വൈരുധ്യങ്ങളുടെ അഗ്നിപര്‍വതത്തിലിരുന്നാണ് വി എസ് നയ്പാള്‍ എഴുതിയിരുന്നത്. വിമര്‍ശനത്തിന്റെ വാള്‍മൂര്‍ച്ചകള്‍ക്കൊപ്പം വെറുപ്പിന്റെ ശത്രുനിക്ഷേപവുമുണ്ട് നയാപാളിന്റെ എഴുത്തുകളില്‍. ഇസ്ലാമും മൂന്നാംലോകവും ഇന്ത്യയും ശത്രുപക്ഷത്തിലെന്നപോലെ നിര്‍ത്തിയാണ് ഈ എഴുത്തുകാരന്റെ സര്‍ഗവാസന. ഇതിനെതിരെ ആദ്യം മുതലേ നിരന്തര വിമര്‍ശനത്തിനു വിധേയനായിട്ടുണ്ട് നയ്പാള്‍. പാശ്ചാത്യന്റെ കുറ്റവാളി മനസാണ് നയ്പാളിനെന്നുവരെ പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ എഡ്വേര്‍ഡ് സെയ്ദ് പറഞ്ഞു. എന്നാലും കുറ്റബോധമില്ലാതെ തന്നെയാണ് ഈ വഴിയിലൂടെ അദ്ദേഹം എഴുതിയത്. എനിക്കിഷ്ടപ്പെട്ട മൂത്ത സഹോദരനെയാണ് നഷ്ടമായതെന്നാണ്് പക്ഷേ, സല്മാന് റുഷ്ദി പറഞ്ഞത്്.
പത്താം വയസുമുതലേ എഴുത്തുകാരനാകാന്‍ സ്വപ്നം കാണുകയായിരുന്നു നയ്പാള്‍. അതിനുളള സാമഗ്രികള്‍ ഇന്ദ്രജാലംപോലെ കണ്ടെത്തുമെന്നും എഴുത്തുകാരനായിത്തീരുമെന്നും അദ്ദേഹത്തിന് ഉറപ്പായിരുന്നു. കേളേജിലും പഠിക്കുന്ന കോഴ്സിലും മറ്റുള്ളവരെക്കാള്‍ ബുദ്ധിമാനായിരുന്നു താനെന്ന് നയ്പാള്‍ പറഞ്ഞിട്ടുണ്ട്. ഈ ഉറപ്പും ആത്മവിശ്വാസവുമായിരിക്കണം വേറിട്ട തരത്തില്‍ ചിനിതിക്കാനും എഴുതാനും അതില്‍ ഉറച്ചു നില്‍ക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നു തോന്നുന്നു.
വ്യക്തി എന്നനിലയിലും എഴുത്തുകാരനായും അസാധാരണ നിലപാടുകളിലായിരുന്നു നയ്പാളിന്റെത്. വലിയ വിമര്‍ശനങ്ങള്‍ക്കിടയിലും കൂടുതല്‍ സ്വീകാര്യത നേടിയ എഴുത്തുകാരനാണ് നയ്പാള്‍.തന്റേതായ രീതിയില്‍ തന്നെ നിര്‍വചിക്കപ്പെട്ട എഴുത്തുകാരനാണ്. എഴുതാന്‍ പഠിച്ചപ്പോള്‍ ഞാന്‍ എന്റെ സ്വന്തം ഗുരുവായി. ഞാന്‍കൂടുതല്‍ ശക്തനായി. ആ ശക്തി ദിനംതോറും തുടര്‍ന്നു വന്നു. തന്റെ തോന്ന്യവാസങ്ങളുടെ ഇത്തരം ശക്തിയില്‍ വിശ്വസിച്ച ആളാണ് ഈ എഴുത്തുകാരന്. തന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരനും ജീവിച്ചിരുന്നപ്പോള്‍ തന്റെ ചില കൃതികളിലൂടെ മഹാനായ എഴുത്തുകാരനെന്നും നയ്പാള്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.എ ബെന്‍ഡ് ഇന്‍ ദ റിവര്‍, ദ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് എന്നിങ്ങനെ രണ്ടു നോവലുകള്‍ തന്നെ മതി ഇത്തരം വിശേഷണം കാത്തുസൂക്ഷിക്കാന്‍.എന്നാല്‍ സ്വന്തംകൃതികളിലൂടെ നയ്പാള്‍ കണ്ടെത്തിയ നേര്‍ക്കാഴ്ചകളെക്കാളുപരി അദ്ദേഹം ആളുകളെ വിലകുറച്ചു കണ്ടതിനെയാണ് വായനക്കാര്‍ കൂടുതലായും നിരീക്ഷിച്ചത്.
ഉത്തര്‍പ്രദേശില്‍ തായവേരുകളുള്ള നയ്പാള്‍ 1932 ല്‍ ബ്രിട്ടണിലെ ട്രിനിഡാഡില്‍ ജനിച്ചു. പിന്നീട് ഓക്സ്ഫോഡില്‍ പഠിച്ചു. നോവലും ചെറുകഥയും യാത്രാ എഴുത്തുമായി പരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ സര്‍ഗജീവിതം വ്യത്യസ്തതയുടെ ലോകമാണ്. 71 ല്‍ ബുക്കര്‍ പ്രൈസും 2001ല്‍ നൊബേല്‍ സമ്മാനവും കിട്ടി. മരിക്കുമ്പോള്‍ 85 വയസായിരുന്നു. ഇന്‍ എ ഫ്രീ സ്റ്റേറ്റ്, മിഗ്വേല്‍ സ്ട്രീറ്റ്, ഇന്ത്യ-എ മില്യണ്‍ മ്യൂട്ടനീസ് നൗ തുടങ്ങിയ രചനകള്‍ നയ്പാളിന്റെ വിവിധ കാഴ്ചപ്പാടുകള്‍ പുറത്തിടുന്നു. അതാകട്ടെ വായനക്കാര്‍ക്ക് ഇഷ്ടങ്ങളും ഒപ്പം അനിഷ്ടങ്ങളും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: