കാട്ടാക്കട: ജീവിതത്തില്‍ ഇന്നേവരെ ഷര്‍ട്ട് ധരിക്കാത്ത പൂവച്ചലിന്റെ സ്വന്തം ബാലിയണ്ണന്‍. ദാരിദ്ര്യം ഇഴകെട്ടിയ ബാല്യത്തില്‍ ഒരുപാട് കൊതിച്ചിട്ടും കിട്ടാത്ത ഷര്‍ട്ടിനോട് പിന്നിട് ബാലിയണ്ണന്‍ തന്നെ ഗുഡ് ബൈ പറയുകയായിരുന്നു.
പൂവച്ചല്‍ ചാവടി വിളാകത്തു വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (65) എന്ന നാട്ടുകാരുടെ ബാലിയണ്ണന്‍ ഇല്ലാത്ത ഒരാഘോഷവും നാട്ടിലില്ല. കല്യാണമായാലും അടിയന്തരമായാലും മുന്‍നിരയില്‍ പ്രമാണിയായി ബാലിയണ്ണനുണ്ടാകും. ഷര്‍ട്ടോ തോളില്‍ തോര്‍ത്തോ ഇല്ലാതെ ഒരു ഒറ്റമുണ്ട് മാത്രം ധരിച്ച്. അര്‍ധ നഗ്‌നത ബാലിയണ്ണന്റെ ട്രേഡ്മാര്‍ക്കായിട്ട് പ്രായത്തോളം പഴക്കമുണ്ടെങ്കിലും അതിന് കണ്ണീരിന്റെ നനവുള്ള പിന്‍കഥയുണ്ട്.
പട്ടിണിയും പരിവട്ടവും ബാലിയണ്ണന്റെ ബാല്യത്തിന് കൂടപ്പിറപ്പുകളായിരുന്നു. പത്ത് മക്കളടങ്ങുന്ന നിര്‍ധനകുടുംബം. മക്കള്‍ക്ക് ഒരുനേരം പോലും വയറുനിറച്ച് ഭക്ഷണം കൊടുക്കാന്‍ ഗതിയില്ലാത്ത അച്ഛനമ്മമാര്‍. ചായക്കടകള്‍ക്ക് പിന്നിലെ എച്ചില്‍ കൂനയില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ വാരിത്തിന്ന് വയറുനിറച്ച കുട്ടിക്കാലം ഓര്‍ത്തെടുത്ത് പറയുമ്പോള്‍ ഇപ്പോഴും ആ കണ്‍കോണുകളില്‍ നീര്‍മുത്ത് പൊടിയുന്നു. സമപ്രായക്കാര്‍ ഷര്‍ട്ട് ധരിച്ച് ഗമയില്‍ പോകുമ്പോള്‍ ബാലിയണ്ണന്‍ നോക്കി നിന്നിട്ടുണ്ട്, കൊതിയോടെ. തന്റെ ഇല്ലായ്‌മയെ ശപിച്ചിട്ടുണ്ട് പലയാവര്‍ത്തി. ഒടുവില്‍ ആ കുഞ്ഞ് മനസ് ഒരു ശപഥമെടുത്തു. ഇനിയൊരിക്കലും താന്‍ ഷര്‍ട്ട് ധരിക്കില്ലെന്ന്.
കാലം കടന്നപ്പോള്‍ അധ്വാനിയായ ബാലിയണ്ണന്റെ കൈയില്‍ പണം ഒരുപാട് കിട്ടി. പക്ഷേ, തീരുമാനം തിരുത്തിയില്ല. സ്വന്തം വിവാഹത്തിന് കതിര്‍ മണ്ഡപത്തിലിരുന്നപ്പോഴും ബാലിയണ്ണന്‍ ഷര്‍ട്ട് ധരിച്ചില്ല.
ഭാര്യ പത്മകുമാരിയും ഭര്‍ത്താവിന്റെ തീരുമാനത്തെ എതിര്‍ത്തില്ല. ബാങ്ക് ജീവനക്കാരനായ മൂത്തമകന്‍ ഉമാമഹേശ്വരന്‍നായരും ഇളയയാള്‍ ഗിരീഷ്‌കുമാറും അച്ഛന്റെ ഷര്‍ട്ടിനോടുള്ള ഇഷ്ടക്കേടില്‍ ഇപ്പോള്‍ പൊരുത്തപ്പെട്ടു. പൂവച്ചലില്‍ കല്യാണ ആവശ്യങ്ങള്‍ക്ക് പാത്രങ്ങളും അനുബന്ധ സാധനങ്ങളും വാടകയ്‌ക്ക് കൊടുക്കുന്ന കട നടത്തുകയാണ് ബാലിയണ്ണന്‍. ആഘോഷങ്ങള്‍ക്ക് പന്തല്‍ കെട്ടാനും പോകാറുണ്ട്.
















