പാലക്കാട് പ്ലീനവും കല്‍ക്കത്താ പ്ലീനവും സഖാക്കളുടെ ജീവിതവും പെരുമാറ്റവും എങ്ങനെയാകണമെന്ന് സിപിഎം നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. അനാമത്ത് പാടില്ല. ആര്‍ഭാടം പാടില്ല. അഴിമതി തീരേ പറ്റില്ല. പെരുമാറ്റത്തിലും ജീവിതത്തിലും ലാളിത്യം അനിവാര്യം. അതൊക്കെ മാലോകരില്‍പ്പെട്ട സഖാക്കള്‍ക്ക് മതി. മുന്തിയതരം നേതാക്കള്‍ക്ക് അതൊന്നും ബാധകമല്ല. അതാണല്ലൊ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പെരുമാറ്റം ബോദ്ധ്യപ്പെടുത്തുന്നത്. 28800 രൂപയുടെ കണ്ണട സര്‍ക്കാര്‍ ചെലവില്‍ വാങ്ങിയതിന് മന്ത്രി നല്‍കിയ വിശദീകരണം തന്നെ അത്ഭുതപ്പെടുത്തുന്നതാണല്ലൊ. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ മന്ത്രിമാര്‍ക്കെല്ലാം 5000 രൂപ വിലയുള്ള കസേര വാങ്ങി. അന്നത് വലിയ വിവാദമായി. ഇരിപ്പിടം പൊതുസ്വത്താണ്. എന്നാല്‍ ശൈലജ മന്ത്രി പദവി വിടുമ്പോള്‍ കണ്ണട സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുമോ? മന്ത്രി പറഞ്ഞു:
”തനിക്ക് ദൂരക്കാഴ്ച ഒരു പ്രശ്‌നമാണ്” അത് സഖാവ് ശൈലജയുടെ മാത്രം പ്രശ്‌നമല്ലെന്ന് ആര്‍ക്കാണറിയാത്തത്? ദൂരക്കാഴ്ച പ്രശ്‌നം മന്ത്രിയായശേഷം ഉടലെടുത്ത സംഭവമല്ലല്ലൊ. ആ പാര്‍ട്ടിയിലുള്ള സകലമാന നേതാക്കളുടെയും അവസ്ഥയതാണല്ലൊ. രാജ്യത്തെന്ത് സംഭവിക്കുന്നു, സംഭവിക്കാന്‍ പോകുന്നതെന്ത് എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത പാര്‍ട്ടി. പ്രശ്‌നം ശൈലജയുടേതല്ല പാര്‍ട്ടിയുടേതാണെന്ന് എപ്പോഴാണാവോ തിരിച്ചറിയുക?
അധ്യാപകനായിരുന്ന ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍കൂടിയായിരുന്നു. എന്നിട്ടും അദ്ദേഹം ശൈലജയെ ആശ്രയിച്ചുകഴിയുന്നു എന്നുപറഞ്ഞാല്‍ അത് പുരുഷ പീഡനമല്ലേ! അദ്ദേഹത്തിന്റെ ചികിത്സ സര്‍ക്കാര്‍ ചെലവിലാക്കി. തലശേരിയില്‍ ഇല്ലാത്ത ആശുപത്രിയുടെപേരില്‍ അമ്മയെ ചികിത്സിച്ചെന്നപേരില്‍ ബില്ലും ഹാജരാക്കി പണം പറ്റി. ഇതൊക്കെ സമ്മതിക്കാം.
മകന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി തരപ്പെടുത്തിയത് ഈ സര്‍ക്കാര്‍ വന്നതിനുശേഷമല്ലെന്നാശ്വസിക്കാം. സഖാവ് വിചാരിച്ചാല്‍ യുഡിഎഫ് സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നാര്‍ക്കാണറിയാത്തത്? ജോലി ലഭിക്കുന്നതിന് ഇടത് സര്‍ക്കാരിന്റെ ഒരു സ്വാധീനവുമില്ലെങ്കിലും അനധികൃത പ്രമോഷനും ശമ്പളം ഇരട്ടിപ്പിക്കുന്നതിനും ഈ സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. പരിചയവും യോഗ്യതയുമുള്ള ഒരുപാടാളുകളുള്ളപ്പോള്‍ മന്ത്രി പുത്രനെങ്ങിനെ മുന്തിയ പരിഗണന ലഭിച്ചു എന്ന് ഇന്ന് പറയുന്നില്ലെങ്കിലും എന്നെങ്കിലും വിശദമാക്കേണ്ടിവരും. സഖാക്കളത് ചോദിക്കും. നേതാക്കള്‍ വിശദീകരിക്കുകയും വേണ്ടിവരും. ‘കാട്ടിലെ മരം തേവരുടെ ആന വലിയെടാവലി’ എന്ന നയം എന്നും തുടറാനവില്ലല്ലൊ.
വെറുമൊരു മോഷ്ടാവ് കള്ളിയെന്ന് വിളിക്കരുതെന്ന നിലപാടാണ് മന്ത്രിയുടെ വിശദീകരണം വ്യക്തമാക്കുന്നത്. മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം വസ്തുതകള്‍ മറച്ചുവയ്‌ക്കുന്നതാണ്. അതിങ്ങനെ. ”മന്ത്രിപദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികില്‍സയ്‌ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. നിയമപരമല്ലാത്ത ഒരു കാര്യംപോലും നടത്തിയിട്ടില്ലെന്നും ഓഫിസ് അറിയിച്ചു.
മന്ത്രി കെ.കെ.ശൈലജ 28,800 രൂപയ്‌ക്കു കണ്ണട വാങ്ങിയതും, ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികില്‍സാച്ചെലവും സര്‍ക്കാരില്‍നിന്ന് ഈടാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
മന്ത്രിമാരുടെ മെഡിക്കല്‍ റീ-ഇംപേഴ്‌സ്‌മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമാണ് അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം മന്ത്രിമാര്‍ക്കു ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികില്‍സാ സഹായം ഈടാക്കാം. ഇതുപ്രകാരം പെന്‍ഷന്‍കാരുടെ ചികില്‍സാചെലവ് സര്‍ക്കാരില്‍നിന്ന് ഈടാക്കാം. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും എല്ലാം ഇത്തരത്തില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരായ പങ്കാളികളുടെ പേരില്‍ ചികില്‍സാപണം നിയമപരമായി ഈടാക്കിയിട്ടുണ്ട്.
മന്ത്രിയെന്ന നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയോ റീ-ഇംപേഴ്‌സ്‌മെന്റ് നേടുകയോ ചെയ്തിട്ടില്ല. തുടര്‍ചികില്‍സയ്‌ക്കു മാത്രമാണ് ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയില്‍ പോയത്. ഹാജരാക്കിയ ബില്ലുകളില്‍ ആഹാര സാധനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പേരില്‍ അതിനും തുക വാങ്ങിയെന്നത് തെറ്റായ പ്രചാരണമാണ്. ഭക്ഷണമുള്‍പ്പെടെയുള്ള ബില്ല് ഒന്നിച്ചുനല്‍കുന്ന സംവിധാനമാണ് ചില ആശുപത്രികളിലുള്ളത്. മന്ത്രിയുടെ ഭര്‍ത്താവിനെ ചികില്‍സിച്ച ആശുപത്രിയില്‍നിന്ന് ഇത്തരത്തിലുള്ള ബില്ലാണ് നല്‍കിയത്. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുകയോ അനുവദിച്ച് നല്‍കുകയോ ചെയ്തിട്ടില്ല.
മരിച്ചുപോയ അമ്മയുടെ ചികില്‍സാ ബില്ലിനെ സംബന്ധിച്ചു ക്രൂരമായ പ്രചാരണം പോലും നടത്തുന്നുണ്ട്. ഇല്ലാത്ത ആശുപത്രിയുടെ ബില്‍ എവിടെയും ഹാജരാക്കിയിട്ടില്ല. മട്ടന്നൂര്‍ എല്‍എം ആശുപത്രിയിലേയും എകെജി ആശുപത്രിയിലേയും ബില്ലുകള്‍ റീ-ഇംപേഴ്‌സ്‌മെന്റിനായി ഹാജരാക്കിയിരുന്നു. ഏതെങ്കിലും ആശുപത്രിയുടെ വ്യാജ ബില്ല് ഹാജരാക്കിയിട്ടുണ്ടെങ്കില്‍ വാര്‍ത്ത നല്‍കിയവര്‍ തെളിയിക്കണം. അപേക്ഷയില്‍ ഒരിടത്തു തലശേരി എന്ന് തെറ്റായി അച്ചടിച്ചതിനെ അപകീര്‍ത്തികരമായ പ്രചാരണത്തിന്റെ വേദിയാക്കുന്നത് വിലകുറഞ്ഞ രാഷ്‌ട്രീയ തന്ത്രമാണ്.
അപേക്ഷയില്‍ സമര്‍പ്പിച്ച എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റിലും രേഖകളിലും മട്ടന്നൂര്‍ എല്‍എം ആശുപത്രിയിലെ ഡോക്ടറാണ് ഒപ്പിട്ടത്. അമ്മ ഡിസ്ചാര്‍ജാകും മുന്‍പ് ബില്ല് സമര്‍പ്പിച്ചു എന്ന പ്രചാരണം തെറ്റാണ്. ഒന്നിലേറെ തവണ അമ്മ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. ചികില്‍സയുടെ ഓരോ ഘട്ടത്തിലും റീ-ഇംപേഴ്‌സ്‌മെന്റ് നടത്തുകയാണ് ചെയ്തത്. ഡോക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് മന്ത്രി അനുയോജ്യമായ കണ്ണട വാങ്ങിയത്. വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണുള്ളതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
28800 രൂപയുടെ കണ്ണട തന്നെ വാങ്ങണമെന്ന് ഏത് ഡോക്ടറാണ് നിര്‍ദ്ദേശിച്ചത്? മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ദൂരക്കാഴ്ച പ്രശ്‌നമുണ്ട്. എന്നിട്ടും അവര്‍ക്കെല്ലാം 5000ല്‍ താഴെ വിലയുള്ള കണ്ണടയേ ഉള്ളൂ. കവി മുരുകന്‍ കാട്ടാക്കട സഖാവാണ്. അദ്ദേഹത്തിന് ഏതായാലും ദൂരക്കാഴ്ചയുണ്ട്. അതുകൊണ്ടാണല്ലൊ ‘കണ്ണട’ എന്നപേരില്‍ പ്രശസ്തമായ കവിതയുണ്ടായത്. മങ്ങിയ കാഴ്ചയുള്ളവരാണ് സഖാക്കളെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ”മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ കണ്ണടകള്‍ വേണം” എന്ന് കുറിച്ചിട്ട മുരുകന് ലാല്‍ സലാം.
കാഴ്ചപ്പാട് ശുഷ്‌ക്കമായവരാണ് പാര്‍ട്ടിയിലധികവുമെന്നാണ് കഴിഞ്ഞ പാര്‍ട്ടിക്കത്ത് വ്യക്തമാക്കുന്നത്. പാര്‍ട്ടിവര്‍ഗ ബഹുജന സംഘടനകളില്‍ മൊത്തം 1.62 കോടി അംഗങ്ങളുണ്ട്. എന്നുവച്ചാല്‍ കേരളത്തിലെ ജനസംഖ്യയുടെ പകുതിയിലധികം. ഇതില്‍ ഇരട്ടിപ്പുണ്ടാകാമെന്ന് പാര്‍ട്ടി സമ്മതിക്കുന്നു. എന്നാലും ഒരു കോടിവരും. പക്ഷേ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മൊത്തം ലഭിച്ചത് 87 ലക്ഷം മാത്രം.
ബാക്കി വോട്ടുകളെവിടെപോയി? മറിച്ചു നല്‍കിയതാണോ വിറ്റതാകുമോ? ഏതായാലും വട്ടിയൂര്‍ക്കാവില്‍ സിപിഎം വോട്ട് തനിക്ക് ലഭിച്ചു എന്ന് കോണ്‍ഗ്രസുകാരന്‍ കെ. മുരളീധരന്‍ വെളിപ്പെടുത്തിയത് അടുത്ത കാലത്താണ്. കുമ്മനത്തെ തോല്‍പ്പിക്കാന്‍ കെ. മുരളീധരന് വോട്ടുനല്‍കിയെന്നതില്‍ അത്ഭുതമൊന്നുമില്ല. പ്രത്യയ ശാസ്ത്രമല്ല ആമാശയമാണ് സഖാക്കള്‍ക്ക് ഇന്ന് ആശ്രയം. ഇന്നത്തെ അബദ്ധം സഖാക്കള്‍ നാളെ ആചാരമാകുന്നതും നമുക്ക് കാണാം.
















