നാശം വിതച്ച ഒാഖി ചുഴലിക്കാറ്റിന്റെപേരില്‍ കേന്ദ്രസര്‍ക്കാരിനെ ഒറ്റപ്പെടുത്താനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമം നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന് തുടക്കമിട്ടത്. ചുഴലിക്കാറ്റിന്റെ മുന്നറിയപ്പ് നല്‍കുന്നതില്‍ കേന്ദ്രം കാലതാമസം വരുത്തിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. എന്നാല്‍ ആരോപണം അല്‍പായുസ്സായി. കേന്ദ്രം മുന്നറിയപ്പ് നല്‍കിയിരുന്നുവെന്നും, കേരളം അത് അവഗണിച്ചതാണ് കാരണമെന്നും തെളിഞ്ഞു. തെരച്ചില്‍ കാര്യക്ഷമമല്ല എന്നതായിരുന്നു പിന്നീടുള്ള ആരോപണം. അതും പൊളിഞ്ഞു.
ദേശീയദുരന്തമായി പ്രഖ്യാപിക്കണമന്ന ആവശ്യം സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ചില സംഘടനകളും ഉയര്‍ത്തി. ഇതിന്റെ ലക്ഷ്യവും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുക തന്നെയായിരുന്നു. ദേശീയ ദുരന്തമായി ഒരിക്കലും പ്രഖ്യാപിക്കില്ലെന്ന് ഉറപ്പായിട്ടും ആവശ്യം ഉന്നയിച്ചതിന്റെ പിന്നില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്താനുള്ള വകുപ്പുണ്ടാക്കുകയായിരുന്നു. ഇന്നലെ ലോക്‌സഭയില്‍ ചര്‍ച്ചയ്‌ക്ക് മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി നിലവിലെ ചട്ടം അനുസരിച്ച് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പ് നവംബര്‍ 29ന് തന്നെ നല്‍കിയിരുന്നതായും കേന്ദ്രമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.
കേന്ദ്രം ഇക്കാര്യത്തില്‍ അമാന്തമോ അലസതയോ കാട്ടിയില്ലെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ അത് അംഗീകരിച്ച് കൊടുക്കാനുള്ള മടി പലര്‍ക്കുമുണ്ട്. മുന്നറിയിപ്പ് നല്‍കിയില്ലെന്നുള്ള ആരോപണം അതില്‍ നിന്നുണ്ടായതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ആരോപണത്തിന്റെ മുനയൊടിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുന്ന യോഗത്തില്‍വച്ചുതന്നെ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടറെ നേരിട്ട് വിളിച്ച് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തി. ആരോപണം നുണയാണെന്ന് സ്ഥാപിക്കാന്‍ പ്രധാനമന്ത്രിയുടെ ഈ അവസരോചിതവും ത്വരിതവുമായ നടപടി വഴിവച്ചപ്പോള്‍, ആരോപണമുന്നയിച്ച മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മൗനികളായി. പ്രധാനമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കണമെന്ന ആവശ്യത്തിനു പിന്നിലും രാഷ്‌ട്രീയമുണ്ടായിരുന്നു. എത്തില്ലെന്നു കരുതിയാണ് ആവശ്യം ഉന്നയിച്ചത്. വരുമെന്ന് പറഞ്ഞപ്പോള്‍ തീരപ്രദേശത്തേക്ക് പോകുന്നത് വിലക്കാന്‍ ശ്രമിച്ചു. അതും പരാജയപ്പെട്ടു.
അതിരില്ലാതെ ധനസഹായം കേന്ദ്രത്തോട് ചോദിച്ചുകൊണ്ടാണ് പുതിയ നീക്കം. ദുരിതത്തില്‍പ്പെട്ടവരുടെ കൃത്യമായ കണക്കുപോലുമില്ലാതെ കേന്ദ്രത്തില്‍നിന്നും കോടികള്‍ ചോദിക്കാന്‍ സംസ്ഥാനത്തിന് നാണം തോന്നിയില്ല. ആദ്യം 433കോടി. പിന്നീട് 1800 കോടിയുടെ പാക്കേജ് കേന്ദ്രത്തിന് നല്‍കി. ഇതുകണ്ടപ്പോള്‍ പ്രതിപക്ഷം 2000 കോടി ആവശ്യപ്പെട്ടു. ലത്തീന്‍ കത്തോലിക്കാസഭ 3500 കോടിയായി തുക ഉയര്‍ത്തി. പ്രധാനമന്ത്രി വന്നപ്പോള്‍ ഇതിനെയെല്ലാം കടത്തിവെട്ടി സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 7300കോടി! ഒരിക്കലും കിട്ടില്ലെന്ന് ഉറപ്പായിട്ടും കോടികള്‍ ചോദിച്ചത് കേന്ദ്രത്തെ പഴിചാരാനെന്ന് വ്യക്തം.
ഇന്നലെ ലോക്‌സഭയിലും ഇതിന്റെ സൂചനയാണ് കണ്ടത്. കേന്ദ്രസര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്രസേനയെ വിന്യസിച്ചതില്‍ വിവേചനം കാണിച്ചുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം ദുരുപദിഷ്ടമാണ്. കേരളത്തെക്കാള്‍ പ്രാധാന്യം ഗുജറാത്തിന് നല്‍കിയെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ അതിന്റെ രാഷ്‌ട്രീയം തിരിച്ചറിയാന്‍ പ്രയാസമില്ല. ഇത് അപകടകരമാണ്. ഏതായാലും ഓഖിയുടെ പേരില്‍ രാഷ്‌ട്രീയം കളിക്കുന്നത് തുറന്നുകാട്ടാന്‍ ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ഇന്നലത്തെ പ്രകടനം സഹായകമായി.
















