കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കേരളസാഹിത്യ അക്കാദമിയില്‍ പ്രൗഢമായ ഒരു വേദിയിലെ സാഹിത്യ-സാംസ്‌കാരിക പ്രതിഭകളുടെ വാഗ്‌ധോരണികള്‍. അന്നു ശ്രോതാവായി ഇരുന്നതും പിന്നീടുണ്ടായ രസകരമായ ഒരു കാര്യവും ഓര്‍മ്മയിലെത്തുന്നു. കൗമാരം യൗവ്വനത്തിലേയ്‌ക്ക് അതിക്രമിച്ചു കയറുന്ന ആ പ്രായത്തില്‍ വേദിയിലിരുന്നവരോടൊക്കെ വലിയ ആദരവും അവരുടെ വാക്കുകളില്‍ അത്ഭുതവും മനസ്സിലുണ്ടായിരുന്നു. അന്നുണ്ടായിരുന്നു എന്നു പറയുമ്പോള്‍ ഇന്ന് അതില്ലേ എന്ന ചോദ്യം സ്വാഭാവികം. തീര്‍ച്ചയായിട്ടും അവരില്‍ പലരോടും ഉണ്ടായിരുന്ന ബഹുമാനം ഇന്ന് ഇല്ലെന്നു മാത്രമല്ല ചിലരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അറപ്പും വെറുപ്പും തോന്നാറുമുണ്ട്. പദവികള്‍ക്കും പ്രശസ്തിക്കും വേണ്ടി പലര്‍ക്കും പണയം വെച്ച തലച്ചോറുകളാണ് അവരില്‍ ചിലരുടേതെന്ന തിരിച്ചറിവാണ് ഇക്കൂട്ടരുടെ വാക്കുകളെ അനഭിമതമാക്കിയത്. ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നത് അക്കാര്യമല്ലാത്തതിനാല്‍ ആ വര്‍ത്തമാനം തല്‍ക്കാലം അവസാനിപ്പിക്കാം.
അന്ന് ആ സദസ്സു കഴിഞ്ഞ് അക്കാദമിയുടെ മുറ്റത്ത് വട്ടം കൂടിയ മഹാന്‍മാരുടെ ചുറ്റിലുമായി ഭയഭക്തി ബഹുമാനങ്ങളോടെ രണ്ടാം വൃത്തത്തിനായി തിക്കിത്തിരക്കുന്ന നിശ്ശബ്ദജീവികളുടെ കൂട്ടത്തില്‍ ഞാനും കൂടി. അവിടത്തെ പ്രധാന പ്രതിഷ്ഠ കവി കടമ്മനിട്ടയായിരുന്നു. അടുത്തു നില്‍ക്കുന്ന ഒരു യുവാവിന്റെ തോളില്‍ത്തട്ടി ഒരാള്‍ (അത് പ്രൊഫ. സുകുമാര്‍ അഴീക്കോടായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ) കടമ്മനിട്ടയോടു ചോദിച്ചു: ”……ന്റെ പ്രഭാഷണം എങ്ങനെയുണ്ടായിരുന്നു”? (ചോദ്യകര്‍ത്താവ് പറഞ്ഞ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. വേണമെങ്കില്‍ തൊട്ടുകാണിക്കാം). സ്വതസിദ്ധമായ ശൈലിയില്‍ ഉടനെ വന്നു കടമ്മനിട്ടയുടെ മറുപടി -”ഗംഭീരം… ഗംഭീരം… ” പിന്നെ പറഞ്ഞത് ഇവിടെ കുറിക്കുന്നില്ല.
എങ്കിലും, അന്നത്തെ പ്രായത്തിലും അതിലെ ‘ശ്ലീലം’ എനിക്കു മനസ്സിലാക്കാന്‍ സാധിച്ചു. ശ്ലീലം മനസ്സിലായവരില്‍ ചിലര്‍ അടക്കിപ്പിടിച്ചും മറ്റു ചിലര്‍ ഉറക്കെച്ചിരിച്ചും കടമ്മനിട്ടയുടെ ആ നര്‍മ്മനിരൂപണം ആവോളം ആസ്വദിച്ചു. ഒരു ഇളിഭ്യ ചിരിയോടെ പ്രഭാഷകന്‍ ആ നര്‍മ്മത്തില്‍ പങ്കുചേരുന്നതായി ഭാവിച്ചു.
അന്നത്തെ ആ യുവപ്രഭാഷകന്‍ ഈയിടെ എഴുതിയ ഒരു ലേഖനം ഈയടുത്ത ദിവസം വായിച്ചു. അദ്ദേഹവും കൂട്ടരും തലച്ചോറു പണയപ്പെടുത്തിയ യജമാനന്‍മാരുടെ നിയന്ത്രണത്തിലുള്ള പത്രത്താളിലാണ് ആയത് വായിച്ചത്. ആ വായനയാണ് നേരത്തേ പറഞ്ഞ കാര്യങ്ങളുടെ ഓര്‍മ്മയുണര്‍ത്തിയത്. അന്ന് കടമ്മനിട്ട പറഞ്ഞ വാക്കുകള്‍ എത്ര ദീര്‍ഘവീക്ഷണത്തോടുകൂടിയതും അര്‍ത്ഥപൂര്‍ണ്ണവുമായിരുന്നുവെന്ന് ഒരിക്കല്‍ക്കൂടി ബോദ്ധ്യപ്പെടുവാന്‍ ഈ ലേഖന വായന സഹായകരമായി.
രാമായണം കത്തിക്കണമെന്ന കേശവദേവിന്റെ പ്രസ്താവനയെ മഹാകവി അക്കിത്തം ഒരു ലേഖനത്തില്‍ ഓര്‍മ്മിച്ചതിനുള്ള മറുപടിയാണ് ലേഖകന്റെ വാക്കുകള്‍. മഹാ സാഹിത്യകാരനായ കേശവദേവ് ചില പ്രത്യയശാസ്ത്രങ്ങള്‍ക്കും പക്ഷങ്ങള്‍ക്കും തന്നെപ്പോലെ തലച്ചോറു പണയപ്പെടുത്തിയവനാണെന്ന് ശ്രോതാക്കളെ ബോദ്ധ്യപ്പെടുത്തുവാന്‍ എത്രയോ വട്ടം ഈ പ്രഭാഷകന്‍ ശ്രമിച്ചിട്ടുണ്ട്. കേശവദേവിന്റെ ഇടതുപക്ഷ ആഭിമുഖ്യത്തെ സമാനജീവികളെല്ലാം പലപ്പോഴും വലിയവായില്‍ പുലമ്പിയിട്ടുമുണ്ട്.
എന്നാല്‍ കേശവദേവിനു ഉണ്ടായിരുന്നുവെന്ന് ഇക്കൂട്ടര്‍ അവകാശപ്പെട്ട ‘ഇടതുപക്ഷ അസ്‌കിത’ അദ്ദേഹത്തിനില്ലായിരുന്നുവെന്ന് സമര്‍ത്ഥിക്കാനാണ് മേല്‍പറഞ്ഞ ലേഖനത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. രാമായണം കത്തിക്കണമെന്ന് കേശവദേവ് പറഞ്ഞത് ഇടതുപക്ഷ ചിന്തകൊണ്ടല്ല ആര്യസമാജ സ്വാധീനം കൊണ്ടാണെന്നാണ് ഈ പണ്ഡിത പ്രഭാഷകന്റെ ഇപ്പോഴത്തെ വെളിപാട്. മൂലധനവും സൈദ്ധാന്തിക വാറോലകളും വായിക്കാനോ കൈകൊണ്ടു തൊടാനോ താല്‍പര്യമില്ലാത്ത പുത്തന്‍ അണികളോട് രാമായണ വായനമാസം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന പുതിയ കാലത്തിന്റെ വിപ്ലവബോധത്തെ നമുക്കൊന്നും മനസ്സിലായില്ലെങ്കിലും ഈ കൂലിയെഴുത്തുകാര്‍ക്ക് വേഗം മനസ്സിലാവും.
ഭാരതത്തിന്റെ മഹാ സാംസ്‌കാരിക ഇതിഹാസങ്ങള്‍ കത്തിക്കേണ്ടതല്ലെന്നും ഉദ്‌ഘോഷിക്കപ്പെടേണ്ടതും ഹൃദിസ്ഥമാക്കേണ്ടതുമാണെന്നും തിരിച്ചറിയുന്ന ഭാരതീയരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതു കാണുമ്പോള്‍ വൈദേശിക പ്രബോധനങ്ങള്‍ക്ക് വ്യക്തിത്വം പണയം നല്‍കിയ ഇവറ്റകള്‍ക്കൊക്കെ ഇങ്ങനെയല്ലാതെ മറ്റെന്താണ് പറയാന്‍ കഴിയുക.
രാമായണ വായനാമാസം, ശ്രീകൃഷ്ണജയന്തി, വിവേകാനന്ദ പ്രബോധനം, മതേതര രാഖി ബന്ധനം, മദര്‍തെരേസ വന്ദനം, യോഗീ-യോഗാഭ്യാസം അങ്ങനെയങ്ങനെ പുതിയ കാലത്ത് വിപ്ലവ വായാടികളുടെ വേഷംകെട്ടലുകള്‍ നിരവധി രൂപഭാവങ്ങളില്‍ അരങ്ങത്ത് ആടിത്തിമിര്‍ക്കുമ്പോള്‍ ‘നാം മുന്നോട്ട്’ എന്നു വിളിച്ചുകൂവാന്‍ ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല.
പ്രത്യയശാസ്ത്ര സംവാദം, മൂലധന പഠനം, മത-ജാതി-ദൈവവിരുദ്ധ നീതിശാസ്ത്രം, ജന്മി-മുതലാളിത്ത വിരോധ പര്‍വ്വം, ദളിത്-ന്യൂനപക്ഷ സംരക്ഷണം, തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യ പോരാട്ടം, ഇന്‍ക്വിലാബഷ്ടിക്രിയ തുടങ്ങിയ കെട്ടിയാട്ടങ്ങള്‍ക്കൊന്നും പഴയതുപോലെ ആളെക്കിട്ടാനില്ലാതായാല്‍ കാലത്തിനനുസരിച്ച് കോലം കെട്ടുകയല്ലാതെ ഈ വളര്‍ത്തുജീവികള്‍ മറ്റെന്തു ചെയ്യാനാണ്. ഇത്തരം സാഹചര്യത്തില്‍ കേശവദേവിനെപ്പോലെയുള്ളവരെ തള്ളിപ്പറയേണ്ടത് ഉണ്ട ചോറിനു നന്ദി കാണിക്കുന്ന ഈ വളര്‍ത്തുവര്‍ഗ്ഗത്തിന്റെ ബാദ്ധ്യതയാണല്ലോ.
അങ്ങനെയെങ്കില്‍ രാമായണ വിചാരങ്ങളില്‍ ഇവര്‍ ആദ്യം തള്ളിപ്പറയേണ്ടത് പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരിയെയാണ്. രാമായണത്തെക്കുറിച്ച് അദ്ദേഹം പറയുകയും എഴുതുകയും ചെയ്തത് എന്താണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടു വ്യക്തമാക്കാം.
”ആര്യ-ദ്രാവിഡ സംഘട്ടനത്തിന്റെ ഭാവാത്മകമായ ഒരു കഥ മാത്രമാണ് രാമായണം” എന്നാണ് മുണ്ടശ്ശേരിയുടെ വാക്കുകള്‍. പരമശിവനെന്നത് ഹിമാലയത്തിന്റെ ചിത്രകാര ഭാവനയാണെന്നും മുണ്ടശ്ശേരി പറഞ്ഞിട്ടുണ്ട്. ഹിമാലയത്തിനു മുകളിലായി ചന്ദ്രക്കലയും, അവിടെ നിന്ന് ഗംഗാനദിയുടെ ജനനവും താഴ്‌വാരങ്ങളിലെ വിഷസര്‍പ്പങ്ങളും എല്ലാം കൂടി ചിത്രകലയില്‍ സന്നിവേശിപ്പിച്ചതാണ് രുദ്രരൂപമെന്ന് മുണ്ടശ്ശേരി പറഞ്ഞു വെച്ചിട്ടുണ്ട്.
രാമായണം കത്തിക്കണമെന്ന കേശവദേവിന്റെ വാക്കുകളെ ഓര്‍മ്മിപ്പിച്ച മഹാകവി അക്കിത്തത്തിനു മറുപടി നല്‍കിയ ലേഖന കര്‍ത്താവിന്റെ മുണ്ടശ്ശേരിയുടെ നിരീക്ഷണങ്ങള്‍ക്കുള്ള മറുപടി എന്തായിരിക്കും! ഹൈന്ദവ വിരുദ്ധ ആര്യസമാജ അനുയായിയായിരുന്നു കേശവദേവ് എന്നു സമര്‍ത്ഥിച്ച ലേഖകന്‍ മുണ്ടശ്ശേരിയെ, ഒരുപക്ഷേ, ക്രൈസ്തവ-ഹൈന്ദവ വിരുദ്ധ ദ്രാവിഡ തീവ്രവാദിയായിരുന്നുവെന്ന് വിശേഷിപ്പിച്ചേക്കാം.
യജമാനനു വേണ്ടി കാലത്തിനും കാര്യത്തിനുമനുസരിച്ച് കപടരാഗങ്ങള്‍ മൂളുന്ന ഈ ജീവിവര്‍ഗ്ഗമാണ് നിപ്പയേക്കാള്‍ മാരകമായ വൈറസുകള്‍ കുത്തിവെച്ച് സകല സാമൂഹ്യ അരാജകത്വങ്ങളും സൃഷ്ടിക്കുന്നത്. ഈശ്വരാരാധനയും ദേവാലയ ഗമനവും അന്ധവിശ്വാസമാണെന്ന് പ്രചരിപ്പിച്ച ഭൗതികവാദികളുടെ പിന്മുറക്കാര്‍ അമ്പലത്തിന്റെയും പള്ളികളുടെയും മുഖ്യസ്ഥാനത്തിനായി ഇപ്പോള്‍ കടിപിടികൂടുകയാണ്. (”കാലം ചവച്ചുകളഞ്ഞവയൊക്കെയും വാരിപ്പുനഃപ്രതിഷ്ഠിക്കുന്നു വിഡ്ഢികള്‍” എന്നു ഒരു കവി പാടിയത് ഇക്കൂട്ടരെ കുറിച്ചായിരിക്കും)
ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളെയെല്ലാം കെട്ടുകഥകള്‍, അതിഭാവനാസൃഷ്ടികള്‍, സവര്‍ണ്ണ-യാഥാസ്ഥിതിക സൂത്രമന്ത്രങ്ങള്‍, അനാചാരങ്ങള്‍ എന്നൊക്കെ വിശേഷിപ്പിച്ച് പരിഹസിച്ചു തള്ളിയതിനെയൊക്കെ ഇപ്പോള്‍ സര്‍വ്വാംഗാലിംഗനം നടത്തുന്ന കലികാലത്തിന്റെ വിപ്ലവസമവാക്യങ്ങള്‍ ഈ വളര്‍ത്തുജീവികളുടെ തലച്ചോറുകളില്‍ നിന്നാണ് പ്രവഹിക്കുന്നത്. ക്രിസ്ത്യാനികള്‍ കൂടുതലുള്ളിടത്ത് ക്രിസ്ത്യന്‍ പേരുകാരെയും ഇസ്ലാം വിശ്വാസികളുള്ളിടത്ത് മുസ്ലീം പേരുകാരേയും നായരുള്ളിടത്ത് നായരേയും, അങ്ങനെയങ്ങനെ… അനുയോജ്യരെ മത്സരിപ്പിച്ച് അടവുനയം പയറ്റി അധികാരം കയ്യിലാക്കുന്ന കോമാളി വേഷങ്ങളുടെ വഴികാട്ടികളാണ് പ്രത്യുല്‍പാദനശേഷിയില്ലാത്ത ഈ എഴുത്തുതൊഴിലാളികള്‍. അവര്‍ എന്താണ് പുലമ്പുന്നതെന്ന് അവര്‍ക്കു തന്നെ നിശ്ചയമില്ല.
”അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും”
എന്ന മട്ടില്‍ പാണ്ഡിത്യ നാട്യം നടത്തുന്ന ഇവര്‍ക്ക് ”പഞ്ചപാണ്ഡവന്മാര്‍ കട്ടിലിന്‍കാലുപോലെ മൂന്ന്” എന്നു പറഞ്ഞ് രണ്ടുവിരല്‍ ഉയര്‍ത്തിക്കാണിക്കാന്‍ യാതൊരു സങ്കോചവുമില്ല.
വര്‍ഗീസ് തൊടുപറമ്പില്‍
















