശക്തിയെ പ്രശംസിക്കുക. ഇത് ചെയ്യേണ്ടത് ഓരോ പൗരന്റെയും ധാര്‍മികമായ ഉത്തരവാദിത്തമാണ്. യജുര്‍വേദത്തില്‍, വിവിധ സേനാവിഭാഗങ്ങളെയും സൈന്യത്തെയും പേരു പറഞ്ഞ് പ്രണമിക്കുന്ന ‘നമഃ സേനാഭ്യ: സേനാനിഭ്യശ്ച വോ നമോ” എന്ന് ആരംഭിക്കുന്ന മന്ത്രം ഏറെ പ്രസിദ്ധമാണ്. അത് സൈനികരെ ആദരിക്കാനുള്ള വേദമാതൃകയാണ്. സത്യപരാക്രമം ചെയ്യുന്ന സൈനികരുടെ ശക്തിയെ പ്രശംസിക്കൂ എന്ന് ഋഗ്വേദത്തില്‍ (5.52.8) ശാസിക്കുന്നുണ്ട്. കാരണം അത്തരം പ്രവൃത്തികളിലൂടെ യോദ്ധാക്കളില്‍ ആത്മവീര്യം വര്‍ധിക്കുന്നു.
അവരെ അനാദരിക്കുക എന്ന അപരാധം ഒരിക്കലും ചെയ്യരുത്. ആദരവോടു കൂടിയല്ലാതെ സൈന്യത്തെക്കുറിച്ച് സംസാരിക്കുക, സൈനികശക്തിയില്‍ സംശയം പ്രകടിപ്പിക്കുക, അതിനെ ഇകഴ്ത്തിപ്പറയുക തുടങ്ങിയ കാര്യങ്ങളൊന്നും, ഒരിക്കലും ചെയ്യരുത്. അത് സൈന്യത്തിന്റെ വീര്യത്തെ ഇല്ലാതാക്കും. ഏത് കൊടുംതണുപ്പിനെയും പൊള്ളുന്ന വെയിലിനെയും അവര്‍ സഹിക്കും, എന്നാല്‍ ആരുടെ സംരക്ഷണാര്ഥമാണോ തങ്ങള്‍ മറ്റെല്ലാം സഹിച്ച് നിലകൊള്ളുന്നത്, അവരുടെ ഭാഗത്തു നിന്നുമുള്ള നിന്ദ- അത് ഏതൊരു ക്ഷത്രിയനാണ് സഹിക്കാനാകുക? ഒരു അഥര്‍വ മന്ത്രത്തില്‍ പറയുന്നത് ഇപ്രകാരമാണ്: ”ബുദ്ധിശൂന്യരായ മനുഷ്യര്‍ രാഷ്ട്രത്തിനുവേണ്ടി സ്വന്തം ജീവന് ബലിനല്കാന് സന്നദ്ധരായി മുന്നോട്ടുവന്നിരിക്കുന്ന യോദ്ധാക്കള്‍ക്കുപോലും ദ്രോഹം ചെയ്യുന്നു. ധര്‍മത്തെക്കുറിച്ച് ഒട്ടും മനസ്സിലാക്കാതെ ചെയ്യുന്ന അത്തരം കര്‍മങ്ങളുടെ പാപം രാഷ്ട്രത്തെ ഒന്നടങ്കം നശിപ്പിക്കാതിരിക്കട്ടെ’ (അഥര്‍വം 6.51.3).
സൈനികരിലെ ആത്മവീര്യം കെടുത്തുന്നത് രാഷ്ട്രത്തെ നശിപ്പിക്കുന്ന പ്രവൃത്തിയാണ്. അതുകൊണ്ട് വേദം പറയുന്നു സൈന്യത്തെ ആദരിക്കൂ, അഗ്നിരൂപികളായ അവരുടെ പോരാട്ടവീര്യത്തെ പ്രശംസിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: