കേരളം ഭരിച്ചിരുന്ന പള്ളിബാണപ്പെരുമാള്‍ ഒരിക്കല്‍ സൂര്യകാലടി ഭട്ടതിരിയെ ആളയച്ചു വരുത്തി. പെരുമാളിന്റെ ഭാര്യയ്‌ക്ക് ഗന്ധര്‍വ ബാധയുയായിരുന്നു. മന്ത്രവാദങ്ങള്‍ എത്രയൊക്കെ ചെയ്തിട്ടും ഗന്ധര്‍വന്‍ ഒഴിഞ്ഞു പോയില്ല. ഗന്ധര്‍വന്റെ ഉപദ്രവം നിമിത്തം ഭാര്യയുടെ ഗര്‍ഭം അലസിപ്പോകുന്നുവെന്നും എങ്ങനെയെങ്കിലും ബാധ ഒഴിപ്പിച്ചു തരണമെന്നും പെരുമാള്‍, ഭട്ടതിരിയോട് സങ്കടമുണര്‍ത്തിച്ചു.
ഭട്ടതിരി വൈകാതെ ബാധയൊഴിപ്പിക്കാന്‍ വേണ്ട സാധനങ്ങളുടെ ചാര്‍ത്തെഴുതി നല്‍കി. ചാര്‍ത്തിലുള്ളതെല്ലാം സംഘടിപ്പിച്ചതോടെ ഭട്ടതിരി മന്ത്രവാദം തുടങ്ങി. പിണിയാളെ ഇരുത്തി ചക്രം വരച്ച് ഹോമകര്‍മാദികള്‍ എന്തൊക്കെ ചെയ്തിട്ടും പിണിയാള്‍ ഉറഞ്ഞുതുള്ളിയില്ല. ഗന്ധര്‍വന്‍ തന്റെ ആകര്‍ഷണത്തിലേക്ക് വരുന്നില്ലെന്നു കണ്ടതോടെ ഭട്ടതിരിക്ക് വാശിയായി. ബ്രാഹ്മണര്‍ക്ക് നിഷിദ്ധമായ പല കര്‍മങ്ങളും തുടങ്ങി. പലജന്തുക്കളെയും മുറിച്ച് ഹോമിച്ചു തുടങ്ങി. തുണിക്കഷ്ണങ്ങള്‍ നെയ്യില്‍ മുക്കി നിലത്തു വിരിച്ച് ഉറമ്പരിച്ച് കയറുമ്പോള്‍ അതെടുത്ത് ഹോമിക്കും. അദ്ദേഹം ചെയ്യുന്ന കര്‍മങ്ങള്‍ക്ക് കാഠിന്യമേറിയതോടെ ഗന്ധര്‍വന്‍ നിവൃത്തിയില്ലാതെ പ്രത്യക്ഷനായി. ഭട്ടതിരിയുടെ മുമ്പിലെത്തിയ ഗന്ധര്‍വന്‍ മന്ത്രതന്ത്രങ്ങളെക്കുറിച്ച് അദ്ദേഹവുമായി വാദിച്ചു. വാദത്തില്‍ ഭട്ടതിരി ജയിച്ചു.
ഒരു തരത്തിലും ജയിക്കാനാവുന്നില്ലെന്നു കണ്ട ഗന്ധര്‍വന്‍ ഭട്ടതിരിയോട് അടിയറവു പറഞ്ഞു. അങ്ങയെ ജയിക്കുവാന്‍ ആര്‍ക്കും കഴിയില്ല. അങ്ങയുടെ അച്ഛനെ ഭക്ഷിച്ച യക്ഷി എന്റെ പ്രിയതമയായിരുന്നു. അവളെ അങ്ങ് സംഹരിച്ചു. ഇനി ഈ സ്ത്രീയെയും വിട്ടു പോകാന്‍ അങ്ങ് ആജ്ഞാപിക്കരുത്. ഈ സ്ത്രീയില്‍ ആസക്തിയേറിയതു കൊണ്ടാണ് ഞാന്‍ വന്ന് ബാധിച്ചത്. ദയവു ചെയ്ത് ഇവളെ വിട്ടു പോകുന്നതിന് എന്നെ നിര്‍ബന്ധിക്കരുത്.
അതു പറ്റില്ല, ഭാര്യയുടെ മേലുള്ള ബാധ ഒഴിപ്പിച്ചു തരാമെന്ന് ഞാന്‍ രാജാവിന് വാക്കു നല്‍കിയതാണ്. അതിനാല്‍ നീ സത്യം ചെയ്ത് ഇപ്പോള്‍ തന്നെ ഒഴിഞ്ഞു പോകണമെന്ന് ഭട്ടതിരി ഗന്ധര്‍വനോട് പറഞ്ഞു. പോയില്ലെങ്കില്‍ നിന്റെ യക്ഷിയുടെ ഗതിയായിരിക്കും നിനക്കെന്നും ഗന്ധര്‍വനെ ഓര്‍മിപ്പിച്ചു. സഹികെട്ട ഗന്ധര്‍വന്‍ ഇന്നേക്ക് പന്ത്രണ്ടാം ദിവസം അങ്ങ് മൂത്രം മുട്ടി മരിക്കട്ടെ എന്ന് ഭട്ടതിരിയെ ശപിച്ചു. ഇതു കേട്ട ഭട്ടതിരി വ്യസനത്തോടെ ശാപമോക്ഷത്തിനപേക്ഷിച്ചു. പന്ത്രണ്ടാം ദിവസം തിരുവാലൂര്‍ പോയി ദര്‍ശനം കഴിച്ചാല്‍ മരിക്കയില്ലെന്ന് ഗന്ധര്‍വന്‍ ശാപമോക്ഷം നല്‍കി. ഗന്ധര്‍വന്‍ പിന്നീട് സത്യം ചെയ്ത് അവിടം വിട്ട് പോയി.
വളരെയേറെ സമ്മാനങ്ങള്‍ നല്‍കിയാണ് രാജാവ് ഭട്ടതിരിയെ യാത്രയാക്കിയത്. താമസിയാതെ രാജാവിന്റെ ഭാര്യ ഗര്‍ഭം ധരിച്ചു. ഒന്നും അലസിപ്പോകാതെ നാലഞ്ചു കുട്ടികള്‍ ഉണ്ടാവുകയും ചെയ്തു.
ഭട്ടതിരി മരിക്കുമെന്ന് പറഞ്ഞതിന്റെ തലേ ദിവസം തിരുവാലൂരില്‍ ഒരു അശരീരി കേട്ടു. നാളെ ഇവിടെ ഒരു അപമൃത്യു സംഭവിക്കും; അതിന് മൂന്നേമുക്കാല്‍ നാഴിക പകലിനു മുമ്പ് അത്താഴപ്പൂജയും കഴിച്ച് എല്ലാവരും പൊയ്‌ക്കൊള്ളണം എന്നായിരുന്നു അശരീരി. മരണദിവസം പകല്‍ തന്നെ ഭട്ടതിരി തിരുവാലൂരെത്തി. ശുദ്ധം മാറിയിരുന്നതിനാല്‍ കുളത്തിലിറങ്ങി കുളിച്ചു. കുളി കഴിഞ്ഞപ്പോള്‍ മൂത്രമൊഴിക്കണമെന്നു തോന്നി. മൂത്രം ഒഴിക്കാനിരുന്നപ്പോള്‍ വേണ്ടെന്നു തോന്നി എഴുന്നേറ്റു. വീണ്ടും കുളത്തിലിറങ്ങി ശൗചിച്ചു.
കരയ്‌ക്കു കയറിയപ്പോള്‍ വീണ്ടും മൂത്രമൊഴിക്കാന്‍ തോന്നി. മൂത്രം ഒഴിക്കാനിറങ്ങിയപ്പോള്‍ പിന്നെയും വേണ്ടെന്നു തോന്നി. ഇങ്ങനെ സന്ധ്യവരെ കഴിച്ചു കൂടി. സന്ധ്യയായപ്പോള്‍ അദ്ദേഹം ക്ഷീണിച്ചു കുളപ്പുരയില്‍ വീണു. വൈകാതെ ചക്രശ്വാസം വലിച്ചു തുടങ്ങി. അന്നു പ്രദോഷമായതിനാല്‍ അസംഖ്യം ജനങ്ങള്‍ അവിടെയുണ്ടായിരുന്നു. എങ്കിലും അശരീരി കേട്ടതിനെ തുടര്‍ന്ന് മൂന്നേമുക്കാല്‍ നാഴികപ്പകലേ അത്താഴവും കഴിച്ച് എല്ലാവരും പോയി. ഭട്ടതിരി മാത്രം മൂത്രമൊഴിക്കാന്‍ മുട്ടി ചക്രശ്വാസം വലിച്ച് കിടന്നു. അപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു; ‘ ഈശ്വരാ ഗ്രന്ഥത്തില്‍ കണ്ടതാണല്ലോ ഞാന്‍ ചെയ്തത്’ എന്ന് . അതിനു മറുപടിയായി ” സൂര്യകാലടി വേണം അങ്ങനെ ചെയ്യാന്‍ എന്ന് ഗ്രന്ഥത്തിലുണ്ടായിരുന്നോ” എന്നൊരു അശരീരിയുണ്ടായതായും കേള്‍വിയുണ്ട്. ഇതൊരു പഴഞ്ചൊല്ലു പോലെ ജനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഒടുവില്‍, മൂത്രം മുട്ടി സഹിക്കവയ്യാതെ ഭട്ടതിരി അന്ത്യശ്വാസം വലിച്ചു. മരണവെപ്രാളത്തില്‍ ചാടിക്കടിച്ചതിന്റെ പാടുകള്‍ ഇന്നും തിരുവാലൂര്‍ കുളപ്പുരയുടെ തുലാങ്ങളിലും മറ്റും കാണാമെന്നു പറയപ്പെടുന്നു.
തുടരും
















