തൃശൂര്‍: പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ഹാജരായി പിന്നീട് കഴിഞ്ഞ ജൂലൈ 23ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ബൈജുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കുറ്റക്കാരായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബൈജുവിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ബൈജുവിനെ ചോദ്യം ചെയ്തതില്‍ നിന്നും മുന്‍കാലങ്ങളിലെ വനംകൊള്ളയും അതിലെ പങ്കാളികളായ ഉദ്യോഗസ്ഥരെ സംബന്ധിച്ചും തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ബൈജുവിനെ മര്‍ദ്ദിച്ചതെന്നാണ് സംശയം ഉയരുന്നത്. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനും മറ്റു നിയമ നടപടികള്‍ സ്വീകരിക്കാനും സംഘടന തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. തോമസ് കോട്ടൂരാന്, കെ.വി.ജോസഫ്, എ.അബുബക്കര്‍, ശ്രീനിവാസന് ഇറക്കത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: