പെരുവ: രണ്ട് ദിവസമായി വീട്ടുകാരുടെയും ഉറക്കം കെടുത്തിയ മൂര്‍ഖനെ വാവസുരേഷ് പിടികൂടി.
പെരുവ കുറുവേലിക്കുഴിയില് ബിനുവിന്റെ വീടിന്റെ മുറ്റത്തെ കല്കെട്ടിലാണ് മൂര്‍ഖന്‍ പാമ്പ് കയറിയത്. ശനിയാഴ്ച ഉച്ചയോടെ ബിനുവിന്റെ ഭാര്യ സൗമ്യയാണ് പാമ്പിനെ ആദ്യം കാണുന്നത്. വീട്ടിലെ പട്ടി കുരക്കുന്നത് കേട്ട് പുറത്തിറങ്ങി നോക്കിയ സൗമ്യ പത്തി വിടര്‍ത്തി നില്ക്കുന്ന പാമ്പിനെയാണ് കണ്ടത്. ബഹളം കേട്ട് പാമ്പ് സമീപത്തെ വ്യന്ദ മനോഹരന്റെ പുരയിടത്തിലെ കരിങ്കല്‍ക്കെട്ടിലേക്ക് കയറി.
വീട്ടുകാരും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ കണ്ടത്താനായില്ല. ഞായറാഴ്ച വൈകുന്നരം വീണ്ടും പാമ്പിനെ കണ്ടു. തുടര്‍ന്ന് വാവ സുരേഷിനെ വിവരം അറിയിച്ചു. ഇന്നലെ രാവിലെ ഏഴുമണിയോടെ എത്തിയ വാവ സുരേഷ് കല്‍ക്കെട്ട് പൊളിച്ച് അഞ്ച് മണിക്കൂറോളം നടത്തിയ ശ്രമത്തില്‍ പാമ്പിനെ പുറത്ത് ചാടിച്ചത്. അഞ്ചടിയോളം നീളമുള്ള പാമ്പിന് അഞ്ച് വയസ്സ് പ്രയമുണ്ടെന്ന് സുരേഷ് പറഞ്ഞു. പിടികൂടിയ പാമ്പിനെ വാവ സുരേഷ് കൊണ്ടുപോയി. ഇതിനെ വനത്തില്‍ വിടുമെന്ന് സുരേഷ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ഇറുമ്പയത്ത് എത്തി പാമ്പിനെ പിടികൂടിയെങ്കിലും സുരേഷിന്റെ കൈയ്യില്‍ നിന്നും വെളള മൂര്‍ഖന്‍ ചാടിപ്പോയിരുന്നു. ഇതിനെ പിന്നീട് പിടികൂടിയില്ല. രണ്ടാഴ്ച മുന്‍പ് ഞീഴൂരില്‍ പഞ്ചായത്തംഗം വിനോദ് വാട്ടവത്തിന്റെ വീടിന് സമീപത്തു നിന്നും വെള്ള മൂര്‍ഖനെ വാവ സുരേഷ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: