പെരുമ്പളം: മാലിന്യവാഹിനായായി വേമ്പനാട്ടുകായല്‍. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍. വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കായലിലാണ്.
മേഖലയിലെ ചെമ്മീന്‍ സംസ്‌കരണ ശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങളും അറവുശാല, ശൗചാലയ മാലിന്യങ്ങളും രാപ്പകല്‍ വ്യത്യാസമില്ലാതെ കായലില്‍ തള്ളിയതോടെ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് പട്ടിണിയിലായത്. ന്യൂസ്പ്രിന്റ് ഫാക്ടറിയിലെ രാസവസ്തുക്കള്‍ കലര്‍ന്ന മലിന ജലം കായലില്‍ ഒഴുക്കിയതോടെ പലയിടത്തും വ്യാപകമായി മത്സ്യങ്ങള്‍ ചത്ത് പൊങ്ങി.
മലിനീകരണം രൂക്ഷമായതോടെ മത്സ്യ സമ്പത്ത് നശിച്ചുതുടങ്ങി. ഇതോടെ ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ക്ക് ഇതോടെ തൊഴില്‍ ഇല്ലാതായി. ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയാറാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കായല്‍ മലിനീകരണത്തിന് എതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും ലക്ഷ്യം കാണാത്ത സ്ഥിതിയാണ്. മലിനീകരണത്തിന്റെ രൂക്ഷത ജനങ്ങളിലെത്തിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കാന്‍ അധികാരികള്‍ മുന്‍കൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















