ന്യൂദല്‍ഹി: പദ്മാവത് സിനിമക്കെതിരായ പ്രതിഷേധം അവസാനിക്കും മുന്‍പ് രാജസ്ഥാനില്‍ വീണ്ടും സിനിമാ വിവാദം. സ്വാതന്ത്ര്യസമര പോരാളി റാണി ലക്ഷ്മീഭായിയുടെ ജീവിതം ചിത്രീകരിക്കുന്ന ഹിന്ദി സിനിമ മണികര്ണികക്കെതിരെയാണ് ഇത്തവണ ജാതി സഘടനകള്‍ രംഗത്തെത്തിയത്. ചരിത്രം വളച്ചൊടിക്കുന്നതും റാണി ലക്ഷ്മീഭായിയെ അപമാനിക്കുന്നതുമാണ് സിനിമയെന്നും ചിത്രീകരണം തടയണമെന്നും സര്‍വ്വ ബ്രാഹ്മണ് മഹാസഭ ആവശ്യപ്പെട്ടു.
ആരോപണം അണിയറപ്രവര്‍ത്തകര്‍ നിഷേധിച്ചു. ചരിത്രകാരന്മാരോട് ചര്‍ച്ച ചെയ്ത് അതീവ ശ്രദ്ധയോടെയാണ് റാണി ലക്ഷ്മീഭായിയുടെ ജീവിതം ചിത്രീകരിച്ചതെന്ന് നിര്‍മ്മാതാവ് കമല്‍ ജയ്ന്‍ ചൂണ്ടിക്കാട്ടി. രാജ്യം മുഴുവന്‍ ആദരിക്കുന്ന പോരാളിയാണ് ലക്ഷ്മീഭായ്. അവരുടെ ധൈര്യവും വീര്യവും പുതുതലമുറയും ലോകവും അറിയേണ്ടതുണ്ട്. ലക്ഷ്മീഭായ്ക്കുള്ള ആദരവാണ് സിനിമ. എതിര്‍ക്കപ്പെടേണ്ടതായി യാതൊന്നും ഇതിലില്ല. സംശയമുള്ളവര്‍ക്ക് തിരക്കഥ കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കങ്കണ റണൗട്ടാണ് ലക്ഷ്മീഭായിയെ അവതരിപ്പിക്കുന്നത്.
റാണി പദ്മാവതിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചായിരുന്നു പദ്മാവത് സിനിമക്കെതിരായ രജപുത്ര സംഘടന കര്‍ണിസേനയുടെ പ്രതിഷേധം. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളില്‍ അക്രമം അരങ്ങേറി. രജപുത്ര വീര്യത്തെയും പദ്മാവതിയെയും പ്രകീര്‍ത്തിക്കുന്നതാണ് സിനിമയെന്ന് വ്യക്തമാവുകയും ചെയ്തു. അടുത്തിടെ രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ വിജയം കര്‍ണിസേന പരസ്യമായി ആഘോഷിക്കുകയും ചെയ്തു. ഏതാനും മാസത്തിനുള്ളില്‍ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഗുജറാത്തില്‍ ജാതിനേതാക്കളെ കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാജസ്ഥാനിലും ജാതി സംഘര്‍ഷമുണ്ടാക്കാനുള്ള കോണ്‍ഗ്രസ്സിന്റെ പദ്ധതിയാണ് അടിക്കടിയുണ്ടാകുന്ന സിനിമാ വിവാദങ്ങളെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: