ഒരിക്കല്‍ സൂര്യകാലടി ഇല്ലത്തെ ഒരു ഭട്ടതിരി കോഴിക്കോട്ട് സാമൂതിരിയുടെ താനത്തിനായി പോയി. ഭട്ടതിരിയുടെ ഇല്ലം അന്ന് കൗണാറ്റിന് തെക്കേക്കരയായിരുന്നു. അവിടെ പക്ഷെ താനം പതിവില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് താനം ചാര്‍ത്തുകയില്ലെന്നു വന്നതോടെ വഴക്കായി. അത്രത്തോളം ചെന്നിട്ടും താനം ചാര്‍ത്താതെ പോ
രുന്നതിലെ അപമാനമോര്ത്ത്, തന്റെ ഇല്ലം കൗണാറ്റിന് വടക്കാണെന്ന് അദ്ദേഹം വാദിച്ചു. അത് തെറ്റാണെന്നും ഭട്ടതിരിയുടെ ഇല്ലം കൗണാറ്റിന് തെക്കാണെന്നും അറിയുന്നവര്‍ ഏറെപ്പേരുണ്ടായിരുന്നു. അവരെല്ലാവരും ഭട്ടതിരിയുടെ ഇല്ലം തെക്കേക്കരയാണെന്നും പറഞ്ഞു. പക്ഷേ താന്‍ പറഞ്ഞതില്‍ ഭട്ടതിരി ഉറച്ചു നിന്നു. വഴക്കു കലശമായി.
ഒടുവില്‍ ഇക്കാര്യം സാമൂതിരി രാജാവറിഞ്ഞു. തല്ക്കാലം ഭട്ടതിരിയുടെ താനം ചാര്‍ത്തി, കിഴി നല്കാന് കല്പ്പനയായി. മാത്രമല്ല, ഭട്ടതിരിയുടെ ഇല്ലം തെക്കേക്കരയോ, വടക്കേക്കരയോ എന്ന് ഒരാളെ അയച്ച് തീര്‍ച്ചപ്പെടുത്താനും, ഭട്ടതിരി പറഞ്ഞത് സത്യമാണെങ്കില്‍ അദ്ദേഹത്തെ ബഹുമാനപൂര്‍വം തിരിച്ചയയക്കാനും തെറ്റാണെങ്കില്‍ കിഴി തിരികെ വാങ്ങി തക്കതായ ശിക്ഷ നല്‍കാനും രാജാവ് ഉത്തരവിട്ടു. പോകുന്നയാള്‍ തിരിച്ചു വരുന്നതു വരെ ഭട്ടതിരിയെ വിട്ടയയ്ക്കരുതെന്നും രാജാവ് പറഞ്ഞു.
അതിനു ശേഷം ഭട്ടതിരിയുടെ താനം ചാര്‍ത്തി. ഭട്ടതിരിയുടെ ഇല്ലത്തിന്റെ സ്ഥാനം നോക്കാന്‍ പോയ ആള്, അത് കൗണാറ്റിന് വടക്കേക്കരയാണെന്നു കണ്ടു. അക്കാര്യം തിരികെയെത്തി രാജാവിനെ അറിയിച്ചു. അതു കേട്ട രാജാവ് ഭട്ടതിരിയെ തിരുമുമ്പാകെ വിളിച്ച് ധാരാളം സമ്മാനങ്ങള്‍ നല്കി അയച്ചു.
വാസ്തവത്തില്‍ ഭട്ടതിരിയുടെ ഇല്ലം കൗണാറ്റിന് തെക്കേക്കരയായിരുന്നു. അക്കാര്യം പുറത്തറിഞ്ഞാല്‍ അപമാനമാകുമല്ലോ എന്ന് മനസ്സിലാക്കി ഭട്ടതിരിയുടെ ഇല്ലത്ത് കുടിയിരുത്തിയ ഗണപതി ഭഗവാന്, തന്റെ ഒറ്റക്കൊമ്പു കൊണ്ടു കുത്തി ആറിനെ ഇല്ലത്തിന്റെ തെക്കുപുറത്തേക്ക് ഗതി തിരിച്ചു വിടുകയായിരുന്നു.
കാലടി ഭട്ടതിരിമാര്‍ക്ക് പ്രത്യക്ഷനായിരുന്ന ഗണപതി പിന്നീട് അങ്ങനെയല്ലാതായതിനു പിറകിലും ഒരു കഥയുണ്ട്. ഒരിക്കല്‍ ഒരു വ്യാപാരി, തന്റെ കപ്പലില്‍ വിലപിടിപ്പുള്ള സാധങ്ങളുമായി വടക്കു നിന്ന് തെക്കോട്ട് യാത്ര പുറപ്പെട്ടു. വഴിമധ്യേ കപ്പല്‍ മുങ്ങി. പക്ഷേ അതിനകത്തുണ്ടായവരില് ഭൂരിഭാഗവും കരയ്ക്കു കയറി രക്ഷപ്പെട്ടു. കൂട്ടത്തില്‍ കപ്പലിന്റെ ഉടമയായ വ്യാപാരിയും ഉണ്ടായിരുന്നു.
തന്റെ നഷ്ടങ്ങളോര്‍ത്ത് വ്യസനിച്ചിരുന്ന അയാളോട്, പലരും സൂര്യകാലടിയില്‍ പോയി വിവരം ഉണര്‍ത്തിക്കാന്‍ പറഞ്ഞു. അവിടെ ഗണപതി പ്രത്യക്ഷമാണെന്നും അവിടെചെന്ന് പറഞ്ഞാല്‍ എന്തെങ്കിലും നിവൃത്തിയുണ്ടാകുമെന്നും ഉപദേശിച്ചു. വ്യാപാരി ഉടനെ കാലടി ഇല്ലത്തെത്തി. ഭട്ടതിരിയോട് വിവരങ്ങളെല്ലാം പറഞ്ഞു. സാധനങ്ങള്‍ നഷ്ടപ്പെടാതെ കപ്പല്‍ ഉയര്‍ത്തി കൊടുത്താല്‍ സാധനങ്ങളുടെ വിലയില്‍ പകുതി ഭട്ടതിരിക്ക് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഭട്ടതിരി ഇക്കാര്യം ഗണപതിയെ അറിയിച്ചു. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസമാണെന്ന് ഗണപതി പറഞ്ഞു. ഇതെങ്ങനെയെങ്കിലും സാധിച്ചു നല്‍കണം, ഞാന്‍ ഏറ്റുപോയതാണെന്ന് ഭട്ടതിരി ഗണപതിയെ നിര്‍ബന്ധിച്ചു.
ഒടുവില്‍ ഗണപതി പോയി തന്റെ ഒറ്റക്കൊമ്പു കൊണ്ട് സമുദ്രത്തില്‍ നിന്ന് കപ്പല്‍ ഉയര്‍ത്തി. വ്യാപാരി താന്‍ പറഞ്ഞതുപോലെ കപ്പലിലുണ്ടായിരുന്ന സാധനങ്ങങ്ങളുടെ പകുതി തുക ഭട്ടതിരിക്കു നല്‍കുകയും ചെയ്തു.
ഇതെല്ലാം കഴിഞ്ഞ് ഗണപതി ഭട്ടതിരിയോട് ഇങ്ങനെ പറഞ്ഞു; നിങ്ങള്‍ക്ക് പണത്തിലുള്ള അത്യാര്‍ത്തി കൊണ്ട് ഇന്നതേ പറയാവൂ എന്നില്ലാതെയായിരിക്കുന്നു. അത് ഞാന്‍, നിങ്ങള്‍ പറയുന്നതു പോലെ ചെയ്തും പ്രത്യക്ഷപ്പെട്ടും തരുന്നതു കൊണ്ടാണ്. ഇനി നിങ്ങള്‍ എന്നെ പ്രത്യക്ഷമായി കാണുകയില്ല. ഇത്തരം കാര്യങ്ങള്‍ അന്യന്മാര്ക്കായി സാധിച്ചു നല്കാന് പറയരുത്. ദുരാഗ്രഹം മൂത്ത കാര്യങ്ങള്‍ വേണമെന്ന് അപേക്ഷിക്കരുത്.
ഇത്രയും പറഞ്ഞ് ഗണപതി മറഞ്ഞു. അതില്‍പ്പിന്നെ ഇല്ലത്തുള്ളവര്‍ക്ക് ഗണപതി പ്രത്യക്ഷമായിട്ടില്ല. എങ്കിലും അവര്‍ വിചാരിക്കുന്ന കാര്യങ്ങള്‍ സാധിച്ചു നല്‍കുമായിരുന്നു. കാലക്രമേണ ആ ഇല്ലത്തുള്ളവര്‍ക്ക് തപശ്ശക്തിയും ഗണപതി ഭക്തിയും കുറഞ്ഞു വന്നതായി പറയുന്നുണ്ടെങ്കിലും കാലടി ഗണപതിയുടെ ശക്തിയും മാഹാത്മ്യവും ഇന്നും പൂര്‍ണമായും തീര്‍ന്നെന്നു പറയുക വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: