സഹകരണ മേഖലയില്‍നിന്ന് വരുന്ന ആശ്വാസകരമല്ലാത്ത വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സഹകരണ മേഖലയിലെ രാഷ്‌ട്രീയാതിപ്രസരവും, അതുമൂലം വഞ്ചിക്കപ്പെടുന്ന അശരണരായ സഹകാരികളുടെയും നിക്ഷേപകരുടെയും നിസ്സഹായാവസ്ഥയും കിഫ്ബിയും കേരളബാങ്കും ലക്ഷ്യം വയ്‌ക്കുന്ന കേരള മനഃസാക്ഷിമുമ്പാകെ അവതരിപ്പിക്കുന്നത് ഉചിതമാവും.
പ്രാഥമിക കാര്‍ഷിക വായ്‌പാസഹകരണ ബാങ്കുകള്‍ എന്നറിയപ്പെടുന്ന സംഘങ്ങള്‍ പലപ്പോഴും സഹകാരികള്‍ക്കും നിക്ഷേപകര്‍ക്കും ദുരിതങ്ങളാണ് നല്‍കുന്നത്. കൊല്ലം ജില്ലയിലെ താമരക്കുടി സഹകരണ ബാങ്കില്‍ നടന്ന ഭീമമായ തട്ടിപ്പിനും നിക്ഷേപശോഷണത്തിനും ഇരകളായ സഹകാരികളും നിക്ഷേപകരും സഹകരണ മേഖലയിലെ ദുഷ്പ്രവണതകളും, ഭരണാധികാരികളുടെ പ്രശ്‌നങ്ങളോടുള്ള നിഷേധ നിലപാടുകളുംകൊണ്ട് ദുരിതത്തിലായിരിക്കുന്നു.
താമരക്കുടിയില്‍ സംഭവിച്ചത്
67 വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച താമരക്കുടി സര്‍വ്വീസ് സഹകരണ ബാങ്ക് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വന്ന സ്ഥാപനമായിരുന്നു. ഈ ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ചതിന് ഇതിലെ ജീവനക്കാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കും സഹകരണവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ പങ്കുണ്ട്. 1987 മുതല്‍തന്നെ സെക്രട്ടറിയും ജീവനക്കാരും ബാങ്കില്‍ പണാപഹരണവും സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും നടത്തി തുടങ്ങി. ഇതിന്റെ വിഹിതം ഭരണസമിതിയംഗങ്ങള്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ക്കും കൊടുത്ത് പ്രലോഭിപ്പിച്ചിരുന്നതിനാല്‍ അവര്‍ സെക്രട്ടറിയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ സഹായിച്ചു.
ഇതു മനസ്സിലാക്കിയ മറ്റു ജീവനക്കാരും ഇത്തരം നടപടികള്‍ തുടങ്ങിയെങ്കിലും സെക്രട്ടറി ചെയ്യുന്ന കുറ്റങ്ങള്‍ ബാങ്കിന് പുറത്ത് ചര്‍ച്ചയാകാതിരിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഭരണസമിതിയുടെ ശ്രദ്ധയില്‍കൊണ്ടുവരികയോ ശിക്ഷാനടപടികള്‍ എടുക്കുകയോ ചെയ്തില്ല. ബാങ്ക്ഫണ്ട് ദുരുപയോഗം നടത്തിയതു സംബന്ധിച്ച് കാലാകാലങ്ങളില്‍ വന്ന അന്വേഷണ ഉദ്യോഗസ്ഥരും പ്രലോഭനങ്ങളുടെ വലയില്‍ വീണ് ഫലപ്രദമായി പരിശോധനകള്‍ നടത്തിയിട്ടില്ല.
1993 മുതല്‍തന്നെ ബാങ്കില്‍ വ്യാജവായ്‌പകളും മറ്റും ഉണ്ടെന്നു കാണിച്ച് പരാതികള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ചുവെങ്കിലും അതു സംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വായ്‌പക്കാരുടെ പേരില്‍ കേസ് ഫയല്‍ചെയ്ത് നോട്ടീസ് കിട്ടുമ്പോള്‍ മാത്രമാണ് തങ്ങളുടെ പേരിലും വ്യാജലോണ്‍ സെക്രട്ടറി എടുത്തിട്ടുണ്ട് എന്നറിഞ്ഞിരുന്നത്. വായ്‌പക്കാര്‍ ലോണ്‍ എടുത്തിട്ടില്ലല്ലോ എന്നു സെക്രട്ടറിയോടു പറഞ്ഞാല്‍ അത് തെറ്റായി നോട്ടീസ് വന്നതാണെന്നും, എല്ലാം ഞാന്‍ ശരിയാക്കിക്കൊള്ളാം എ്ന്നും പറഞ്ഞ് വായ്‌പക്കാരെ തിരികെ പറഞ്ഞയയ്‌ക്കുന്നത് പതിവായിരുന്നു.
പരിശോധനയും മറ്റും കാര്യക്ഷമമായി നടത്താത്തതുകൊണ്ട് സെക്രട്ടറി വീണ്ടും സാമ്പത്തികതിരിമറികള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്നു. ഓരോ ദിവസവും അനാമത്തു ചെലവിനത്തില്‍ വന്‍തുക കള്ള വൗച്ചറെഴുതി അപഹരിച്ചിരുന്നു. ഓരോ വര്‍ഷവും ഡിപ്പോസിറ്റ് മൊബിലൈസേഷന്‍ ചെലവിനത്തിലും ലക്ഷങ്ങള്‍ സ്വന്തം അക്കൗണ്ടിലേക്കൊഴുകി. ജീവനക്കാര്‍ക്ക് ബാങ്കില്‍ എസ്ബി അക്കൗണ്ട് പാടില്ലെന്നിരിക്കെ തിരിമറികള്‍ നടത്താന്‍ സെക്രട്ടറി എസ്ബി അക്കൗണ്ട് തുടങ്ങുകയും സംഘം ഫണ്ട് അതുവഴി കൈയ്‌ക്കലാക്കുകയും ചെയ്തു. ബാങ്ക് സെക്രട്ടറിയും മറ്റ് ജീവനക്കാരും ഈ നടപടികള്‍ തുടര്‍ന്നുവന്നതിനാല്‍ ബാങ്ക് കോടികളുടെ നഷ്ടത്തിലായി.
മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
”കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും മുന്നില്‍കണ്ട് സ്വന്തം കുടുംബം വരെ വിറ്റ് നിക്ഷേപിച്ച തുക ഉദ്യോഗസ്ഥരുടെയും ഭരണ സമിതിയുടെയും അഴിമതിയും കെടുകാര്യസ്ഥതയും കാരണം നഷ്ടപ്പെടുന്ന പാവപ്പെട്ട നിക്ഷേപകന്റെ അവസ്ഥ ദയനീയമാണ് .ക്യാന്‍സര്‍പോലുള്ള മാരക രോഗങ്ങള്‍ വന്ന് ചികിത്സയ്‌ക്ക് കരുതിവച്ച തുകപോലും കിട്ടാതെ വരുമ്പോള്‍ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചു പോകുന്ന നിക്ഷേപകരെ കണ്ടില്ലെന്ന് നടിക്കാനാവില്ല .
”സാഹചര്യങ്ങള്‍ ഇത്തരത്തിലായത് പെട്ടെന്ന് ഒരു ദിവസംകൊണ്ട് ആണെന്നതിന് തെളിവുകളില്ല. ലക്ഷക്കണക്കിന് നിക്ഷേപകരും കോടാനുകോടി രൂപയുടെ നിക്ഷേപവുമുള്ളതാണ് കേരളത്തിലെ സഹകരണ മേഖല. സഹകരണ നിയമവും ചട്ടങ്ങളും കാലാകാലങ്ങളിലുള്ള സര്‍ക്കുലറുകളും വഴി സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയെ നിയന്ത്രിക്കുകയും താലൂക്കുതലം മുതല്‍ മേല്‍പ്പോട്ടുള്ള ഔദ്യോഗിക സംവിധാനം വഴി നിരീക്ഷിക്കുകയും, ചെയ്യുന്നുവെന്നാണ് പൊതുജന ധാരണ.
ഈ ധാരണയിന്മേലാണ് അംഗങ്ങളും നിക്ഷേപകരും താമരക്കുടി സര്‍വീസ് സഹകരണ ബാങ്ക് പോലുള്ള സ്ഥാപനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ളത്.”
”സംഘത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതുവരെ തങ്ങള്‍ നിക്ഷേപിച്ച തുക മടക്കിക്കിട്ടാന്‍ കാത്തിരിക്കണമെന്ന വിശദീകരണം തൃപ്തികരമല്ല. സ്വന്തം പ്രതിസന്ധികളെ അതിജീവിക്കാനും, ജീവിത ക്ലേശങ്ങളെ പരിഹരിക്കാനുമാണ് നിക്ഷേപകര്‍ ആയുഷ്‌ക്കാല സമ്പാദ്യം ബാങ്കിലിട്ടത്.
ഈ കേസ്സില്‍ സഹകരണവകുപ്പ് സെക്രട്ടറിയും സഹകരണ സംഘം രജിസ്ട്രാറും കൂടുതല്‍ മാനുഷികവും നിയമപരവുമായ സമീപനം സ്വീകരിക്കേണ്ടതാണ്. നിക്ഷേപകര്‍ക്കുണ്ടായ യാതനകള്‍ പരിഹരിക്കാന്‍ റിസ്‌ക് ഫണ്ടില്‍ നിന്ന് ധനസഹായം അനുവദിച്ചും ബാങ്കിന്റെ ആസ്തി പുനരുജ്ജീവിപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചും ആര്‍ബിട്രേഷന്‍ ത്വരിതപ്പെടുത്തിയും, ബന്ധപ്പെട്ടവരുടെ ഭാഗത്തുള്ള വീഴ്ചകളില്‍ അതിവേഗം കര്‍ശന നടപടി എടുത്തും പരാതിക്കാര്‍ക്ക് ആശ്വാസം നല്‍കണം.
കഴിഞ്ഞ നാല് വര്‍ഷമായി ഇവിടുത്തെ നിക്ഷേപകര്‍ സമീപിക്കാത്ത വേദികളില്ല. ആശ്വാസത്തിനും പ്രശ്‌ന പരിഹാരത്തിനും പകരം അവജ്ഞയും അവഗണനയും ആയിരുന്നു ഇവര്‍ക്ക് ലഭിച്ചത്. ചിലരുടെ തട്ടിപ്പിനിരയായതുകൊണ്ടു മാത്രം സര്‍ക്കാര്‍ സഹായം തരാന്‍ കഴിയില്ല എന്ന നിലപാടെടുക്കുന്ന സഹകരണ വകുപ്പ് സെക്രട്ടറി. പ്രശ്‌ന പരിഹാരത്തിന് രാഷ്‌ട്രീയ തീരുമാനം വേണമെന്ന് ശഠിക്കുന്ന സഹകരണ രജിസ്ട്രാര്‍. ഇവരാകട്ടെ ഇവിടെ നടന്ന ക്രമക്കേടുകളിലും അഴിമതികളിലും പങ്കാളികളായവരും, നിഷ്‌ക്രിയത പുലര്‍ത്തിയവരുമായ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് മൗനം പാലിക്കുന്നു. വര്‍ഷംതോറും മുഖ്യമന്ത്രിയുടെയും സഹകരണ വകുപ്പു മന്ത്രിയുടെയും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റിന്റെയും ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്തു നിക്ഷേപ സമാഹരണം നടത്താന്‍ അര്‍ഹതയില്ലാത്ത തട്ടിക്കൂട്ട് സംഘങ്ങളെപ്പോലും അനുവദിക്കുമ്പോള്‍ നിക്ഷേപകരുടെ സമ്പാദ്യത്തിനുള്ള സുരക്ഷയും ഉറപ്പാക്കണം.
അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും, നാമമാത്ര അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതില്‍ നിന്ന് പ്രാഥമിക കാര്‍ഷിക വായ്‌പാ സഹകരണ സംഘങ്ങള്‍ക്ക് (പിഎസിഎസ്) ബാങ്കിങ് റെഗുലേഷന്‍ ആക്ട് പ്രകാരം വിലക്കുള്ളതാണ്. സുപ്രീം കോടതിയും ഇതേ നിലപാടില്‍ വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. കേരളത്തിലെ 1600 ലധികം പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങളും ഈ വസ്തുത മറച്ചുവച്ച് അംഗങ്ങള്‍ അല്ലാത്തവരില്‍നിന്നും, നാമമാത്ര അംഗങ്ങളില്‍ (ചിട്ടിക്കും മറ്റും ജാമ്യം നില്‍ക്കാനും മറ്റും വോട്ടവകാശം ഇല്ലാതെ അംഗങ്ങള്‍ ആയി ചേര്‍ക്കപ്പെടുന്നവര്‍) നിന്നും നിക്ഷേപം സ്വീകരിക്കാറുണ്ട്. താമരക്കുടിയിലും ഈ നൂലാമാലകളും നിയമങ്ങളും അറിയാതെ നിക്ഷേപം നടത്തിയവര്‍ ധാരാളമാണ്.
കേരളത്തിലെ വിജയഗാഥ പാടുന്ന പല പ്രാഥമിക ബാങ്കുകളിലും ഇതുപോലെയുള്ള നിക്ഷേപകരും നിക്ഷേപവും ഉണ്ടെന്നത് വസ്തുതയാണ്. താരതമ്യേന ക്രമക്കേടുകള്‍ കുറവാണെന്ന് അവകാശപ്പെടുന്ന ഉത്തര കേരളത്തിലെ ഒരു പ്രാഥമിക കാര്‍ഷിക വായ്‌പാ സഹകരണ സംഘം (പിഎസിഎസ്) അവരുടെ നേട്ടമായി കാണിക്കുന്നത് ആയിരം കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിട്ടുണ്ട് എന്നതാണ്. അവിടെ വെറും 800-ല്‍ താഴെ ആക്റ്റീവ് മെമ്പര്‍മാര്‍ ആണുള്ളത്. അവിടെ നാമമാത്ര അംഗങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ലെന്ന് കരുതാനാവില്ല. റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാത്ത കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്‌പാ സഹകരണസംഘങ്ങളും ബാങ്കുകളും ബാങ്കിങ് റെഗുലേഷന്‍ ആക്ട് അനുശാസിക്കുന്ന നിയമങ്ങളും സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളും അവഗണിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന സത്യം ഇപ്പോഴും സാധാരണക്കാരായ സഹകാരികളും നിക്ഷേപകരും അറിയുന്നില്ല.
കിഫ്ബിയില്‍ നിക്ഷേപിക്കാന്‍ തയാറാവുന്നവരും, കേരള ബാങ്കിനെ നെഞ്ചിലേറ്റാന്‍ കാത്തിരിക്കുന്നവരും കേരളത്തിലെ സഹകരണ മേഖലയിലെ അപചയങ്ങളായിനില്‍ക്കുന്ന താമരക്കുടി, തഴക്കര, മണ്‍ട്രോത്തുരുത്ത്, കുളനട, ഇടമുളക്കല്‍, കെഎസ്എഫ്ഇ എംപ്ലോയീസ് സംഘം തുടങ്ങി നൂറുകണക്കിന് സംഘങ്ങളും ബാങ്കുകളും സാധാരണക്കാരായ നിക്ഷേപകര്‍ക്ക് നല്‍കിയ ദുരിതവും, അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയും അവജ്ഞയും കാണാതിരിക്കരുത്. ഈ പറഞ്ഞവയൊക്കെ വെറും ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറഞ്ഞൊഴിയാന്‍ കഴിയില്ല.
















