ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സബ് ജയിലില്‍ തടവുകാര്‍ക്ക് ചിക്കന്‍പോക്സ്. രോഗം പടര്‍ന്ന 6 തടവുകാരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി. ഒന്നരമാസം മുന്‍പ് സബ്ജയിലില്‍ എത്തിയ തടവുകാരനിലാണ് ആദ്യമായി അസുഖം കണ്ടത്. പീന്നീട് സഹതടവുകാര്‍ക്കും രോഗം പടരുകയായിരുന്നു. സബ് ജയിലില്‍ ആശുപത്രി സൗകര്യങ്ങളോ ഐസൊലേഷന്‍ സംവിധാനമോ ഇല്ലാത്തതിനാല്‍ രോഗികളായ തടവുകാരെ വിയ്യൂരിലേയ്ക്ക് മാറ്റുകയായിരുന്നു. ഏഴു തടവുകാര്‍ക്കും ഒരു ഉദ്യോഗസ്ഥനുമാണ് രോഗം ബാധിച്ചത്. നിലവില്‍ രോഗബാധയുള്ള ഒരു തടവുകാരനെ പ്രേത്യേക സെല്ലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ചാലക്കുടി രാജീവ് വധക്കേസിലെ ഒന്നാംപ്രതി ചാമക്കാല ഷൈജുവിനെയും വിയ്യൂരിലേയ്ക്ക് മാറ്റി. ഈ കേസിലെ മറ്റൊരു പ്രതിയും അഭിഭാഷകനുമായ സി.പി ഉദയഭാനുവിനെ കഴിഞ്ഞ ദിവസം സബ്ജയിലില്‍ എത്തിച്ചിട്ടുണ്ട്. അഞ്ച് സെല്ലുകളുള്ള സബ്ജയിലില്‍ ഉള്‍കൊള്ളാവുന്നതിലധികം തടവുകാരാണുള്ളത്. തടവുകാര്‍ക്കും ജീവനക്കര്‍ക്കും പ്രതിരോധ മരുന്ന് നല്‍കുകയും ജയിലിനുള്ളില്‍ ഫോഗിങ്ങ് അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: