ഗുജറാത്തിലെയും ഹിമാചലിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ശ്വാസം വീണത് കേരളത്തിലെ സിപിഎമ്മുകാര്‍ക്കും, അവരുടെ കൂലിക്കാരായ ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ക്കുമായിരുന്നു. മോദിയോ രാഹുലോ ഒന്നുമായിരുന്നില്ല അവരുടെ മോഹങ്ങളെ രോമാഞ്ചമണിയിച്ചത്. ഹിമാചലത്തിലെ കുന്നിന്‍ താഴ്‌വാരത്തുനിന്ന് ഒരു രക്തനക്ഷത്രം ഉദിച്ചത് അവരെ വല്ലാതെ ഉന്മത്തരാക്കി.
സോഷ്യല്‍ മീഡിയയിലും ‘ദേശാഭിമാനി’യിലുമൊക്കെ കെട്ടിപ്പിടുത്തവും പൊട്ടിക്കരച്ചിലും കിലുക്കത്തിലെ കിട്ടുണ്ണി മോഡല്‍ ബോധം കെടലും വരെയുണ്ടായി. ഇത്രകാലം അങ്കമാലിയിലെ പ്രധാനമന്ത്രിയായി വേഷം കെട്ടി അണികളുടെ അടങ്ങാത്ത അധികാരദാഹത്തിന് ശമനം ഉണ്ടാക്കിയിരുന്ന സാക്ഷാല്‍ പിണറായി വിജയനും നടുങ്ങി ഉണര്‍ന്നു. ആരോരുമറിയാതെ ഒരു സിപിഎമ്മുകാരന്‍ ഹിമാചലില്‍ എംഎല്‍എ ആയിരിക്കുന്നു!
ഗുജറാത്തില്‍ മോദിയെ പറപറപ്പിക്കാന്‍ വല്ലാതെ ഉഷ്ണിക്കുന്നതിനിടയില്‍ നമ്മുടെ സിഐടിയു മാധ്യമവേലക്കാര്‍ തിയോഗിലെ ഈ മുത്തിനെ കണ്ടില്ല എന്നതാണ് സത്യം. ഫുട്‌ബോള്‍ മത്സരത്തിന്റെ റണ്ണിങ് കമന്ററിയില്‍ ബിജെപി, കോണ്‍ഗ്രസ് എന്നിങ്ങനെ മാറിമാറിപ്പറയുന്നതുപോലൊരു ബോറന്‍ പരിപാടി സഹിക്കാനേ പറ്റാത്തവരാണ് ജനാധിപത്യത്തില്‍ വിശ്വസിച്ച് വിശ്വസിച്ച് മടുത്തുപോയ ഈ വിഭാഗക്കാര്‍. അപ്പോഴാണ് തിയോഗിലെ ചുവപ്പന്‍ എംഎല്‍എയുടെ വിജയ പ്രഖ്യാപനമുണ്ടായത്. അതോടെ ആവശം അണപൊട്ടി. ഗുജറാത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ബിജെപി ബുക്കുചെയ്ത മൈതാനത്ത് കുട്ടീം കോലും കളിച്ചോളാന്‍ ഡസ്‌കിന്റെ പുറത്തുകയറിനിന്ന് കുരച്ച പിണറായിയന്‍ ജനാധിപത്യത്തിന്റെ കാവല്‍നായ്‌ക്കള്‍ ഉഷാറായി. എക്‌സിറ്റ് പോള്‍ ഫലം വന്ന് ചങ്ക് തകര്‍ന്നിട്ടും ‘ഇനി എങ്ങാനും ബിരിയാണി വിളമ്പിയാലോ’ എന്ന് ആര്‍ത്തിപിടിച്ച് ഒടുവില്‍ നിരാശരായിപ്പോയ അത്തരക്കാര്‍ ഉടുതുണിയഴിച്ച് തലയില്‍ കെട്ടിയാണ് ‘തിയോഗിലെ പ്രധാനമന്ത്രി’യെ വരവേറ്റത്.
നരേന്ദ്ര മോദിയുടെ ഭരണത്തിനെതിരെ ഇടതുവിജയം, മതനിരപേക്ഷ, പുരോഗമന, ജനാധിപത്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നുതുടങ്ങുന്നു, ലോട്ടറിയടിച്ച കിലുക്കത്തിലെ കിട്ടുണ്ണിയെപ്പോലെ മോദിയെ ക്ഷ, ഞ്ച, ക്ക, ങ്ക, ങ്ങ വരപ്പിക്കാന്‍ പോന്ന ഒരാള്‍ പിറന്നിരിക്കുന്നു എന്നുവരെയായി പാട്ട്. അതിനിടയില്‍ പിണറായി വിജയനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി വേണം അടുത്ത തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ സ്വാതന്ത്ര്യവാദികള്‍ പോരാട്ടത്തിനിറങ്ങാന്‍ എന്നും ഒരു വാദമുയര്‍ന്നുകേട്ടു.
എന്തായാലും 24 വര്‍ഷത്തിനുശേഷം ഹിമാചല്‍ നിയമസഭയില്‍ ഒരു സിപിഎമ്മുകാരന്‍ കടന്നു എന്നത് ആ പാര്‍ട്ടിക്കാര്‍ക്കും ഏറാന്മൂളികള്‍ക്കും ആശ്വസിക്കാനും ആഘോഷിക്കാനുമുള്ള വകയാണ്. മോദി കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും കേരളത്തിലെ മാര്‍ക്‌സിസ്റ്റുകള്‍ വലിയ പ്രചാരണം നടത്താറുണ്ട്. യുപിയിലെയും മഹാരാഷ്‌ട്രയിലെയും ഗുജറാത്തിലെയുമൊക്കെ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ നടക്കുന്നതുപോലെയാണ് ആ പ്രചാരവേല കണ്ടാല്‍ തോന്നുക. എന്നിട്ടും ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും സിപിഎമ്മിന് വട്ടപ്പൂജ്യമായിരുന്നു വിധി. അതിനിടയിലാണ് ഒരു തിരുത്തുപോലെ രാകേഷ് സിന്‍ഹ എംഎല്‍എ ആയത്.
ആള്‍ പാര്‍ട്ടിക്കാരന്‍ തന്നെയാണ് എന്നതിന് സംശയമേ വേണ്ട. പൊതുവെ സിപിഎമ്മുകാര്‍ക്ക് കാണുന്ന എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ആളാണ് തിയോഗില്‍നിന്ന് ഹിമാചല്‍ പ്രദേശ് അസംബ്ലിയിലേക്ക് കടന്നുകൂടിയ രാകഷ് സിന്‍ഹ എന്ന അറുപതുകാരന്‍. ഒരു കൊച്ചു പി. ജയരാജനാണ് ആള്‍. പഠിക്കുന്ന കാലത്തേ കല്ലേറും കത്തിക്കുത്തും പാര്‍ട്ടി പരിപാടിയാക്കിയതിന്റെ മേന്മ വേറെയും. ജയരാജനെപ്പോലെ നെഞ്ചുവേദന വരുന്ന ഇനമല്ലെന്ന് മാത്രം. അതുകൊണ്ട് കുറച്ചുകാലം ജയിലില്‍ കിടന്നിട്ടുണ്ട്.
തൊഴിലാളികള്‍ക്കുവേണ്ടി കഷ്ടപ്പെട്ട് സമരം നടത്തിയപ്പോള്‍ ബൂര്‍ഷ്വാ കോടതി തൂക്കിയെടുത്ത് അകത്തിട്ടതാണെന്ന് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകള്‍ പറഞ്ഞേക്കാം. സംഗതി അതല്ല. കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്തു. സംഗതി സിമ്പിളാണ്. പ്രത്യയശാസ്ത്രം അനുസരിക്കുന്ന ഒരാള്‍ക്ക് അത്ര ലളിതമായി ചെയ്യാവുന്ന മറ്റൊരു കാര്യമില്ല. എന്നുവച്ച് കത്തിക്കുത്തും കൊലപാതകവും എംഎല്‍എ ആവുന്നതിന് അയോഗ്യതയാകുമോ?
ഇല്ലേയില്ല. സിപിഎമ്മില്‍ പാര്‍ട്ടി പദവി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് പലര്‍ക്കും അതാണ് യോഗ്യതയായി കണക്കാക്കുന്നത്. അവരെയാണല്ലോ അണികള്‍ ധീരവിപ്ലവകാരികള്‍ എന്നു വാഴ്‌ത്തുന്നത്. ഇനി അമ്മാതിരി എന്തെങ്കിലും ചെയ്തികള്‍കൊണ്ട് ആള്‍ മോശക്കാരനാണെന്ന് നാട്ടുകാര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിനും മരുന്നുണ്ട്. അയാളെ കര്‍ഷകത്തൊഴിലാളിയുടെ, കശുവണ്ടിത്തൊഴിലാളിയുടെ, കയര്‍ തൊഴിലാളിയുടെ പൊന്നോമനയായി വാഴ്‌ത്തുക. നമ്മുടെ കുഞ്ചിത്തണ്ണിക്കാരനെ വരെ മന്ത്രിക്കുപ്പായം തയ്‌പിച്ച് അതില്‍ കയറ്റിയിരുത്തിയിരിക്കുന്നു. പിന്നെയാണ് ചക്ക വീണുകിട്ടിയ മുയലിനെപ്പോലെ കൈവന്ന സഖാവ് സിന്‍ഹ.
ലഡുവിതരണവും ആഘോഷവും കഴിഞ്ഞപ്പോഴാണ് കേരളത്തിലെയടക്കം പല സിപിഎമ്മുകാരും ഞെട്ടലോടെ ആ നഗ്നസത്യം തിരിച്ചറിഞ്ഞത്. തിയോഗിലെ സഖാവ് കിട്ടുണ്ണി ജയിച്ചുകയറിയത് കോണ്‍ഗ്രസുകാരുടെ വോട്ടിന്മേലാണെന്ന്. കോണ്‍ഗ്രസിന്റെ കുത്തക സീറ്റായിരുന്ന തിയോഗില്‍ മുതിര്‍ന്ന നേതാവ് വിദ്യാ സ്റ്റോക്‌സിന്റെ പത്രിക തള്ളിപ്പോയ വകുപ്പിലാണ് കിട്ടുണ്ണിക്ക് ലോട്ടറിയടിച്ചത്. പേരിന് ഒരു കോണ്‍ഗ്രസുകാരന്‍ സ്ഥാനാര്‍ത്ഥിയായിട്ടുണ്ടായിരുന്നെങ്കിലും പാര്‍ട്ടി കിട്ടുണ്ണിക്ക് വോട്ട് നല്‍കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തിയോഗില്‍ സിപിഎമ്മിനു വോട്ടുചെയ്യുമെന്ന കോണ്‍ഗ്രസ് നേതാവ് വീരഭദ്രസിങ്ങിന്റെ പ്രസ്താവനയുടെ അത്ര മങ്ങാത്ത പകര്‍പ്പ് മലയാളപത്രത്തിലും അച്ചടിച്ചിരുന്നതാണ്. ഫലത്തില്‍ ഹിമാചലിലെ കയ്യരിവാളാണ് രാകേഷ് സിന്‍ഹ.
യെച്ചൂരിയും കാരാട്ടുംകൂടി കോണ്‍ഗ്രസിനൊപ്പം പോകണോ വേണ്ടയോ എന്ന് കോമഡിസ്‌കിറ്റ് കളിക്കുന്ന കാലത്താണ് ലോട്ടറിയടിച്ച് എംഎല്‍എ ആയ കിട്ടുണ്ണി കേരളത്തിലെ സിഐടിയു മാധ്യമവലക്കാര്‍ക്ക് കണ്ണിലുണ്ണിയാകുന്നതെന്ന് സാരം.
















