തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്ത് കര്‍ശനമായി നടപ്പിലാക്കാന്‍ പൊതുവിതരണ വകുപ്പ് നീക്കം ആരംഭിച്ചു. വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതോടെ തുടര്‍ച്ചയായി റേഷന്‍ വാങ്ങിക്കാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ പ്രധാന വ്യവസ്ഥകളില്‍ ഒന്നാണ് റേഷന്‍ തുടര്‍ച്ചയായി വാങ്ങിക്കാതിരുന്നാലുള്ള റദ്ദാക്കല്‍.
നിലവില്‍ റേഷന്‍ വാങ്ങിക്കാത്ത നിരവധി പേര്‍ സംസ്ഥാനത്തുണ്ട്. ഈ വിഹിതം എന്തു ചെയ്യുന്നു എന്ന് കണ്ടെത്താന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് വിഭാഗത്തിന് സംവിധാനമില്ല. കട ഉടമകള്‍ മറിച്ച് വില്‍പ്പന നടത്തുകയാണെന്നാണ് വിലയിരുത്തല്‍. കാര്‍ഡ് ഉടമകള്‍ വാങ്ങിക്കാത്ത റേഷന്‍ തിരിച്ചെടുക്കാനോ അല്ലെങ്കില്‍ അടുത്ത വിഹിതത്തില്‍ വ്യാപാരികള്‍ക്ക് കുറച്ച് നല്‍കാനോ സംവിധാനമില്ല. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയപ്പോള്‍ റേഷന്‍കടകള്‍ ആധുനികവല്‍ക്കരിച്ച് റേഷന്‍ വിതരണം കുറ്റമറ്റതാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മെല്ലെപ്പോക്ക് നയമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്.
പ്രാഥമിക ഭക്ഷ്യ ഭദ്രതാ പട്ടിക കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തിന് സമര്‍പ്പിച്ചെങ്കിലും അതില്‍ ഇനിയും വ്യത്യാസം വരാം. ഇതനുസരിച്ച് കേന്ദ്രത്തില്‍ പട്ടിക സമര്‍പ്പിച്ച് അരി വിഹിതത്തില്‍ മാറ്റം വരുത്താന്‍ കാലതാമസം എടുക്കും. സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ വാങ്ങിയിരുന്ന സൗജന്യ റേഷന്‍ വിഹിതം വിവിധ പരിശോധനകളിലൂടെ കണ്ടെത്തി തടഞ്ഞിരുന്നു.
ഒരു ലക്ഷത്തിലധികം കാര്‍ഡ് ഉടമകളുടെ റേഷന്‍ വിഹിതം ഈ ഇനത്തില്‍ മിച്ചം പിടിക്കാനായി. മിച്ചം കിട്ടിയത് ഉപയോഗിച്ചാണ് റേഷന്‍ വിതരണം കുറ്റമറ്റരീതിയില്‍ നിലവില്‍ നടന്നുവരുന്നത്. എന്നാല്‍ മുന്‍ഗണനാ പട്ടികയില്‍ ഏതു നിമിഷവും മാറ്റം ഉണ്ടാകാം. ഇതനുസരിച്ച് പട്ടികയില്‍ മാറ്റം വരുത്താന്‍ കാലതാമസം ഉണ്ടായാല്‍ കൂടുതല്‍ തുക നല്‍കി അരിവാങ്ങി നല്‍കേണ്ടിവരും. കേന്ദ്ര കണക്കനുസരിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ റേഷന്‍ അധികമാണ്.
















