തിരുവനന്തപുരം: അംഗങ്ങളുടെ എണ്ണം 15 ശതമാനം കൂട്ടിയിട്ടും കോണ്‍ഗ്രസിലെ വടംവലി തീരുന്നില്ല. അനര്‍ഹരെ തിരുകിക്കയറ്റി എന്നുമാത്രമല്ല കെപിസിസിയില്‍ കടന്നുകൂടാന്‍ പ്രായപരിധിയും അട്ടിമറിച്ചെന്ന് ആവലാതി. 45 വയസ്സിന് താഴെയുള്ളവരായി 48 പേരുണ്ടെന്നാണ് ഹൈക്കമാന്‍ഡിനെ അറിയിച്ചത്. എന്നാല്‍ ഇതില്‍ 18 പേര്‍ 45 വയസ്സിന് മുകളിലാണെന്ന പരാതി ഉയര്‍ന്നു. വനിതകള്‍ മൂന്നിലൊന്ന് വേണമെന്നാണ് ആദ്യ നിര്‍ദേശമെങ്കിലും അതും പാലിക്കപ്പെട്ടില്ല.
പുതിയ കെപിസിസി അംഗങ്ങളുടെ ആദ്യയോഗം ഇന്ദിരഭവനില്‍ ചേര്‍ന്നത് 20 മിനിട്ട് മാത്രം. എഐസിസി അംഗങ്ങളേയും കെപിസിസി പ്രസിഡന്റിനേയും തീരുമാനിക്കാനുള്ള ചുമതല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വിട്ടുകൊണ്ട് പ്രമേയം പാസാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സനും പിന്താങ്ങി.
എഐസിസി തെരഞ്ഞെടുപ്പിന്റ തീയതി പ്രഖ്യാപിക്കാത്തതിനാല്‍ രാഹുല്‍ ഗാന്ധിയെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചില്ല. സംസ്ഥാന സംഘടനാതെരഞ്ഞെടുപ്പ് ചുമതലയുള്ള റിട്ടേണിങ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പന്‍ അധ്യക്ഷത വഹിച്ചു.
സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് അദ്ദേഹം അവകാശപ്പെട്ടു. 33.84 ലക്ഷം പ്രാഥമിക അംഗങ്ങളുമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളം. ജില്ലകളിലെ ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും. കെപിസിസി അംഗത്വ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ നിരാശപ്പെടേണ്ടതില്ല. അവര്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം നല്‍കും. പട്ടികയില്‍ കൂടുതല്‍ പുതുമുഖങ്ങളെയും ചെറുപ്പക്കാരേയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എ.ഐ.സി.സി അംഗങ്ങളേയും കെപിസിസി പ്രസിഡന്റിനേയും തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. ദേശീയതലത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷമേ കെപിസിസിയുടെ പുന:സംഘടിപ്പിച്ച ലിസ്റ്റ് പുറത്തുവിടുകയുള്ളുവെന്നും നാച്ചിയപ്പന്‍ പറഞ്ഞു.
പുതിയ നേതൃനിരയിലെ മുഴുവന്‍ പേരും യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹിയില്‍ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, പി.സി ചാക്കോ എന്നിവര്‍ ആദ്യയോഗത്തിനെത്തിയില്ല.
കൊല്ലം ജില്ലയില്‍ വനിതാ പ്രാതിനിധ്യം ഇല്ലാത്തതും 45 വയസിന് താഴെയുള്ളവര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാത്തതും വിമര്‍ശനവിധേയമായിട്ടുണ്ട്. കൊല്ലത്തുനിന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധിയെ പന്തളം ബ്ലോക്കില്‍ നിന്നും നിശ്ചയിച്ചതും അംതൃപ്തിക്കിടയാക്കി.
















