എന്റെ മനസ്സില്‍ ക്രിസ്തുമസ് എന്നും സന്തോഷം നിറയ്‌ക്കുന്ന ആഘോഷമാണ്. ക്രിസ്തുമസ് കാലം അടുത്തടുത്ത് വരുമ്പോള്‍ ആ സന്തോഷത്തിനൊപ്പമാകും എന്റെ മനസ്സ്. ക്രിസ്തുമസിന്റെ വരവറിയിച്ച് വീടുകള്‍ക്കുമുന്നില്‍ നക്ഷത്രവിളക്കുകള്‍ സ്ഥാനം പിടിക്കുമ്പോള്‍ എന്റെ സന്തോഷം ആകാശത്തിനുമുയരെ എത്തും. ക്രിസ്തുമസ് ആഘോഷങ്ങളില്‍ നക്ഷത്രവിളക്കുകളെയാണ് എനിക്കേറെയിഷ്ടം.
ഡിസംബറിലെ തണുപ്പിനൊപ്പമാണല്ലോ ക്രിസ്തുമസും. മഞ്ഞുപെയ്യുന്ന രാത്രിയിലാണ് നക്ഷത്രവിളക്കുകള്‍ പ്രകാശം ചൊരിയുന്നത്. അതിനുകീഴെ ചെന്ന് ആ പ്രകാശത്തിനു മുഖംചേര്‍ത്ത് നിന്നിട്ടുണ്ട്, പലപ്പോഴും. നക്ഷത്രങ്ങളില്‍ നിന്ന് പരക്കുന്ന പ്രകാശത്തിന് സൗന്ദര്യമേറെയാണ്. ആകാശത്തെ നക്ഷത്രങ്ങളെ ഞാനേറെയിഷ്ടപ്പെടുന്നതും അക്കാരണത്താലാണ്. നക്ഷത്രങ്ങള്‍ക്കുള്ളിലിരുന്ന് ദൈവം ഭൂമിയിലേക്ക് വെളിച്ചം വീശുന്നു.
ക്രിസ്തുമസ് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഘോഷമാണ്. അതില്‍ പങ്കാളിയാകുക എന്നത് അങ്ങേയറ്റം സന്തോഷകരമാണ്. ക്രിസ്തുമസ് രാത്രിയിലെ കുര്‍ബാനപോലെ മറ്റൊന്നില്ല. മിഡ്‌നൈറ്റ് മാസ്സ് എന്ന പേരില്‍ പ്രശസ്ത ബ്രസീലിയന്‍ കഥാകൃത്ത് മച്ചാഡോ ഡി അസീസിന്റെ പ്രശസ്തമായ കഥയുണ്ട്. പാതിരാ കുര്‍ബാനകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പുറത്ത് നേരിയമഞ്ഞ് പരന്നിട്ടുണ്ടാകും. പുല്‍ത്തലപ്പുകളില്‍ മഞ്ഞുതുള്ളികള്‍ കനംതൂങ്ങി നില്‍പ്പുണ്ടാകും. ആകാശത്ത് അനേകമനേകം നക്ഷത്രങ്ങള്‍ തിളങ്ങും. അവയ്‌ക്കിടയിലൂടെ വെണ്‍മയേറിയ ചിറകുകള്‍ വീശി മാലാഖമാര്‍ ആഹ്‌ളാദപൂര്‍വ്വം സഞ്ചരിക്കുന്നത് നമുക്ക് സങ്കല്‍പിക്കാം. ശാന്തവും വിശുദ്ധവുമായ രാത്രി. കാതുകളില്‍ വന്നുവീഴുന്ന വാക്കുകളൊക്കെയും സംഗീതമയം. ഓരോ കണ്ണിലും സ്‌നേഹത്തിന്റെ ദീപ്തി.
ഒരുപാട് ക്രിസ്തുമസ് രാത്രികള്‍ എന്റെ ഓര്‍മ്മയിലുണ്ട്. ബാല്യത്തില്‍ പക്ഷേ, ക്രിസ്തുമസ് എനിക്ക് തീര്‍ത്തും അപരിചിതമായിരുന്നു. കാരണം എന്റെ ദേശത്ത് ക്രൈസ്തവ കുടുംബങ്ങളില്ല. പള്ളിയില്ല. ക്രൈസ്തവ ചിഹ്നങ്ങള്‍ ഒന്നുംതന്നെയില്ല. ദേശത്ത് അരങ്ങേറിയ ഒരു നാടകത്തിലാണ് നക്ഷത്രവിളക്ക് ആദ്യമായി കാണുന്നത്. അതെന്നെ എന്തുമാത്രം ആകര്‍ഷിച്ചുവെന്ന് പറഞ്ഞറിയിക്കാനാകില്ല. അഭൗമമായ വെളിച്ചത്തിന്റെ മേഖലയിലേക്ക് കടന്നതുപോലെ തോന്നി. അക്കാലത്തുതന്നെ കാണാനിടയായ ക്രൈസ്തവ ജീവിതം പ്രമേയമാക്കിയ സിനിമകളില്‍ ആ വെളിച്ചം കുറേക്കൂടി തീവ്രതയോടെ കണ്ടു; ഒപ്പം സാഹിത്യ കൃതികളിലും. യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് ചെല്ലുന്നത് പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷമാണ്.
മലയോരങ്ങളിലെ കുടിയേറ്റ കേന്ദ്രങ്ങളില്‍ കഴിഞ്ഞകാലം ഞാനിപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട്. ക്രൈസ്തവരായിരുന്നു കുടിയേറ്റക്കാരില്‍ ഏറെയും. അവരുടെ സ്‌നേഹവിരുന്നുകള്‍ ഒരിക്കലും മറക്കാനാകില്ല. സൗന്ദര്യമുള്ളതായിരുന്നു ഓരോ ഭവനവും. അതിന്റെ പുറംഭിത്തിയില്‍നിന്ന് മറിയമോ യേശുക്രിസ്തുവോ വിരുന്നുകാരനെ വാത്സല്യത്തോടെ നോക്കും.
ക്രിസ്തുമസ് എല്ലാവരുടേതുമാണെന്ന ബോധ്യമുണ്ടായത് കുടിയേറ്റ മേഖലയില്‍ നിന്നാണ്. കുട്ടികളുടെ മുഖങ്ങളില്‍ ക്രിസ്തുമസ് കൊണ്ടുവരുന്ന സന്തോഷം കൗതുകകരമായ കാഴ്ചയായിരുന്നു. തിരുപ്പിറവിയുടെ സന്ദേശം തങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് അവരുടെ കണ്ണുകള്‍ വിളിച്ചോതി. എന്നെ സംബന്ധിച്ച് അതൊരു ക്രിസ്ത്വനുഭവം തന്നെയായി.
കൊല്‍ക്കത്തയിലെ മൂന്ന് ദശകങ്ങള്‍ക്കപ്പുറത്തെ സംഗീതസാന്ദ്രമായ ഒരു ക്രിസ്തുമസ് രാവ് ഓര്‍മ്മയില്‍ മായാതെയുണ്ട് ഇപ്പോഴും. ചൗരംഗിയിലും തെല്ലകലെ വിക്‌ടോറിയ മെമ്മോറിയലിലും അതിനടുത്തായുള്ള പുരാതനമായ ഭദ്രാസനപ്പള്ളിയിലും മഞ്ഞുപൊഴിയുന്നു.
മഞ്ഞിന്‍പടലങ്ങള്‍ക്കു കീഴെ തെരുവുകള്‍. വലതുവശത്തെ ചെറിയ തെരുവിലൂടെ വാദ്യഘോഷങ്ങളുമായി ഒരു കരോള്‍ ഗായകസംഘം കടന്നുവന്നു. മഹാനഗരമപ്പാടെ ആ ശബ്ദത്തിന് കാതോര്‍ക്കുംപോലെ തോന്നി. നഗരത്തെ ഒരു വിളംബരം കേള്‍പ്പിച്ചുകൊണ്ട് തേനൂറുന്ന സ്വരത്തിലുള്ള ഗാനങ്ങളോടെ ഗായകസംഘം നേരെ മുന്നിലെത്തിയപ്പോള്‍ അബോധമായ ഒരു പ്രേരണയാല്‍ ഞാനും അതോടൊപ്പം ചേര്‍ന്നു. അങ്ങനെ ആ രാത്രി അവിസ്മരണീയമായി. ഓരോ ക്രിസ്തുമസ് വന്നടുക്കുമ്പോഴും അന്നുകേട്ട സംഗീതം എന്റെ കാതുകളില്‍ മുഴങ്ങും. അപരിചിതരായ മനുഷ്യര്‍ക്കൊപ്പം അവരിലൊരാളായി എങ്ങോട്ടെന്നില്ലാതെ നടന്നുനീങ്ങിയ വഴികള്‍ ഓര്‍മ്മയില്‍ തെളിയും.
ഇന്നും, ഈ ക്രിസ്തുമസ് ദിനത്തില്‍ മനോഹരമായ ആ സംഗീതത്തിനൊപ്പമാണ് ഞാന്‍. മഞ്ഞിന്‍കണങ്ങള്‍ നനവുപടര്‍ത്തുന്ന പ്രഭാതത്തില്‍, രാത്രിയില്‍, ദൈവപുത്രനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന, ആഹ്ലാദം ചൊരിയുന്ന ആ സംഗീതത്തിനൊപ്പം….ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ പ്രകാശം ചൊരിയുന്ന ഈ രാത്രിയില്‍ തിരുപ്പിറവിയുടെ സന്ദേശം നമുക്ക് ഉള്‍ക്കൊള്ളാം.
















