ശ്രീമതി ലീലാ മേനോനുമായി പരിചയപ്പെട്ടത് മുതല്‍ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളും ചിന്തകളും പകര്‍ന്നുതന്നാണ് ആ സൗഹൃദം തുടര്‍ന്നുപോന്നത്. സൗമ്യമായ പെരുമാറ്റവും ലാളിത്യമാര്‍ന്ന ജീവിത ശൈലിയും നീതിക്കുവേണ്ടിയുള്ള അടങ്ങാത്ത ദാഹവും എഴുത്തിലും വാക്കിലും പ്രകടിപ്പിച്ചു. അസാമാന്യമായ ആ ആത്മധൈര്യം ഏവര്‍ക്കും പ്രചോദനമായിരുന്നു. 1973ല്‍ മുംബൈ കേന്ദ്രമായിട്ടുള്ള ഭവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ ജേര്‍ണലിസം കോഴ്‌സില്‍ ഒരുമിച്ച് വിദ്യാര്‍ത്ഥികളായിരുന്നപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടതും സൗഹൃദം തുടങ്ങിയതും. പത്രപ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നെങ്കിലും ലീലച്ചേച്ചി അന്ന് സാഹസികമായി പല വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഞങ്ങളോടൊപ്പം വിദ്യാര്‍ത്ഥിയായിരുന്ന സി.എസ്. മുരളീധരന്‍ ഇപ്പോള്‍ കലൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ചുമതല വഹിക്കുന്നു. ഞങ്ങള്‍ മൂന്ന് പേരും മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ച് നടത്തിയ ചര്‍ച്ചകളും ആശയവിനിമയവും എനിക്കിപ്പോഴും അനുഭവ പാഠങ്ങളാണ്. ലീലച്ചേച്ചി അപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജോലി ചെയ്തിരുന്നു. ക്ലാസ് മുറിയില്‍നിന്ന് ലഭിച്ച പത്രപ്രവര്‍ത്തനത്തിന്റെ താത്വിക വശങ്ങള്‍ക്ക്് പുറമെ പ്രായോഗിക വശങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിലൂടെ ലഭിച്ചിരുന്നു. ലീലച്ചേച്ചിയുടെ മാര്‍ഗ്ഗദര്‍ശനം ഞങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി. പഠനത്തിന് ശേഷം ഞാനും മുരളിയും രാഷ്‌ട്രവാര്‍ത്ത സായാഹ്ന ദിനപത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ വേണ്ട സഹായങ്ങള്‍ ലീലച്ചേച്ചിയല്‍നിന്നും ലഭിക്കുകയുണ്ടായി. സ്വാതന്ത്ര്യദിന പതിപ്പിലേക്ക് ലേഖനം ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ പത്രം പുറത്തിറക്കുന്നതിന്റെ അടിസ്ഥാന തത്വങ്ങള്‍ ഞങ്ങളെ മനസിലാക്കിത്തന്നു. ഉള്ളത് ആകര്‍ഷകമായി മികച്ച ലേ ഔട്ടോടുകൂടി പ്രസിദ്ധീകരിച്ചെങ്കില്‍ മാത്രമേ ഉള്ളടക്കം ജനങ്ങളില്‍ എത്തുകയുള്ളുവെന്ന കാര്യങ്ങള്‍ പറഞ്ഞുതന്നു. പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ അനുഭവസ്ഥയായ ഒരാളില്‍നിന്നും കേള്‍ക്കാന്‍ ഇടയായത് പ്രേരണയും പ്രചോദനവുമായി.
1983ല്‍ ലീലച്ചേച്ചി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ കോട്ടയം ലേഖികയായിരിക്കുമ്പോഴാണ് പത്രപ്രവര്‍ത്തനത്തില്‍ കൂടുതല്‍ അടുത്ത് ഇടപഴകിയത്. ഞാന്‍ അപ്പോള്‍ എഫ്‌സിഐയില്‍ കോട്ടയം ജില്ലാ ഡിപ്പോയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ചുറുചുറുക്കോടെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും വാര്‍ത്തകള്‍ ശേഖിരിക്കാനുള്ള അടങ്ങാത്ത ദാഹവുമായി എപ്പോഴും സഞ്ചരിച്ചുകൊണ്ടിരുന്ന നിസ്വാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്റെ ഉജ്ജ്വല മാതൃകയായി ലീലച്ചേച്ചി അക്കാലത്ത് ജ്വലിച്ചുനിന്നു. നിലക്കല്‍ ലാത്തിച്ചാര്‍ജ്ജ്, ചാലക്കയം സ്ത്രീപീഡനം, ഏറ്റുമാനൂര്‍ തങ്കവിഗ്രഹ മോഷണം തുടങ്ങിയ കേസുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ കോട്ടയം ലേഖികയെന്ന നിലയില്‍ പ്രദര്‍ശിപ്പിച്ച ധീരോദാത്തമായ പ്രകടനങ്ങള്‍ ഒരിക്കലും മറക്കാവുന്നതല്ല. എക്‌സ്‌ക്ലുസീവ് സ്‌റ്റോറികള്‍ (സവിശേഷ വാര്‍ത്തകള്‍) കണ്ടെത്തുന്നതില്‍ പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഊഹാപോഹങ്ങളും കിംവദന്തികളും എക്‌സ്‌ക്ലുസീവായി പ്രസിദ്ധീകരിക്കുന്ന പതിവ് കീഴ്്‌വഴക്കങ്ങളെ മാറ്റിമറിച്ചുകൊണ്ട് സത്യസന്ധതയും വിശ്വാസ്യതയും പുലര്‍ത്തുന്ന വാര്‍ത്തകളിലായിരുന്നു കൂടുതല്‍ ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ ലീലച്ചേച്ചിയുടെ ബൈലൈനില്‍ വന്ന എക്‌സ്‌ക്ലുസീവ് സ്‌റ്റോറികളെല്ലാം ജനസമൂഹത്തില്‍ സ്വീകാര്യത നേടി.
ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍നിന്നും വിരമിച്ചപ്പോഴും പത്രപ്രവര്‍ത്തനമെന്ന കര്‍മ്മരംഗം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. എറണാകുളം കടവന്ത്രയില്‍ വിശ്രമജീവിതം നയിച്ചപ്പോള്‍ തമ്മില്‍ കാണാന്‍ അവസരം ലഭിച്ചു. ഞാന്‍ അപ്പോള്‍ ജന്മഭൂമി എംഡിയായി പ്രവര്‍ത്തിക്കുന്നു. അന്നത്തെ സംഭാഷണം ഞാനിപ്പോഴും ഓര്‍ക്കുന്നു. പത്രപ്രവര്‍ത്തനം മതിയാക്കി വിശ്രമിക്കാനാണോ ഭാവമെന്ന് ഞാന്‍ ചോദിച്ചു. ”എനിക്ക് പത്രപ്രവര്‍ത്തനത്തില്‍നിന്നും വിരമിക്കാനാവില്ല. അതൊരു ജോലിയായി കരുതിയിട്ടില്ല. എനിക്കത് ജീവിതമാണ്. ഞാനിപ്പോഴും പത്രപ്രവര്‍ത്തനത്തില്‍ തന്നെയുണ്ട്. അനന്യമായ അനുഭൂതിയാണ് പത്രപ്രവര്‍ത്തനം”. എന്നാല്‍ ജന്മഭൂമിയിലേക്ക് വന്നുകൂടേയെന്ന മുഖവുരയൊന്നുമില്ലാത്ത എന്റെ ചോദ്യം കേട്ടപ്പോള്‍ ലീലച്ചേച്ചി പൊട്ടിച്ചിരിച്ചു. വന്നാല്‍ ജന്മഭൂമിക്ക് ഭാരമാവില്ലേയെന്നായിരുന്നു മറുചോദ്യം. അതൊരു പൊന്‍തൂവലാകും എന്ന് ഞാനും. യാതൊരു മടിയുമില്ലാതെ ലീലച്ചേച്ചി സമ്മതിച്ചു. പ്രായം കുറഞ്ഞ ഹരി എസ് കര്‍ത്ത ചീഫ് എഡിറ്ററായിരിക്കെ കേരളത്തിലെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകക്ക് എഡിറ്ററായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നായിരുന്നു എന്റെ ശങ്ക. വളരെ അടുപ്പമുള്ളത് കൊണ്ട് ഇക്കാര്യം തുറന്നു ചോദിച്ചു. അപ്പോഴും മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു. വളരെ സന്തോഷത്തോടെ ജന്മഭൂമിയുടെ എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു. പ്രവര്‍ത്തകര്‍ക്കെല്ലാം അഭിമാനവും സന്തോഷവും പകര്‍ന്നു. വി.എം. കൊറാത്ത് സാര്‍ ചീഫ് എഡിറ്റര്‍ സ്ഥാനത്ത്‌നിന്നും മാറിയത് മൂലമുണ്ടായ വന്‍വിടവ് പരിഹരിക്കാന്‍ ലീലച്ചേച്ചിയുടെ സാനിധ്യവും സാമീപ്യവും കാരണമായി.
ജന്മഭൂമിയില്‍ എഡിറ്ററും എംഡിയും തമ്മിലുള്ള ബന്ധമായിരുന്നില്ല ഞങ്ങളുടേത്. എപ്പോള്‍ക്കണ്ടാലും സ്‌നേഹാന്വേഷണങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. പത്രത്തില്‍ എഴുതിയ പംക്തികളും മുഖപ്രസംഗങ്ങളും വളരെയേറെ താല്‍പര്യത്തോടെയും ശ്രദ്ധയോടെയുമാണ് വായനാലോകം സ്വീകരിച്ചത്. സ്ത്രീപീഡനം, മദ്യപാനം, തുടങ്ങിയ സാമൂഹ്യവിപത്തുകളിലേക്ക് വിരല്‍ചൂണ്ടിയ മിക്ക ലേഖനങ്ങളുും കിയാത്മകവും ഭാവാത്മകവുമായ പത്രപ്രവര്‍ത്തനത്തിന്റെ നേര്‍സാക്ഷ്യങ്ങളായിരുന്നു. ഇത് സമൂഹത്തിലുണ്ടാക്കിയ പരിവര്‍ത്തനം വളരെ വലുതായിരുന്നു. ലേഖനം പുസ്തകമാക്കണമെന്ന ആവശ്യം ശക്തമായി. കാലത്തിന്റെ കയ്യൊപ്പുകള്‍ എന്ന പേരില്‍ ജന്മഭൂമി പുസ്തകം പ്രസിദ്ധീകരിച്ചു. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കും ജീര്‍ണതകള്‍ക്കും എതിരായിട്ടുള്ള നിരന്തരമായ പോരാട്ടങ്ങളായിരുന്നു തന്റെ എഴുത്തിലൂടെ ലീലച്ചേച്ചി നടത്തിയത്. സാമൂഹ്യവിഷയങ്ങള്‍ക്കായിരുന്നു പ്രധാന്യം നല്‍കിയത്. രാഷ്‌ട്രീയവിഷയങ്ങളോട് വലിയ താല്‍പര്യമൊന്നും കാണിച്ചില്ല. അതേക്കുറിച്ചള്ള ലിലച്ചേച്ചിയുടെ വിലയിരുത്തല്‍ ഇങ്ങനെ. ”മാറുന്ന രാഷ്‌ട്രീയവും രാഷ്‌ട്രീയ രംഗവും മാറാത്ത സമൂഹവും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ എനിക്കെന്റെ സമൂഹത്തോടൊപ്പം നിന്ന് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനാണ് താല്‍പര്യം. നിരാലംബരും നിരാശ്രയരും നിര്‍ധനരും ദിവ്യാംഗരും ഭിന്നശേഷിക്കാരും അധസ്ഥിതരുമടങ്ങുന്ന പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ആക്ഷേപങ്ങളും ആവലാതികളുമായിരുന്നു തൂലികയിലൂടെ പിറന്നുവീണത്. ആ വാക്കുകളെല്ലാം മാനവികതയുടെ ഉദാത്ത മൂല്യങ്ങളില്‍ ചാലിച്ചെടുത്തവയായിരുന്നു. നിര്‍ഭയമായി അനീതിക്കും അക്രമത്തിനും ചൂഷണത്തിനും എതിരെ വാക്കുകള്‍ ആയുധമാക്കി നടത്തിയ വലിയ പടയോട്ടമായിരുന്നു അത്. വേദനിക്കുന്നവരുടെ കണ്ണീരിന് മുന്നില്‍ ലീലച്ചേച്ചിയുടെ ഹൃദയം അലിഞ്ഞു. അവരുടെ വിമോചനത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു ആ പത്രപ്രവര്‍ത്തന ജീവിതം. ആരെയും വേദനിപ്പിക്കാതെ, പരുഷമായി ഒരു വാക്കുപോലും പറയാതെ ലാളിത്യമാര്‍ന്ന വാക്കുകളിലൂടെ പുഞ്ചിരിക്കുന്ന മുഖവുമായി കടന്നുവരുന്ന ലീലച്ചേച്ചി ഇനിയും ജനഹൃദയങ്ങളില്‍ ജീവിക്കും. ആ ലാളിത്യത്തിന്റെ കുങ്കുമപ്പൊട്ട് മങ്ങാകെ മായാതെ മറയാതെ എന്നുമെന്നും ജനമനസിലുണ്ടാകും.
















