പുതുക്കാട് : ഗ്രാമപഞ്ചായത്ത് ചെങ്ങാലൂര്‍ കൃഷിഭവനില്‍ ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ വലഞ്ഞു. മുന്നറിയിപ്പ് നല്‍കാതെ ഉദ്യോഗസ്ഥര്‍ ജോലിക്ക് എത്താതായതാണ് കൃഷിഭവനിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറാവാന്‍ കാരണം. കൃഷി ഓഫീസര്‍ ഉള്‍പ്പടെ നാല് ജീവനക്കാരുള്ള ഓഫീസില്‍ തിങ്കളാഴ്ച ഉച്ചയായിട്ടും ആരും എത്തിയില്ല.
ഇതിനിടയില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ കര്‍ഷകര്‍ ഓഫീസിലെത്തി തിരിച്ചു പോകുകയായിരുന്നു.
ഓഫീസ് വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരി രാവിലെ പത്ത് മണിക്ക് മുന്‍പ് ഓഫീസ് തുറന്നിട്ടിരുന്നു. പിന്നീട് ഓരോ ആവശ്യങ്ങള്‍ക്കായി എത്തിയ കര്‍ഷകര്‍ ഉദ്യോഗസ്ഥര്‍ വരുന്നതും നോക്കി കാത്തിരിക്കുകയായിരുന്നു.
ഇതിനിടെ സംഭവം അറിഞ്ഞെത്തിയ പഞ്ചായത്ത് അധികൃതര്‍ കൃഷി ഓഫീസറുമായി ബന്ധപെടുകയായിരുന്നു. അറിയിപ്പ് നല്‍കാതെ കൃഷി ഓഫീസര്‍ കോണ്‍ഫറന്‍സിനും, രണ്ട് പേര് അവധിയും ഒരാള്‍ ട്രഷറിയിലേക്ക് പോയതുമാണ് പ്രശ്നത്തിന് കാരണമായത്.
ട്രഷറിയിലേക്ക് പോയ ജീവനക്കാരി ഉച്ചയോടെ തിരിച്ചെത്തിയപ്പോഴെക്കും കര്‍ഷകര്‍ മടങ്ങിപോയിരുന്നു. ഉച്ചയായിട്ടും ഓഫീസില്‍ ജീവനക്കാര്‍ എത്താത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന് കൃഷി ഓഫീസറോട് വിശദീകരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: