തിരുവനന്തപുരം: അഷ്ടദേവതകളുടെ ഭാവങ്ങള്‍ പകര്‍ന്നാടി വിന്ദുജയും മകളും. സീതാസ്വയംവരവും അനന്തശയനവും ഗരുഡചരിതവുമടക്കം എട്ട് ദേവകഥകള്‍ വിന്ദുജാമേനോനും മകള്‍ നേഹയും (16) അരങ്ങില്‍ പുനരാവിഷ്‌കരിച്ചപ്പോള്‍ ഗുരുമുഖത്ത് അമ്മ വിമലാമേനോനുമുണ്ടായിരുന്നു.
കേരളത്തിന്റെ തനതു നൃത്തരൂപം രാജ്യതലസ്ഥാനത്ത് അവതരിപ്പിക്കാന്‍ കേന്ദ്രസംഗീതനാടക അക്കാദമിയാണ് മോഹിനിയാട്ടത്തിന്റെ ഗിന്നസ് റെക്കോര്‍ഡുകാരി കലാമണ്ഡലം വിമലാമേനോന് അവസരം നല്‍കിയത്. മകള്‍ ചലച്ചിത്രതാരം വിന്ദുജ മേനോനെയും കൊച്ചുമകള്‍ നേഹയെയും ചിലമ്പു കെട്ടി ഒരേ വേദിയില്‍ ചുവടുവയ്‌പ്പിച്ചപ്പോള്‍ അത് തലമുറകളുടെ സംഗമം കൂടിയായി.
പണ്ടുമുതല്‍ക്കേ മോഹിനിയാട്ടത്തില്‍ ദേവീഭാവങ്ങള്‍ക്കപ്പുറം ദേവകഥകള്‍ അപ്രാപ്യമെന്നൊരു ധാരണ നിലനിന്നിരുന്നു. ഏകാഭിനയത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്ന മോഹിനിയാട്ടം അതുകൊണ്ടുതന്നെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. കലാമണ്ഡലം വിമലാമേനോനാണ് ഇതിനൊരു പൊളിച്ചെഴുത്ത് നടത്തിയത്. സംഘമായി നൃത്തം ചെയ്യാനും സ്‌ത്രൈണതകള്‍ക്കപ്പുറം പുരുഷചേഷ്ടകളും വിമലാമേനോന്‍ മോഹിനിയാട്ടത്തില്‍ പരീക്ഷിച്ച് വിജയിപ്പിച്ചു. അത് നൃത്താസ്വാദകര്‍ക്ക് പുതിയ അനുഭവമായി. കേരളത്തിന്റെ സ്വന്തം മോഹിനിയാട്ടം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്നലെ ദില്ലിയില്‍ അരങ്ങേറിയ ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലെയും നൃത്തരൂപങ്ങള്‍ക്കൊപ്പം മോഹിനിയാട്ടവും ജനശ്രദ്ധ നേടി. അത് മലയാളത്തിന് കിട്ടിയ അംഗീകാരം കൂടിയായി.
















