വടക്കാഞ്ചേരി: എരുമപ്പെട്ടി കുണ്ടന്നൂരില്‍ വെടിക്കെട്ട് സാമഗ്രികള്‍ പൊട്ടിത്തെറിച്ച് നിര്‍മ്മാണത്തിലിരുന്ന വീട് പൂര്‍ണമായും തകര്‍ന്നു. വെടിക്കെട്ടുകാരനായ കുണ്ടന്നൂര്‍ പന്തലങ്ങാട്ടില്‍ ആനന്ദന്റെ വീടാണ് തകര്‍ന്നത്. സമീപത്തുള്ള രണ്ട് വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സ്ഫോടനം നടന്നത്.
ആനന്ദന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് കത്തിയും ഗുണ്ടുകള്‍ പൊട്ടിത്തെറിച്ചുമാണ് അപകടം. അവശിഷ്ടങ്ങള്‍ മീറ്ററുകളോളം ദൂരേയ്ക്ക് തെറിച്ചു. സമീപ പ്രദേശങ്ങളിലെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടന ശബ്ദം കിലോമീറ്ററുകളോളം പ്രകമ്പനം സൃഷ്ടിച്ചു. പലരും പേടിച്ചു വീടുകളില്‍ നിന്ന് ഇറങ്ങിയോടി. ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം.
വീടിന്റെ കോണ്‍ക്രീറ്റ് ബീമുകളും ജനലുകളും വാതിലുകളും അകലേക്ക് തെറിച്ച് പോയി. സമീപത്തുള്ള തിരുത്തിന്മേല് വിനയന്, പാണേങ്ങാടന് ആഗ്നസ് എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. ഇവരുടെ വീടുകളുടെ ചുമരുകള്‍ക്ക് പൊട്ടല്‍ സംഭവിക്കുകയും വാതിലും ജനലുകളും തകരുകയും ചെയ്തിട്ടുണ്ട്.
വിനയന് ഭാര്യ സ്മിത, കുട്ടികളായ വിസ്മയ (13), മീനു (10), അഖില്‍ ദേവ് (6) എന്നിവര്‍ വീടിന് ചുറ്റും അവശിഷ്ടങ്ങള്‍ തെറിച്ച് വീണ് പുറത്ത് കടക്കാനാവാത്ത വിധം വീടിനുള്ളില്‍ കുടുങ്ങി. നാട്ടുകാര്‍ ഏറെ പണിപെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. കുറ്റികാട്ടില്‍ ലാസര്‍ ഫ്രാന്‍സീസിന്റെ വീടിന്റെ ജനല്‍ തകര്‍ന്നു.
സ്ഫോടന ശബ്ദം മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ കേട്ടതായി നാട്ടുകാര്‍ പറയുന്നു. പലരും ഭൂചലനമാണെന്ന് കരുതി ഭയന്ന് വീടുകളില്‍ നിന്നു പുറത്തേക്ക് ഓടിയിറങ്ങി.
വടക്കാഞ്ചേരി എസ്.ഐ കെ.സി.രതീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു വെടിക്കെട്ട് സാമഗ്രികളായ കോറകളും ഓലകളും വെടിമരുന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തൃശൂര്‍ പൂരം തിരുവമ്പാടി വിഭാഗം വെടിക്കെട്ടിനിടെ മരണമടഞ്ഞ കുണ്ടന്നൂര്‍ സുന്ദരന്റെ സഹോദരനാണ് ആനന്ദന്. ഉത്രാളിക്കാവ് പൂരമടക്കം ഒട്ടേറെ ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് കരാറുകാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: